
എഴുത്തിനെ ശ്രേണിതിരിക്കാതെ എല്ലാ സാഹിത്യ കൈവഴികളെയും ഒരേപോലെ വളര്‍ത്തിയെടുത്ത പത്രാധിപരായിരുന്നു എം.ടി. വാസുദേവന്‍നായര്‍. എം. മുകുന്ദനൊപ്പം സഞ്ചരിക്കുകയും വേറിട്ട പാത വെട്ടിത്തുറന്ന മേതില്‍ രാധാകൃഷ്ണനെ ഒപ്പം വളര്‍ത്തുകയും ചെയ്ത പത്രാധിപര്‍. അക്ഷരങ്ങളെ ജനകീയമാക്കിയ മഹാനായ സാഹിത്യകാരനു 'മംഗള'വും പ്രിയപ്പെട്ട ഒരിടമായിരുന്നു. അക്ഷരങ്ങളെ ജനകീയവത്കരിച്ച മാധ്യമ പ്രസ്ഥാനം എന്നായിരുന്നു എം.ടി. 'മംഗള'ത്തിനു നല്കിയ വിശേഷണം.
കോഴിക്കോടന്‍ യാത്രകളിലെല്ലാം മംഗളം സ്ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസ്, എം.ടിയുടെ സൗഹൃദവലയങ്ങളില്‍ കൂട്ടുചേര്‍ന്നു. എം.ടിയും രാമദാസ് വൈദ്യരും അടക്കമുള്ള അനേകം സാഹിത്യ-സാംസ്കാരിക സുമനസുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയാണ് എം.സി. വര്‍ഗീസ് 'മംഗള'ത്തെ വളര്‍ത്തിയെടുത്തത്. അക്ഷരവഴികളില്‍ വിവിധ ധാരകളിലുള്ള എഴുത്തുകാരെ ഒരേ പോലെ കൈപിടിച്ചുയര്ത്തിയതിലൂടെ സാഹിത്യ കൈവഴികളുടെ നവീകരണവും വികാസവുമായിരുന്നു എം.ടി. ലക്ഷ്യംവച്ചത്.
ശൈലിയും മാര്‍ഗവും രണ്ടാണെങ്കിലും 'മംഗളം' ഏറ്റെടുത്ത ദൗത്യവും ഇതുതന്നെയായിരുന്നു. അതാവണം എം.ടിയുമായുള്ള ആത്മബന്ധ ഉൗഷ്മളതയ്ക്കും ദൃഢതയ്ക്കും കാരണമെന്ന് എം.സി. വര്‍ഗീസ് പത്രാധിപസമിതി യോഗങ്ങളില്‍ ചൂണ്ടിക്കാട്ടാറുണ്ടായിരുന്നു. 'മംഗളം' വാരിക പ്രചാരത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച ഓരോ ഘട്ടത്തിലും എം.ടിയുമായി എം.സി. വര്‍ഗീസ് സന്തോഷം പങ്കുവയ്ക്കുമായിരുന്നു.
എം.സി. വര്‍ഗീസിന്റെ കാലശേഷവും എം.ടി. മംഗളവുമായുള്ള സ്നേഹോഷ്മള ബന്ധം ദൃഢമായിതന്നെ നിലനിര്‍ത്തി. 2019 ല്‍ എം.സി. വര്‍ഗീസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് ആരെ പരിഗണിക്കണമെന്നതില്‍ ജൂറിയില്‍ രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. കോട്ടയത്തുവച്ചു പുരസ്കാര സമര്‍പ്പണം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും എം.ടിയുടെ ആരോഗ്യസ്ഥിതികൂടി കണക്കിലെടുത്തു കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടിയുടെ വസതിയായ സിത്താരയിലേക്കു മാറ്റി.
അവാര്‍ഡ് ഏറ്റുവാങ്ങി എം.ടി. ചൊരിഞ്ഞ നല്ല വാക്കുകളുടെ അനുഗ്രഹവര്‍ഷം 'മംഗളം' താണ്ടുന്ന വഴികളില്‍ കുളിര്‍മഴയായി ഇന്നും പെയ്യുന്നുമുണ്ട്. 'മംഗളം' എഡിറ്റര്‍ ഡോ. സജി വര്‍ഗീസായിരുന്നു എം.ടിക്കു പുരസ്കാരം സമ്മാനിച്ചത്. മംഗളം പ്രസിദ്ധീകരണങ്ങളുടെ ജനപ്രീതി ഗവേഷകരെപ്പോലും ആകര്‍ഷിച്ചെന്നാണ് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് എം.ടി. പറഞ്ഞത്. മംഗളത്തിന്റെ പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്.
ചെറിയ തോതില്‍ ആരംഭിച്ച ഒരു വാരിക കേരളത്തിലെ വായനാസമൂഹത്തെ മുഴുവന്‍ ആകര്‍ഷിച്ചത് വലിയ സംഭവമാണ്. മംഗളം ജനമനസുകളിലേക്ക് എങ്ങിനെ കടന്നുചെന്നു എന്നതിനെക്കുറിച്ച് പലരും ഗവേഷണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വായനക്കാരെ ആകര്‍ഷിക്കാന്‍ മംഗളത്തിനു സാധിച്ചു. ജോലിക്കുപോകുന്ന ആളുകളുടെയും ബസും ട്രെയിനും കാത്തുനില്ക്കുന്ന യാത്രക്കാരുടെയും കൈയിലുണ്ടായിരുന്നത് മംഗളം വാരികയാണ്. അക്കാലത്ത് നിരവധി വാരികകള്‍ ഉണ്ടായിരുന്നു. അതില്‍ മംഗളം നേടിയ ജനപ്രീതി ഇന്നും അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തുനിന്നു 'മംഗളം' ദിനപത്രത്തിന്റെ ആദ്യ പ്രതി അച്ചടിച്ചിറക്കിയപ്പോള്‍ അന്നത്തെ പത്രാധിപര്‍ ആദ്യം വിളിച്ചു സന്തോഷം പങ്കുവച്ചവരില്‍ ആദ്യ സ്ഥാനക്കാരില്‍ ഒരാള്‍ എം.ടിയായിരുന്നു. കോഴിക്കോട് കല്ലായി ആസ്ഥാനമായി 'മംഗളം' മലബാര്‍ എഡിഷന് തുടങ്ങിയപ്പോഴും എം.സി. വര്‍ഗീസിന് ആവശ്യമായ എല്ലാവിധ പിന്തുണയും നല്കി എം.ടി. വിളിപ്പാടകലെയുണ്ടായിരുന്നു. ദീപ്തമായ ഓര്‍മകളും അനുഗ്രഹീത നിമിഷങ്ങളിലെ നന്മയൂറും വാക്കുകളുമാണ് ഇനി 'മംഗള'ത്തിനു മുന്നോട്ടുള്ള നാളുകളിലെ കരുത്ത്.






