
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. എഫ്ഐആറിൽ മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ നാൽപത് സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തുവാൻ ആണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.
ഇതിൽ 26 കേസുകളാണ് സംസ്ഥാന പോലീസ് മേധാവി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ രജിസ്റ്റർ ചെയ്തത് . ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 10 സംഭവങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ 14 ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. ഇതിന് പുറമെ നാല് കേസുകളിൽ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ അന്വേഷണം പുരോഗമിക്കുക ആണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ട് പോകാൻ ഇരകൾക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാൻ ആകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി.






