
ഹര്‍ദോയ് (യു.പി): ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയില്‍നിന്നുള്ള മുപ്പത്തിയാറുകാരി ഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ച് യാചകനൊപ്പം ഒളിച്ചോടിയെന്ന വാര്‍ത്ത തെറ്റെന്ന് ഉത്തര്‍പ്രദേശ് പോലീസ്. ഈ വാര്‍ത്ത തങ്ങള്‍ തിരുത്തുന്നതായി പോലീസ് പറഞ്ഞു. എരുമയെ വിറ്റുകിട്ടിയ പണവുമായി യുവതി ആറു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു യാചകനൊപ്പം പോയെന്നായിരുന്നു വാര്‍ത്ത.
കഴിഞ്ഞദിവസമായിരുന്നു വാര്‍ത്ത പുറത്തുവന്നത്. നാല്‍പ്പത്തിയഞ്ചുകാരനായ നന്‍ഹെ പണ്ഡിറ്റ് എന്ന യാചകന് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി ഭര്‍ത്താവ് രാജു പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തതോടെയാണ് പിന്നാലെ യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയതും യഥാര്‍ത്ഥ സംഭവം വിശദീകരിച്ചതും. ഭര്‍ത്താവിന്റെ പീഡനം താങ്ങാന്‍ കഴിയാതെ താന്‍ ഒരു ബന്ധുവീട്ടില്‍ പോയതായിരുന്നു എന്നാണ് ഇവര്‍ കൊടുത്തിരിക്കുന്ന മൊഴി.
ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ആറ് കുട്ടികളുടെ അമ്മയായ മുപ്പത്തിയാറുകാരിയായ രാജേശ്വരിയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. അയല്പക്കത്ത് ഭിക്ഷാടനം നടത്തുന്ന 45 കാരനായ നാന്‍ഹെ പണ്ഡിറ്റിനോട് ഭാര്യ പലപ്പോഴും സംസാരിക്കാറുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് രാജു ഞായറാഴ്ച പോലീസില്‍ പരാതി നല്കി.
'ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2 മണിയോടെ ഭാര്യ രാജേശ്വരി മകള്‍ ഖുശ്ബുവിനോട് വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നും പോയി. തിരിച്ചെത്താതെ വന്നപ്പോള്‍ എല്ലായിടത്തും തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് എരുമയെ വിറ്റ് സമ്പാദിച്ച പണം ഉപയോഗിച്ച് നാന്‍ഹെ പണ്ഡിറ്റ് അവളെ തന്റെ കൂടെ കൊണ്ടുപോയതായി സംശയിക്കുന്നതായി കാണിച്ച് രാജു പരാതി നല്‍കുകയായിരുന്നു. ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 87 പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി പോലീസ് സ്റ്റേഷനില്‍ ഹാജരായതായി ഹര്‍ദോയ് പോലീസ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.''ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് രാജേശ്വരി പറഞ്ഞു. ഇതില്‍ മനംനൊന്ത് അവള് ഫറൂഖാബാദിലെ ബന്ധുവീട്ടിലേക്ക് പോയി. യുവതി ആരുടെയോ കൂടെ പോയി എന്ന ആരോപണം തെറ്റും അടിസ്ഥാനരഹിതവുമാണ്. ഞങ്ങള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതായി പോലീസ് പറഞ്ഞു.






