
ന്യൂഡല്‍ഹി: ഗൗതം അദാനി കൈക്കൂലി കേസ് ഉയര്‍ത്തി പാര്‍ലമെന്റ് സമുച്ചയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം. പാര്‍ലമെന്റിന്റെ നടത്തളത്തില്‍ ബഹളവുമായി ഇറങ്ങിയ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിയതിന് പിന്നാലെ 'മോദിയും അദാനിയും ഒന്നാ'ണെന്ന് എഴുതിയ പ്രത്യേക ജാക്കറ്റുമിട്ടും പ്രതിഷേധിച്ചു.
കൈക്കൂലി, തട്ടിപ്പ് കേസില്‍ അദാനിക്കെതിരെ യുഎസ് ചുമത്തിയ കുറ്റാരോപണത്തില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ എംപിമാരും പാര്‍ലമെന്റില്‍ പ്രതിഷേധം തുടര്‍ന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള എംപിമാര്‍ 'മോദി അദാനി ഏക് ഹേ, അദാനി സേഫ് ഹേ' എന്നെഴുതിയ ജാക്കറ്റുകളാണ് ധരിച്ചിരുന്നത്. അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും മറ്റ് ചില പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയെ സംരക്ഷിക്കുകയാണെന്ന തന്റെ അവകാശവാദം രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു.
പ്രധാനമന്ത്രിക്ക് അദാനിക്കെതിരെ അന്വേഷണം നടത്താന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ അദ്ദേഹം തന്നെ അന്വേഷിക്കപ്പെടുമെന്നും പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുണ്ടാകണമെന്നും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നടത്തിയ പ്രതിഷേധത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും അകന്നു നിന്നത് ഇന്‍ഡ്യാ ബ്ലോക്കിലെ വിള്ളലുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമായി.
തൃണമൂല്‍ എംപി കീര്‍ത്തി ആസാദ് പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാട്ടാന്‍ മറ്റ് വിഷയങ്ങളുണ്ടെന്നു പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് നഷ്ടം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നാണ് തൃണമൂല്‍ ആഗ്രഹിക്കുന്നത്. 2020 - 2024 കാലയളവില്‍ സൗരോര്‍ജ്ജ വൈദ്യുതി കരാറുകള്‍ നേടിയെടുക്കുന്നതിന് അദാനി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞു. അദാനി വിഷയത്തിന് പുറമേ പള്ളി സര്‍വേയ്ക്കിടെ സംഭാലില്‍ നടന്ന അക്രമത്തിന്റെ പേരിലും പ്രതിപക്ഷം പ്രതിഷേധത്തിലാണ്.






