
ആലപ്പുഴ: ആര് നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് 67കാരനായ നാസര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. ഹരിപ്പാട് ചേരുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനമാണ് ആര് നാസറിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്.യു പ്രതിഭ എംഎല്‍എ അടക്കം നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് പുതിയതായി തിരഞ്ഞെടുത്തു.
യു പ്രതിഭയ്ക്ക് പുറമെ എം എസ് അരുണ്‍കുമാര്‍ എംഎല്‍എ, മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ എന്നിവരും ജില്ലാ കമ്മിറ്റിയില്‍ പുതിയതായി ഇടം നേടി. കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന അഞ്ചുപേരെ ഒഴിവാക്കി. എം സുരേന്ദ്രന്, ജി വേണുഗോപാല്‍, എന്‍ ശിവദാസന്‍, പി അരവിന്ദാക്ഷന്, ജലജ ചന്ദ്രന് എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. 46 അംഗ ജില്ലാ കമ്മിറ്റിയെയാണ് ജില്ലാ സമ്മേളനം തിരഞ്ഞെടുത്തത്.
വിഭാഗീയത ശക്തമായ ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ കർശന നിരീക്ഷണത്തിലാണ് സമ്മേളന നടപടികൾ പുരോഗമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്. തോമസ് കെ തോമസിനെതിരെ ഉയർന്ന വിമർശനത്തിൽ അടക്കം പിണറായി വിജയൻ സമ്മേളനത്തിൽ മറുപടി പറയുകയും ചെയ്തു. സഖ്യ കക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദ അല്ലെന്നും ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒന്നിച്ചു കാണണമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസിനെ തള്ളിയായിരുന്നു സമ്മേളനത്തില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. കുട്ടനാട്ടില്‍ വിയര്‍പ്പൊഴുക്കുന്നത് പാര്‍ട്ടിയാണ്. കുട്ടനാട് സീറ്റ് ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയാണ്. തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമെന്നും ജില്ലാ സെക്രട്ടറി ആര് നാസര്‍ പ്രതികരിച്ചിരുന്നു. നേരത്തെ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന് വന്നത്. തെക്കും വടക്കും അറിയാത്തവനാണ് കുട്ടനാട് എംഎല്‍എ എന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. കരാറുകാരില്‍ നിന്ന് എംഎല്‍എ പണം വാങ്ങുന്നു. കച്ചവടക്കാരനെ ഇനിയും താങ്ങരുതെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. തോമസ് കെ തോമസിനെ മന്ത്രി ആക്കാതിരുന്നതില്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് അഭിനന്ദനവും ഉയര്‍ന്നിരുന്നു.






