
ബോളിവുഡിനെ ഏറെ ഞെട്ടിച്ചൊരു സംഭവമായിരുന്നു ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. വീടിനുള്ളില്‍ വച്ച് താരം കുത്തേറ്റതിന്റെ ഞെട്ടലിലാണ് ബോളിവുഡ്. സംഭവം അറിഞ്ഞതോടെ നിരവധി താരങ്ങളും ആശങ്ക പങ്കുവെച്ച് രംഗത്തെത്തി.
എന്നാല്‍ ആ വിഷയത്തില്‍ അഭിനേത്രിയായ അഉർവശി റൗട്ടേലയുടെ മറുപടി ആരാധകരെ അമ്പരപ്പിച്ചു. വീടിനുള്ളില്‍വച്ച് സെയ്ഫ് അലി ഖാൻ കുത്തേറ്റതിന്റെ ഞെട്ടലില്‍ സിനിമാ ലോകം നില്‍ക്കുമ്പോഴാണ് അഭിനേത്രിയായ ഉര്‍വ്വശി റൗട്ടേല അനുചിതമായ പ്രതികരിച്ചത്. ആഭരണവിഭൂഷിതയായി മാധ്യമത്തിന് മുന്നിലെത്തിയ ഉർവശി സെയ്ഫിനേക്കാള്‍ സംസാരിച്ചത് തന്റെ പുതിയ ചിത്രം ദാക്കു മഹാരാജിനെ പറ്റിയും വജ്ര ആഭരണങ്ങളെ പറ്റിയുമാണ്. വിഷയത്തില്‍ നിന്ന് മാറിയ ഉർവശിയെ തിരിച്ചുകൊണ്ടുവരാനായി സെയ്ഫ് അലിഖാനെ കുറിച്ച് മാധ്യമപ്രവർത്തകൻ വീണ്ടും ചോദിക്കുന്നുണ്ട്. ഇതിന് സെയ്ഫിനും കുടുംബത്തിനുമായി പ്രാർത്ഥിക്കുന്നുണ്ടെന്നാണ് ഉർവശി മറുപടി നല്കി
താരത്തിന്റെ ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. സാഹചര്യത്തിന് വിപരീതമായ താരത്തിന്റെ മറുപടി വിമര്‍ശനത്തിന് കാരണമായി. ഉർവശി ഏതോ മായികലോകത്താണെന്നും ഒരാള്‍ മരണാസന്നനായി കിടക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ പ്രതികരിക്കാൻ കഴിയുന്നതെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ നിറഞ്ഞു.
ഇപ്പോഴിതാ സെയ്ഫിന് കുത്തേറ്റ സമയത്തെ തന്റെ പ്രതികരണത്തില്‍ മാപ്പ് ചോദിക്കുകയാണ് ഉർവശി റൗട്ടേല. സാഹചര്യത്തിന്റെ യഥാര്‍ഥ തീവ്രത മനസിലാക്കാതെയാണ് പ്രതികരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ താരം ക്ഷമ ചോദിക്കുന്നത്. ‘‘പ്രിയ സെയ്ഫ് അലി ഖാൻ സർ,
ഈ സന്ദേശം നിങ്ങളെ ശക്തിയിൽ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഗാധമായ ഖേദത്തോടെയും പശ്ചാത്താപത്തോടെയും ഹൃദയംഗമമായ ക്ഷമാപണത്തോടെയുമാണ് ഞാൻ എഴുതുന്നത്. ഇതുവരെ, നിങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിന്റെ തീവ്രതയെക്കുറിച്ച് എനിക്ക് പൂർണ്ണമായും അറിയില്ലായിരുന്നു. ദാക്കു മഹാരാജിനെ ചുറ്റിപ്പറ്റിയുള്ള ആവേശവും എനിക്ക് ലഭിക്കുന്ന സമ്മാനങ്ങളിലും ഞാന്‍ മുഴുകിപ്പോകാന്‍ അനുവദിച്ചതിൽ എനിക്ക് ലജ്ജ തോന്നുന്നു. നിങ്ങൾ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അംഗീകരിക്കാനും മനസ്സിലാക്കാനും എനിക്കപ്പോള്‍ കഴിഞ്ഞില്ല.
വളരെ അജ്ഞ നിറഞ്ഞ വിവേകശൂന്യനുമായ പ്രതികരണത്തിന് എന്റെ ആത്മാർത്ഥമായ ക്ഷമാപണം ദയവായി സ്വീകരിക്കുക. നിങ്ങളുടെ സംഭവത്തിന്റെ ഗൗരവം എനിക്കറിയാം. അത്തരമൊരു വെല്ലുവിളി നിറഞ്ഞ സമയത്തെ നിങ്ങളുടെ അന്തസ്സും സഹിഷ്ണുതയും തീർച്ചയായും പ്രശംസനീയമാണ്, നിങ്ങളുടെ ശക്തിയോടും കരുത്തിനോടും എനിക്ക് വലിയ ബഹുമാനമല്ലാതെ മറ്റൊന്നുമില്ല.
എന്റെ മുമ്പത്തെ പെരുമാറ്റത്തിൽ ഞാൻ അഗാധമായി ഖേദിക്കുന്നു, എന്റെ ചിന്തകളും പ്രാർത്ഥനകളും ഇപ്പോൾ നിങ്ങളോടൊപ്പമുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. എനിക്ക് സഹായിക്കാനോ പിന്തുണയ്ക്കാനോ കഴിയുന്ന എന്തെങ്കിലും മാർഗമുണ്ടെങ്കിൽ, ദയവായി എന്നെ അറിയിക്കാൻ മടിക്കരുത്.
ഒരിക്കൽ കൂടി, സർ, എന്റെ നേരത്തെയുള്ള നിസ്സംഗതയ്ക്ക് ഞാൻ ഖേദിക്കുന്നു. ഭാവിയിൽ അനുകമ്പയ്ക്കും ധാരണയ്ക്കും എപ്പോഴും മുൻഗണന നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ബഹുമാനത്തോടെയും ഹൃദയംഗമമായ ക്ഷമാപണത്തോടെയും... ഉർവശി റൗട്ടേല...’’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വൈറലായ വീഡിയോയില്‍ ഉര്‍വ്വശി റൗട്ടേല പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘‘വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ദാക്കു മഹാരാജ് ഇപ്പോള്‍ 105 കോടി ബോക്സ് ഓഫീസ് വിജയം നേടിയിരിക്കുകയാണ്. സമ്മാനമായി അമ്മ വജ്രങ്ങള്‍ പതിപ്പിച്ച റോളക്സ് വാച്ചും അച്ഛന് റിങ് വാച്ചും സമ്മാനിച്ചിരുന്നു. ഇതെല്ലാം ധരിച്ച് ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ആര്‍ക്കും ഞങ്ങളെ ആക്രമിക്കാമെന്ന് അരക്ഷിതാവസ്ഥ ഞങ്ങളെ ബാധിച്ചിട്ടുണ്ട്...’’ എന്നിങ്ങനെയായിരുന്നു ഉർവശിയുടെ മറുപടി. സെയ്ഫിന്റെ വിഷയം വീണ്ടും ചോദിച്ചപ്പോള്‍ സെയ്ഫിനും കുടുംബത്തിനുമായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നാണ് ഉർവശി മറുപടി നല്‍കിയത്. ഇത് വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ ഖേദ പ്രകടനവുമായിട്ടാണ് താരം രംഗത്ത് വന്നത്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം.






