
ടിപി വധക്കേസ് പ്രതി കൊടിസുനിക്ക് ജാമ്യം നല്‍കിയതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി. ജയരാജന്. ആറു വര്‍ഷമായി ജയില്‍ വകുപ്പ് ് പരോള്‍ അനുവദിച്ചിട്ടില്ലെന്നും ജീവപര്യന്തം ശിക്ഷക്കാരടക്കമുള്ളവര്ക്ക് മാസങ്ങളോളം പരോള്‍ നല്കിയ കോവിഡ് കാലത്ത് പോലും പരോള്‍ കിട്ടിയയാളല്ല കൊടിസുനിയെന്നും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പി.ജയരാജന്റെ ന്യായീകരണം.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് : ''മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്നാണ് മനോരമയുടെ ഇന്നത്തെ പുതിയ നിര്‍ദേശം ! കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന മാഹി സ്വദേശി കൊടിസുനിക്ക് പരോളിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആറുവര്‍ഷമായി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരില്‍ ഇടക്കാലത്ത് ചുമത്തിയ കേസ്സുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാല്‍ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്കിയ പരാതിയെ തുടര്‍ന്നാണ് മാനുഷിക പരിഗണയില്‍ പരോള്‍ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാന്‍ ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടത്. അത് പരിഗണിച്ചാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ച് ഉത്തരവായത്. ഇത് മനോരമയുടെ ഭാഷയില്‍ കൊടി കെട്ടിയ മനുഷ്യാവകാശമാണത്രെ.
തടവറകളെക്കുറിച്ച് ആധുനിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വന്നത് അധികാരത്തിന്റെ രാഷ്ട്രീയ നേതൃത്വം എല്‍ഡിഎഫ് ആണെന്നതിനാല്‍ മനോരമ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്; ഈ അടിസ്ഥാനത്തില്‍ പ്രമാദമായ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ അവധി അനുവദിച്ചു വരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു. കോവിഡിന്റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലില്‍ പ്രവേശിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നല്‍കിയത് എന്നതും അനുഭവമാണ്. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ മനോരമയുടെ രാഷ്ട്രീയത്തോടൊപ്പം നില്‍കാത്തവര്‍ക്ക് മനുഷ്യാവകാശം പോലും നല്‍കരുതെന്ന വാദം, കമ്മ്യൂണിസ്റ്റ്കാര് അധികാരത്തില്‍ വന്നാല്‍ താന്‍ വിഷം കുടിച്ച് മരിക്കും എന്ന പഴയ മനോരമ പത്രാധിപരുടെ 'ഭീരു' വാദത്തിന്റെ പുതിയ വാദമാണ്.''
അസുഖബാധിതയായ തന്നെ കാണാന്‍ മകനെ അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊടിസുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മനുഷ്യാകാശ കമ്മീഷന്റെ ശുപാര്‍ശയില്‍ ജയില്‍ ഡിജിപിയാണ് പരോള്‍ നല്‍കിയത്. ഇതിനെതിരേ പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. അമ്മയെ കാണാനാണെങ്കില്‍ പത്തു ദിവസം പോരെയെന്നായിരുന്നു കെ.കെ. രമ ചോദിച്ചത്.






