
സിഎംആർഎൽ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും പണം നൽകിയത് അഴിമതി മറയ്ക്കാനെന്ന് എസ് എഫ് ഐഒ ദില്ലി ഹൈക്കോടതിയിൽ.
സിഎംആർഎൽ എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് എസ്എഫ് ഐഒ കോടതിയിൽ ഗുരുതരമായ ആരോപണമുന്നയിച്ചത്. സിഎംആർഎല്ലിന്റെ ഹർജി നിലനിൽക്കില്ലെന്നും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടി. ആദായ നികുതി വകുപ്പും എസ്എഫ് ഐ ഒ അന്വേഷണത്തെ ന്യായീകരിച്ച് രംഗത്തെത്തി.
എസ്എഫ്ഐഒ യുടെ സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടിനെ കുറിച്ചുള്ള അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയില്‍ വാദം തുടരുന്നത്. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് അന്തിമമല്ല. രേഖകൾ കൈമാറാൻ ഐടി വകുപ്പിന് അധികാരമുണ്ട്. ഇതിനെ കുറിച്ച് കൃത്യമായി നിയമങ്ങൾ ഉണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.
സെറ്റില്‍മെന്റ് കമ്മിഷന് ഉത്തരവുകള്‍ക്കു ശേഷവും അന്വേഷണമാകാം. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയാലും അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന് എസ് എഫ് ഐ ഒ കോടതിയിൽ ചൂണ്ടിക്കാട്ടി. വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി നല്കാൻ കക്ഷികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഹർജി വിധി വരാൻ മാറ്റി.






