
കുമരകം: വിനോദ സഞ്ചാര വികസനത്തിനായി ചെലവഴിക്കുന്ന കോടികള്‍ എങ്ങനെ പാഴാക്കാന്‍ കഴിയുമെന്നതിന് ഉത്തമ ഉദാഹരണങ്ങള്‍ നല്കി ഡി.ടി.പി.സി. കോട്ടയത്ത് വിവിധ ഇടങ്ങളിലായി അരക്കോടിയിലേറെ രൂപ വരുന്ന ശിക്കാര ബോട്ടുകള്‍ മുതല്‍ കായല്‍ മേഖലയില്‍ ആകര്‍കമായി മാറിയ കയാക്കുകള്‍ വരെ വെറുതേ കിടന്നു നശിക്കുകയാണ്. ഫലപ്രദമായി വിനിയോഗിച്ചാല്‍ കായല്‍ വിനോദ സഞ്ചാര മേഖലയില്‍ മുതല്‍ക്കൂട്ടാകുന്ന പദ്ധതികളാണ് അധികൃതരുടെ അലംഭാവം മൂലം ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നത്.
ഇരുപതു ലക്ഷത്തിലധികം വിലവരുന്ന സ്പീഡ് ബോട്ട് കവണാറ്റിന്‍ കരയില്‍ വെയിലും മഴയുമേറ്റ് നശിക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. മറ്റൊരു സ്പീഡ് ബോട്ട് കവണാറ്റിന്‍കരയിലെ പ്ലാന്റിനു പുറകു വശത്ത് തോട്ടില്‍ മുങ്ങിക്കഴിഞ്ഞു. ഫൈബര്‍ ബോഡി യില്‍ നിര്‍മിച്ച ശിക്കാര ബോട്ടുകള്‍ കോടിമത ജെട്ടിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇത് വാടകക്ക് നല്‍കാനോ, സര്‍വീസ് നടത്താനോ ഡി.ടി.പി.സി. തയാറായിട്ടില്ല.
ഉയര്‍ന്ന തുകയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചതാണ് ബോട്ടുകള്‍ വാടകയ്ക്ക് എടുക്കാന്‍ ആരും എത്താതിരിക്കാന്‍ കാരണമെന്നു വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച സാധ്യതയുള്ള സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി വാങ്ങിയ 26 കയാക്കുകള്‍ ഡി.ടി.പി.സി. ഓഫീസിനു സമീപമുള്ള മുറിയില്‍ രണ്ടു വര്‍ഷമായി വിശ്രമത്തിലാണ്.ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഇവ വാങ്ങിയത്.
കായല്‍ സഞ്ചാര മേഖലയില്‍ വികസന സാധ്യതകള്‍ക്കു വന്‍ സാധ്യതകള്‍ നിലനില്‍ക്കുമ്പോഴാണ് ഡി.ടി.പി.സിയുടെ ഗംഭീര ഉഴപ്പ് കുമരകത്തും കോട്ടയത്തും നടക്കുന്നത്. സീപ്ലെയ്ന്‍ ഉള്‍പ്പെടെ നവീന ആശയങ്ങളുമായി വിനോദ സഞ്ചാര വകുപ്പ് കുതിപ്പിനൊരുങ്ങുമ്പോഴാണ് ഡി.ടി.പി.സിയുടെ പിന്തിരിപ്പന് മനോഭാവമെന്ന ആക്ഷേപവും ശക്തമാണ്.






