
എരുമേലി: ഗുരുവായൂരില്‍നിന്നു ശബരിമലയിലേക്ക് ഒറ്റക്കാലില്‍ നടക്കുമ്പോഴും ഒരു കാല് നഷ്ടപ്പെട്ടതിന്റെ നൊമ്പരം 72 കാരനായ വിഷ്ണുദാസിനെ അലട്ടുന്നില്ല. പക്ഷെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് കാണുമ്പോള്‍ 27 വര്‍ഷം മുമ്പുള്ള അടിച്ചു പൊളി ജീവിതം മനസില്‍ തെളിയും.
27 വര്‍ഷം മുമ്പ് 1997 ല്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്ന ജോലി കെല്‍ട്രോണിന് വേണ്ടി ചെയ്യുമ്പോഴാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം പാരിപ്പള്ളിയില്‍ ജീപ്പിടിച്ച് വിഷ്ണുദാസ് അപകടത്തില്‍പെട്ടത്. ആ അപകടത്തില്‍ വിഷ്ണുദാസിന്റെ ഒരു കാല് മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. അവിവാഹിതനായിട്ടും വിഷ്ണുദാസിന് അന്ന് ആശുപത്രികിടക്കയില്‍ അനാഥനാകേണ്ടി വന്നില്ല. ആദ്യമായി കണ്ടവരായിട്ടും ചുറ്റുമുള്ളവരെല്ലാം സ്നേഹിതരായി മാറി. എന്നാല്‍ ദേഷ്യവും ക്രൂരതയുമായി പലരെയും കണ്ടു.
ജാതിയും മതവും അല്ല സ്വന്തം നന്മകള് നിറച്ചുള്ള മനുഷ്യത്വമാണ് ദൈവിക ആരാധനയെന്ന് വിഷ്ണുദാസ്. പിന്നെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്തായി താമസം. ഗുരുവായൂരില്‍ എത്തുന്നവര്‍ക്ക് ചിത്രങ്ങള്‍ വരച്ച് നല്‍കിയാണ് ജീവിതമാര്‍ഗം. തുടര്‍ന്നാണ് കഴിഞ്ഞ 15 വര്‍ഷമായി മുടങ്ങാതെ ശബരിമലയിലെത്തി അയ്യപ്പന്റെ സന്നിധിയില്‍ വൈരങ്ങളില്ലാത്ത മതമൈത്രിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്ന് വിഷ്ണുദാസ് പറഞ്ഞു.
എല്ലാവരും വൈരമില്ലാതെ ജീവിക്കുന്നത് കാണണം എന്നാണ് ആ പ്രാര്‍ത്ഥന. ഇത്തവണത്തെ ആ പ്രാര്‍ത്ഥന യാത്രയിലാണ് ഇപ്പോള്‍ വിഷ്ണുദാസ്. ഇന്നലെ എരുമേലിയില്‍ എത്തുമ്പോള്‍ കുറുവാമുഴിയില്‍ വിഷ്ണുദാസിനെ സ്വീകരിച്ചത് തഴയ്ക്കല്‍ തോമാച്ചനും അമ്മ മോളി ദേവസ്യയുമായിരുന്നു. വീട്ടുമുറ്റത്ത് പുല്‍ക്കൂട് ഒരുക്കുകയായിരുന്നു ഇരുവരും. ക്രച്ചസുകളില്‍ ഊന്നി ഒറ്റക്കാലില്‍ റോഡിലൂടെ നടന്നുവരുന്ന വിഷ്ണുദാസിനെ ഇരുവരും ആദ്യമായി അമ്പരപ്പോടെയാണ് കണ്ടത്.
യാത്രാ ക്ഷീണം ശമിപ്പിക്കാന്‍ ചെറു ചൂടുവെള്ളം മോളി ദേവസ്യ നല്കി. അത് വാങ്ങി കുടിച്ച്, പരിമിതികളില്‍ പതറാതെ എന്നും മുന്നോട്ട് എന്ന സന്ദേശം ഏവര്‍ക്കും നല്‍കിയാണ് വിഷ്ണുദാസ് ശബരിമല യാത്ര തുടര്‍ന്നത്.






