
മലയാള സിനിമ പ്രേക്ഷകർ എവർഗ്രീൻ സിനിമയായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാട് മമ്മൂട്ടി ചിത്രമാണ് അമരം. ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത ഈ ചിത്രം അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയും നൊമ്പരവുമൊക്കെ എടുത്തുകാട്ടിയ സിനിമകളിൽ ഒന്നാണ്. 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മ്മാണം പില്ക്കാലത്ത് സംവിധായകനുമായ ബാബു തിരുവല്ല ആയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. അമരം വിചാരിച്ചതിലും അധികം ചിലവ് വന്ന സിനിമയാണെന്നും അതിനുള്ള കാരണം എന്താണെന്നും ബാബു തിരുവല്ല പറയുന്നു.
"അമരം ലാഭകരം തന്നെയായിരുന്നു. പക്ഷേ അതിന്റെ നിര്‍മ്മാണച്ചെലവ് ഭയങ്കരമായിട്ട് കൂടി. കടലില്‍ വച്ച് എടുക്കുന്ന ഷോട്ട്സ് ഒക്കെയാണല്ലോ. ഒന്നൊന്നര ലക്ഷം അടി ഫിലിം നെഗറ്റീവ് ഞങ്ങള്‍ എക്സ്പോസ് ചെയ്തിട്ടുണ്ട്. 10000- 15000 അടി മതി ഒരു സിനിമയ്ക്ക്. 15,000 അടിയുടെ സിനിമയ്ക്ക് ഒന്നര ലക്ഷം അടി എക്സ്പോസ് ചെയ്യുക എന്ന് പറഞ്ഞാല്‍ അത് വലിയ ചിലവാണ്. അന്ന് 25 ലക്ഷം എന്നൊക്കെ പറഞ്ഞാല്‍ ഒരു വലിയ ബജറ്റ് ആണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ 10 ലക്ഷം ഉണ്ടെങ്കില്‍ ഒരു സിനിമ ഉണ്ടാക്കാന്‍ പറ്റും. 25 ലക്ഷം എന്ന് പറഞ്ഞാല്‍ നല്ല ബജറ്റ് ആണ്. അമരത്തിന്റെ ബജറ്റ് അതിലുമൊക്കെ കൂടിപ്പോയി..." ബാബു തിരുവല്ല പറയുന്നു.
അമരത്തിലെ മമ്മൂട്ടിയുടെ അച്ചൂട്ടിയെന്ന കഥാപാത്രം മകൾക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരച്ഛനാണ്. കടപ്പുറത്തിന്റെ പശ്ചാത്തലത്തിൽ കാറും കോളും നിറഞ്ഞ അരയജീവിതത്തെ അച്ചൂട്ടിയിലൂടെ പ്രേക്ഷകര്‍ അടുത്തറിഞ്ഞു. സ്വപ്നങ്ങളെ ചവിട്ടിമെതിച്ച് സ്നേഹിക്കുന്ന ആളിനൊപ്പം പോകുന്ന മകളും അവസാനം അച്ഛനെ കുറ്റപ്പെടുത്തുമ്പോള്‍ പ്രേക്ഷകര്‍ക്കത് നൊമ്പരക്കടലാണ് നല്‍കിയത്. മമ്മൂട്ടിയെന്ന അഭിനേതാവിന്റെ കരിയറിലെ പൊന്തൂവലിന് തിളക്കം നല്കുന്ന കഥാപാത്രമായിരുന്നു അച്ചൂട്ടി. ഇന്നും അച്ചൂട്ടി പ്രേക്ഷകമനസ്സില്‍ വലിയൊരു ആവേശമാണ്.
ഇന്നും നിരൂപക പ്രശംസയിലും പ്രേക്ഷക പ്രീതിയിലും മുന്നിലാണ് അമരം. അന്നും ഒരുപാട് അംഗീകാരങ്ങൾ അമരത്തിന് കിട്ടിയിരുന്നു.
കെപിഎസി ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിരുന്നു. മമ്മൂട്ടിക്ക് മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ചിത്രത്തിലെ പ്രകടനം നേടിക്കൊടുത്തു.






