
മലയാള സിനിമയ്ക്ക് പെരുന്തച്ചനെന്ന് എന്നും വിശേഷിപ്പിക്കാവുന്ന ഒറ്റ താരമേ ഉള്ളൂ, തിലകന്. മണ്മറഞ്ഞു പോയെങ്കിലും ഇന്നും തിലകനവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകമനസ്സില്‍ മങ്ങാതെ മായാതെ നില്‍പ്പുണ്ട്. തിലകന്റെ മക്കള്‍ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് സീരിയലിലും സിനിമയിലുമടക്കം നിറഞ്ഞു നില്‍പ്പുണ്ട്. മുത്തച്ഛന്റെ കലാപാരമ്പര്യം നെഞ്ചിലേറ്റി തിലകന്റെ ചെറുമകൻ അഭിമന്യു തിലകനും തിയേറ്ററുകളില്‍ ആവേശമായ മാര്‍ക്കോ എന്ന ഉണ്ണിമുകുന്ദന് ചിത്രത്തിലൂടെ പ്രേക്ഷകമനസ്സിലിടം നേടുകയാണ്.
വയലൻസും ആക്ഷൻ രംഗങ്ങളും കൊണ്ട് നിറഞ്ഞ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും എടുത്തുപറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ പ്രശംസിക്കുമ്പോള്‍ ഷമ്മി തിലകന്റെ മകന് അഭിമന്യുവിന്റെ അതിഗംഭീര പ്രകടനത്തെയും എടുത്തു പറയുന്നുണ്ട്. അപ്പൂപ്പന്റെയും അച്ഛന്റെയും കൊച്ചച്ചന്റെയും ഒക്കെ പാത പിന്തുടർന്നാണ് അഭിമന്യു വില്ലൻ റോളിലേക്ക് എത്തിയിരിക്കുന്നത്. മകന്റെ അഭിനയത്തെക്കുറിച്ച് ഷമ്മി തിലകനും വാചാലനായിരുന്നു.
ഇപ്പോഴിതാ ചേട്ടന്റെ മകന്റെ അഭിനയത്തെക്കുറിച്ച് ഷോബി തിലകൻ പറഞ്ഞതാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. സന്തോഷത്തേക്കാള്‍ കൂടുതല്‍ അഭിമാനമാണ് തോന്നുന്നതെന്ന് ഷോബി തിലകൻ പറഞ്ഞു. ‘‘കേശു എന്നാണ് ഞങ്ങള്‍ അവനെ വിളിക്കുന്നത്. അവന്റെ സിനിമയെക്കുറിച്ച് പറയുമ്പോള്‍ സന്തോഷമാണ്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ അവനെ ഞാന്‍ എടുത്ത് നടക്കുന്നതാണ്. ബൈക്കിലിരുത്തി പുറത്തൊക്കെ കൊണ്ടുപോവുമായിരുന്നു. അതുകൊണ്ട് തന്നെ അവനോട് പ്രത്യേകമായൊരു സ്നേഹമുണ്ട് എനിക്ക്.
മാര്‍ക്കോയില്‍ അഭിനയിക്കാന്‍ പോവും മുന്‍പ് എന്നെ വിളിച്ച് അനുഗ്രഹം വാങ്ങിച്ചിരുന്നു. അവന് നന്നായി ചെയ്തുവെന്ന് ഒരുപാട് പേര് എന്നെ വിളിച്ച് പറഞ്ഞിരുന്നു. അവന് നന്നായി ഡബ്ബ് ചെയ്തിട്ടുണ്ട്, ശബ്ദം നന്നായിട്ടുണ്ട്. തിലകന്റെ പാരമ്പര്യം കാത്തു എന്നാണ് എല്ലാവരും പറഞ്ഞതെന്നാണ് എന്റെ മകള്‍ എന്നോട് പറഞ്ഞത്. അതിലെനിക്ക് അതിയായ സന്തോഷമുണ്ട്.
ഞങ്ങളുടെ കുടുംബത്തില്‍ എടുത്ത് പറയേണ്ടൊരു കാര്യം ശബ്ദമാണ്. ആ ശബ്ദം കൊണ്ടാണ് ഞാനും ജീവിക്കുന്നത്. തിലകന് എന്ന വ്യക്തിയുടെ ഐഡന്റിറ്റി ആ ശബ്ദം തന്നെയാണ്. അഭിമന്യു മാര്‍ക്കോയില്‍ നല്ലൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. അവന് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ കിട്ടട്ടെ എന്ന് ഞങ്ങളും പ്രാര്‍ത്ഥിക്കുന്നുണ്ട്. ആദ്യ സിനിമയിലെ കഥാപാത്രം അവന് നന്നായി ചെയ്തു എന്നറിഞ്ഞതില്‍ അഭിമാനമുണ്ട്.
അവന് എങ്ങനെയാണ് സിനിമയില്‍ അഭിനയിക്കാന്‍ സ്പാര്‍ക്കുണ്ടായത് എന്നെനിക്കറിയില്ല. എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്തൊന്നും അവന് അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. അതിന് ശേഷം നല്ല കഥാപാത്രം കിട്ടിയാല്‍ അഭിനയിച്ചേക്കുമെന്ന് പറയുന്നത് കേട്ടിരുന്നു. പലരും വിളിച്ചിരുന്നു. പക്ഷേ അതിലൊന്നും പോകാതെ മാർക്കോയില്‍ വന്നത്, ആ കഥാപാത്രത്തെ ഇഷ്ടമായതുകൊണ്ടാവാം. ഇത് അവന് തന്നെ ഏറ്റെടുത്തതാണ്...’’ ഷോബി തിലകന് പറയുന്നു.
ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന് നായകനായി എത്തിയ മാര്‍ക്കോ ക്രിസ്മസ് കാലം സ്വന്തമാക്കുകയാണ്. അവധിക്കാലത്ത് തിയേറ്ററുകളില്‍ അഴിഞ്ഞാടുകയാണ് മാർക്കോ. അണിയറ പ്രവർത്തകരും ഹീറോയും മാർക്കോയെ കുറിച്ച് സിനിമ പ്രേമികള്‍ക്ക് നല്കിയ പ്രതീക്ഷ ഒന്നും തന്നെ പാളി പോയിട്ടില്ല. അടിയും ഇടിയും ആക്ഷനുമടക്കം പൊടിപൂരമാണ് തിയേറ്ററില്‍. പടം കണ്ടിറങ്ങിയ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒന്നാണ് വില്ലന്‍ കഥാപാത്രം.
അഭിനയവും ശബ്ദവും കൊണ്ട് തിലകനെയും ഷമ്മി തിലകനെയും അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു അഭിമന്യു കാഴ്ച വെച്ചതെന്നായിരുന്നു പ്രേക്ഷകരും വിലയിരുത്തിയത്. സിനിമ റിലീസ് ചെയ്തപ്പോള്‍ റസല്‍ ഐസക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളുമുണ്ടായിരുന്നു. ജഗദീഷിന്റെ മകനായാണ് അഭിമന്യു വേഷമിട്ടത്. വില്ലത്തരം തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് താരപുത്രന് തെളിയിച്ചു എന്നാണ് പലരും പറയുന്നത്.






