
മലയാള സിനിമാലോകത്തെ ഏറെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു 2017 ഫെബ്രുവരി 17ന് രാത്രി സംഭവിച്ചത്. ബിഗ് സ്ക്രീനില്‍ തിളങ്ങി നിന്നിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത് അന്നാണ്. അതിജീവിതയെന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന താരം ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും മാനസിക സമ്മര്‍ദ്ദങ്ങളും നേരിട്ടാണ് വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്നത്. നടന് ദിലീപിന്റെ പേരും ഈ കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിന്റെ പേരില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നും ആ കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം താന്‍ ആക്രമിക്കപ്പെട്ട കേസില്‍ നീതി തേടി അതിജീവിത രാഷ്ട്രപതിയെ സമീപിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ കേസിലെ ഏറ്റവും പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിക്കപ്പെട്ടുവെന്ന കണ്ടെത്തലില്‍ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി വിശദമായ കത്താണ് അതിജീവിത രാഷ്ട്രപതിക്ക് നല്‍കിയത്. കേസില്‍ നാളെ അന്തിമവാദം തുടരാനിരിക്കെയാണ് അതിജീവിതയുടെ അപ്രതീക്ഷിത ഇടപെടല്‍.
ഇപ്പോഴിതാ അതിജീവിതയുടെ ഈ നടപടിയില്‍ പ്രതികരിക്കുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുല്‍ ഈശ്വർ.
‘‘പൂർണമായും അതിജീവിതയുടെ സ്വകാര്യതയെ മാനിക്കുന്നു. അവർക്ക് രാഷ്ട്രപതിയെ സമീപിക്കാനുള്ള എല്ലാവിധ അവകാശവും ഉണ്ട്. അവരോട് പൂർണമായി യോജിക്കുമ്പോഴും രണ്ട് കാര്യങ്ങള്‍ പ്രധാനമായി ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു. ഒന്ന് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമവാദവും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഈ കേസ് അട്ടിമറിക്കാൻ ആരും ശ്രമിച്ചിട്ടില്ല. പകരം കള്ളക്കേസ് തന്നെ ഉണ്ടാക്കുകയാണ് ചെയ്തത്.
നാട്ടുകാരെ പറ്റിക്കാൻ പോലീസുണ്ടാക്കിയ കള്ളക്കഥയാണ് പലതും. കേസില്‍ ആര് മൊഴി മാറ്റിയെന്നാണ് പറയുന്നത്. ദിലീപിനെതിരെ കാവ്യമാധവൻ മൊഴികൊടുത്തോ, അതോ നാദിർഷയോ അതോ അദ്ദേത്തിന്റെ മറ്റ് സുഹൃത്തുക്കളോ. ദിലീപിനെതിരെ വ്യാജ ഫോട്ടോഷോപ്പ് വരെ പോലീസ് ഉണ്ടാക്കി. വിധി വരുമ്പോള്‍ കേരള പോലീസ് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ വരും.
ദിലീപെന്ന നിഷ്കളങ്കനായ മനുഷ്യനെ വർഷങ്ങളായി വേട്ടയാടുന്നു, എന്നിട്ട് അതിജീവിതയുടെ പേര് പറഞ്ഞ് സിമ്പതി പിടിച്ചുപറ്റുന്നു. ദിലീപിനെതിരെ മേല്‍ക്കോടതികളില്‍ അടക്കം പോയിട്ടും പല വാദങ്ങളും തള്ളിക്കളഞ്ഞില്ലേ. ദിലീപ് കാവ്യ മാധവനാണ് ഈ കേസിന് പിന്നില്‍ എന്ന് പ്രചരണം നടത്തിയിട്ട് എന്തായി. ഈ കേസ് ഞാൻ പഠിച്ചിട്ടുണ്ട്. അതാണ് ആത്മവിശ്വാസം. ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവില്ല...’’ രാഹുല്‍ ഈശ്വർ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന്റെ ചര്‍ച്ചയില്‍ വച്ചാണ് രാഹുലിന്റെ പ്രതികരിച്ചത്.
ചർച്ചയില്‍ പങ്കെടുത്ത അഭിഭാഷകൻ പ്രിയദർശൻ തമ്പിയും ഈ കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയ്ക്കുള്ള അതിജീവിതയുടെ കത്ത് പ്രതീകാത്മക നടപടിയായി മാത്രം കണ്ടാല്‍മതിയെന്നായിരുന്നു തമ്പി പറഞ്ഞത്. ‘‘ഭരണഘടനയുടെ അധിപൻ രാഷ്ട്രപതിയാണ്. ഏറ്റവും ഉന്നതരായ നിയമാധിപരെ പോലും നിയമിക്കാൻ അധികാരമുള്ള വ്യക്തിയും രാഷ്ട്രപതിയാണ്. അതേസമയം അതിജീവിതയുടെ നടപടി ഒരുപ്രതീകാത്മക നടപടിയായി കണ്ടാല്‍മതി. എന്തെങ്കിലും ഉത്തരവ് പ്രതീക്ഷിച്ചല്ല, അങ്ങനെ നേരിട്ടൊരു ഉത്തരവ് അദ്ദേഹത്തിന് പാസാക്കാൻ സാധിക്കുകയുമില്ല.
മറിച്ച് നീതിക്ക് വേണ്ടിയുള്ള അതിജീവിതയുടെ പോരാട്ടം എന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. രാഷ്ട്രപതിയുടെ ഇടപെടല്‍ പ്രതീക്ഷിച്ച് കൊണ്ട് കൂടിയാകും അതിജീവിത ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നാണ് കരുതുന്നത്...’’പ്രിയദർശൻ തമ്പി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് മൂന്ന് തവണയാണ് അനധികൃതമായി ഉപയോഗിച്ചത് എന്നാണ് അന്വേഷണ റിപ്പോർട്ടില്‍ കണ്ടെത്തിയത്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ പ്രിൻസിപ്പള്‍ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ, ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് പരിശോധിച്ചത് എന്നായിരുന്നു ജഡ്ജ് ഹണി എം വർഗീസ് ഹൈക്കോടതിയില്‍ സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.






