
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്നാട് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ല.
മുല്ലപ്പെരിയാറിൽ142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നായിരുന്നു തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ.പെരിയസാമിയുടെ പ്രഖ്യാപനം. ഡിഎംകെ സർക്കാർ തമിഴ്നാടിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും പെരിയസാമി പറയുന്നു. തേനിയിൽ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.






