
മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാര്‍വ്വതി തിരുവോത്ത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ മികവാര്‍ന്ന രീതിയില്‍ അഭിനയിച്ചാണ് പാര്‍വ്വതി പ്രേക്ഷകമനസ്സിലിടം നേടിയത്. കരിയറില്‍ തിളങ്ങി നില്ക്കുന്ന സമയത്തു തന്നെ ശക്തമായ നിലപാടുകള്‍ കൊണ്ടും തുറന്നടിച്ച അഭിപ്രായങ്ങള്‍ കൊണ്ടും പാര്‍വ്വതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പൊതുവേദികളില്‍ പോലും തന്റെ നിലപാടുകളും മുഖം നോക്കാതെ പാര്‍വ്വതി തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും വരാറുണ്ടെങ്കിലും അതൊന്നും താരം മൈന്‍ഡ് ചെയ്യാറില്ല.
സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന പാർവതി ഡബ്ല്യുസിസി സംഘടനയിലെ അംഗവുമാണ്. ഫെമിനിസ്റ്റ് ആണെന്ന് എല്ലായിടത്തും ആവർത്തിക്കുന്ന പാർവതി അഭിമുഖങ്ങളിലെല്ലാം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ താനും ഒരു അതിജീവിതയാണെന്ന് പറയുകയാണ് താരം. ഹേമ കമ്മിറ്റിയ്ക്ക് മുന്നില്‍ പോയി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പറയാനുളളതൊക്കെ പറഞ്ഞുകൊണ്ടുളള ഒരു സിനിമ താൻ സംവിധാനം ചെയ്യുന്നുണ്ടെന്നും നാല് വർഷത്തോളമായി സിനിമ സംവിധാനം ചെയ്യാനുളള പരിശ്രമത്തിലാണെന്നും പാർവ്വതി തിരുവോത്ത് പറഞ്ഞു.
‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോള്‍ സങ്കടം കലർന്ന സന്തോഷമാണ് ഉണ്ടായതെന്നും പാർവ്വതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. 16 പേർ മാത്രമുളള ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അന്ന് സങ്കടം പങ്കുവെയ്ക്കുകയുണ്ടായി. അതില്‍ നിന്നാണ് പിന്നീട് വിമൻ ഇൻ സിനിമ കളക്ടീവിന്റെ രൂപീകരണം. മലയാള സിനിമയില്‍ ചരിത്രപരമായ മാറ്റം സംഭവിച്ചത് ഡബ്ല്യൂസിസിക്ക് മുമ്പും ശേഷവും അല്ല.
അതിജീവിതയുടെ ഒരു തീരുമാനത്തിന് ശേഷമാണ് സിനിമാ രംഗത്തെ എല്ലാവരുടെ ജീവിതവും മാറിയത്. അമ്മ എന്ന മലയാള സിനിമയുടെ ഒരു അസോസിയേഷനാണ്. ഒരു ക്ലബ്ബല്ല, കുടുംബമല്ല. ഓരോ തവണയും ഞാന്‍ അസോസിയേഷനില്‍ ഉണ്ടായിരുന്ന സമയത്ത് അമ്മ സംഘടനയുടെ യോഗത്തിന് പോയി പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍, അത് വിടൂ പാർവ്വതീ.. നമ്മളൊരു കുടുംബമല്ലേ.. നമ്മൾ ഒരു കുടുംബമല്ലേ , നമ്മുക്ക് ഓണമൊക്കെ ആഘോഷിച്ച്, നല്ല ഡ്രെസ്സൊക്കെ ഇട്ട് സദ്യ കഴിച്ച് ഇങ്ങനെ പോകാം എന്നാണ് പറയുക.
പഞ്ചായത്തിലൊക്കെ പണ്ടൊക്കെ കണ്ട് വരുന്ന രീതിയിലുളള വോട്ടെടുപ്പുകളാണ് അവിടെ നടക്കാറുളളത്. അവരവര്‍ തീരുമാനിക്കും ആരാണ് റണ്‍ ചെയ്യുന്നതെന്ന്. എന്നിട്ട് കൈ പൊക്കി കാണിക്കാന്‍ പറയും. ലഞ്ചിന് എല്ലാവരും പോകുന്ന സമയത്താണ് അവർ തിരഞ്ഞെടുപ്പ് നടത്തുക, ഭൂരിഭാഗം ആളുകളും അതിൽ ഉണ്ടാകില്ല. ഒരു ഘട്ടം എത്തുമ്പോൾ ഇതൊക്കെ പ്രഹസനമാണെന്ന് തോന്നിയപ്പോള്‍ ഒരു സെല്‍ഫ് റെസ്പെക്ടിന്റെ ഭാഗമായിട്ടാണ് ഞാൻ സംഘടനയിൽ നിന്നും ഇറങ്ങിയത്...
ഞാനൊക്കെ ഇതില്‍ അംഗമായി തുടങ്ങിയ സമയത്ത് അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ബാത്ത്റൂം സൗകര്യം നമ്മുടെ ജോലിസ്ഥലങ്ങളില്‍ ഇല്ലെന്ന് പറഞ്ഞു. അതിനെ സപ്പോർട്ട് ചെയ്യാനും പെറ്റീഷനില്‍ അവർ ഒപ്പുവെയ്ക്കാനുമൊക്കെ ഒരു കാരണമുണ്ട്. വളരെ സീനിയർ ആയിട്ടുളള നടന്മാർക്ക് പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് ഇത് അവർക്ക് കൂടി ആവശ്യമുളള കാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് ആ ആവശ്യത്തെ പിന്തുണച്ചത്. അതുവരെ അത് അവരെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം ആയിരുന്നില്ല. ഈ സംഭവത്തിന് ശേഷം എനിക്ക് ബാത്ത്റൂം പാർവ്വതിയെന്ന് പേരും വീണു. അങ്ങനെ അവസാനം ഒരു ഇ-ടോയ്ലെറ്റ് ഒക്കെ വച്ചു തന്നു. അങ്ങനെയൊക്കെ നമ്മുടെ കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധ കൊടുക്കുന്നു എന്നായപ്പോള്‍ ചെറിയ പ്രതീക്ഷയൊക്കെ വന്നിരുന്നു. പിന്നീടതൊക്കെ പോയി. അതാണ് അവിടെ നിന്നിറങ്ങിയത്...’’ പാര്‍വ്വതി പറഞ്ഞു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർവ്വതി.
മലയാള സിനിമാമേഖലയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ആകെ പിടിച്ചു കുലുക്കിയ ഈ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള സൂചനയുമുണ്ട്. മലയാളസിനിമയില്‍ വൻസ്ഫോടനങ്ങള്‍ക്ക് വഴിതെളിച്ച ഇതില്‍ പോക്സോ കേസുവരെ ചുമത്താവുന്ന വിവരങ്ങളുണ്ടെന്നാണ് വിവരം. റിപ്പോർട്ട് പുറത്തുവിട്ടപ്പോള്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് വിരുദ്ധമായി ചില പേജുകള്‍ സർക്കാർ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ നല്കിയ അപ്പീലില്‍ ഡിസംബർ ഏഴിന് രാവിലെ 11-ന് കമ്മിഷൻ വിധിപറയാനിരിക്കെ 10.50-നാണ് തടസ്സഹർജി ഫയല്‍ചെയ്യപ്പെട്ടത്.
ഇനി ഈ ഹർജിക്കാരനെക്കൂടി കേട്ടശേഷം വിവരാവകാശ കമ്മിഷൻ ഉത്തരവ് പുറപ്പെടുവിക്കും. കമ്മിഷന്റെ ഉത്തരവ് എന്തായാലും നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷനല്‍കിയവരില്‍നിന്ന് പണംവാങ്ങിയശേഷം നല്‍കാതിരുന്ന പേജുകള്‍ നല്‍കിയേമതിയാകൂ എന്നതാണ് കമ്മിഷൻ നിലപാട്. ഇത് പിഴവായിരുന്നുവെന്ന് ഏറ്റുപറഞ്ഞ് സാംസ്കാരികവകുപ്പ് മാപ്പപേക്ഷിച്ചെങ്കിലും കമ്മിഷൻ തള്ളി. തുടർന്നാണ് ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവരാൻ വഴിയൊരുങ്ങിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം എടുത്ത കേസുകള്‍ എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് ബാക്കി ഭാഗങ്ങള്‍ പുറത്തു വരുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.






