
സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് വേണ്ടി രൂപീകരിച്ച സംഘടനയാണ് ഡബ്ല്യു.സി.സി. ഈ സംഘടനയുടെ ആവശ്യപ്രകാരമാണ് സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിംഗ അനീതിയും ലൈംഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നപ്പോള്‍ ആരാധകരടക്കം സിനിമാമേഖലയിലുള്ള പലരും ഞെട്ടലിലായി. അതിനു പിന്നാലെ പല വെളിപ്പെടുത്തലുകളും പരാതികളുമൊക്കെ ചര്‍ച്ചകളില്‍ നിറഞ്ഞു.
അടുത്തിടെയായി ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കിടയിലും ചെറിയ രീതിയിലുള്ള അസ്വാരസ്യങ്ങള്‍ നടക്കുന്നുണ്ട്. പലരും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കുകയും നിലപാടുകള്‍ അറിയിക്കുകയും ചെയ്തതോടെയാണ് അവിടെയും വാക്പോരുകള്‍ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ വന്നു തുടങ്ങിയത്.
ഇപ്പോഴിതാ അതിനു പിന്നാലെ ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവല്‍ വേദിയില്‍ വാക്പോര് നടത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്തും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും. ‘സ്ത്രീയും സിനിമയും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയ്ക്കിടയിലായിരുന്നു സംഭവം. ‘‘എന്തും തുറന്നു പറയാനുള്ള ഒരു ഇടമുണ്ട്. അവിടെ ആർക്കും വന്ന് പറയാനുള്ളത് പറയാം. വിമർശിക്കാനുളളവർക്കും അവിടേക്ക് വരാം...’’ എന്നാണ് ഡബ്ല്യു.സി.സിയെ കുറിച്ച് പാർവതിയുടെ വിശേഷിപ്പിച്ചത്.
ഇതിനുള്ള മറുപടി പറയുകയായിരുന്നു ഭാഗ്യലക്ഷ്മി. ‘‘ഈ ഓർഗനൈസേഷൻ കുറച്ചുകൂടി ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന രീതിയില്‍ ആകണം. ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും ഉള്ള ഒരു സ്പേസ് നല്‍കാനുള്ള ഒരു ശ്രമം ഡബ്ല്യുസിസി നടത്തിയാല്‍ നല്ലതാണെന്ന് എനിക്ക് തോന്നുന്നു, കുറെ കൂടി ആളുകള്‍ നിങ്ങളിലേക്ക് വരാൻ ശ്രമിക്കും. ‘ഞങ്ങള്‍ എങ്ങനെയാ മാഡം അവരുടെ അടുത്തേക്ക് പോകേണ്ടത്’ എന്ന് എന്നോട് സ്ത്രീകള്‍ ചോദിക്കാറുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റുകള്‍ അല്ല, അവർക്ക് പരാതി ഇല്ല എന്നു തന്നെ വച്ചോളൂ. ചോദിക്കുന്നത് മറ്റ് ഒരുപാട് ആർട്ടിസ്റ്റുകള്‍, ടെക്നീഷ്യൻസ് ആയിട്ടുള്ള സ്ത്രീകള്‍ അങ്ങനെ പലരും, ഞങ്ങള്‍ എങ്ങനെയാ മാഡം അങ്ങോട്ട് പോകേണ്ടത്, ആരുടെ അടുത്തേക്കാണ് പോകേണ്ടത് എന്ന് ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ നില്‍ക്കുന്നുണ്ട്. അപ്പോള്‍ അതുംകൂടി ഒന്നു നിങ്ങള്‍ പരിഗണിക്കണം എന്ന് കൂടിയാണ് എനിക്ക് ഇത്രയും ആളുകളുടെ മുമ്പില്‍ വച്ച് നിങ്ങളോട് പറയാനുള്ളത്. ഞാൻ ഇവിടെ വെറുതെ ഇരുന്നു കേട്ടിട്ട് പോകാം എന്ന് കരുതി തന്നെയാണ് വന്നത്. പക്ഷേ, എനിക്ക് തോന്നി അങ്ങനെയല്ല, എന്റെ ഭാഗത്ത് നിന്നുള്ള ഒരു സജഷൻ ഉണ്ടാകണം എന്ന്...’’ ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇതിന് പാർവതിയും മറുപടി നല്കി. ‘‘ചേച്ചി നിങ്ങള്‍ക്ക് എന്നെ നന്നായി അറിയാം. നിങ്ങള്‍ക്ക് എന്റെ നമ്പര്‍ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങള്‍ക്ക് എന്തുകൊണ്ട് കളക്ടീവില്‍ ജോയിൻ ചെയ്തുകൂടാ...?’’
ഉടന്‍ വന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ‘‘മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ പോകുന്ന ദിവസം രാവിലെ എന്നോട് ചർച്ച ചെയ്തിട്ട് നമുക്ക് ഒന്നിച്ച് പോകാം എന്ന് പറഞ്ഞിട്ട്, പിന്നെ ഞാൻ കാണുന്നത് ടെലിവിഷനില്‍ നിങ്ങളെല്ലാം മന്ത്രിയെ കണ്ടു എന്ന വാർത്തയാണ്. അപ്പോള്‍ ഞാൻ നിങ്ങളെ വിളിച്ചു ചോദിക്കുന്നു, എന്തുകൊണ്ട് എന്നെ വിളിച്ചില്ല. മന്ത്രിയെ കാണാൻ പോകാൻ എന്തുകൊണ്ട് വിളിച്ചില്ല എന്നല്ല ചോദിച്ചത്. അതിനു മുൻപുള്ള ചർച്ചയുടെ കാര്യമാണ് ഉദ്ദേശിച്ചത്. അതു ചോദിച്ചപ്പോള്‍ നിങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാള്‍ തന്നെ എന്നോട് പറഞ്ഞ ഉത്തരമാണ്, നിങ്ങളെ കൂട്ടണ്ട എന്ന് ഞങ്ങളില്‍ ചിലർ താല്പര്യപ്പെട്ടു എന്ന്. അങ്ങനെ നിങ്ങളുടെ കൂട്ടത്തിലുള്ളവർ തന്നെ പറഞ്ഞപ്പോള്‍, ശരി എന്നെ ഇഷ്ടമല്ലെങ്കില്‍ കൂട്ടണ്ട എന്ന് ഞാൻ കരുതി. അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തത്....’’ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.






