
മോഹന്‍ലാല്‍ എന്ന താരവിസ്മയത്തിനെക്കുറിച്ചുള്ള എന്ത് വിശേഷങ്ങളും താരങ്ങള്‍ക്ക് ആവേശമാണ്. താരത്തിന്റെ കുടുംബവിശേഷങ്ങളും ആരാധകര്‍ സ്വന്തം വീട്ടിലെ വിശേഷങ്ങളായി തന്നെ ഏറ്റെടുക്കാറുണ്ട്. അച്ഛന്റെ പാത പിന്തുടര്ന്ന് മകന് പ്രണവ് സിനിമയിലേക്കെത്തിയപ്പോഴും ആരാധകര്‍ വലിയ ആവേശത്തോടെയത് സ്വീകരിച്ചു. പ്രണവിന് സിനിമയോട് താത്പര്യമുണ്ടെങ്കിലും യാത്രകളാണ് താരപുത്രന്റെ പാഷന്. മകള്‍ വിസ്മയ തിളങ്ങുന്നത് കായികമേഖലയിലാണ്.
ഇപ്പോഴിതാ മക്കളായ പ്രണവ്, വിസ്മയ എന്നിവരുടെ താല്പര്യങ്ങളെക്കുറിച്ച് പറയുകയാണ് മോഹൻലാല്‍. മന്ത്രി സജി ചെറിയാനുമായി നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ കുടുംബത്തെ കുറിച്ച് സംസാരിച്ചത്. മകള്‍ വിസ്മയക്ക് കായികരംഗത്തോടാണ് താല്പര്യമെന്നും മകന് പ്രണവിന് സാഹിത്യവും സംഗീതവുമാണ് കൂടുതല്‍ ഇഷ്ടമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘കുടുംബ വിശേഷത്തിലേക്ക് പോകാം അല്ലേ. ഭാര്യ, മക്കള്‍ ഇവരൊക്കെ എന്ത് ചെയ്യുന്നു’ എന്ന മന്ത്രിയുടെ ചോദ്യത്തിനാണ് മോഹൻലാല്‍ മറുപടി പറഞ്ഞത്. ‘‘മകള്‍ തായ്ലൻഡിലാണ്. അവള് കുറച്ച് സ്പോർട്സ് ബെയ്സ്ഡ് ആയിട്ടുള്ള കുട്ടിയാണ്. മൊയ്തായ് എന്നൊരു മാർഷ്യല്‍ ആർട്സ് പഠിച്ചു കൊണ്ടിരിക്കുകയാണ്. മകൻ ചുരുക്കം സിനിമകളില്‍ അഭിനയിക്കുന്ന ആളാണ്. ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാൻ പോകുന്നു.
കൂടുതലും അയാളൊരുപാട് യാത്രകള്‍ ചെയ്യുന്നുണ്ട്. സംഗീതത്തിലും എഴുത്തിലുമാണ് താല്പര്യം. മദ്രാസിലാണ് താമസിക്കുന്നത്. കേരളത്തില്‍ വരും, ഇവിടെ എറണാകുളത്താണ് താമസം. ഇടയ്ക്ക് ദുബായില്‍ ഞങ്ങള്‍ താമസിക്കാറുണ്ട്. സിനിമ അഭിനയം എന്നുള്ളതല്ല, അവർക്ക്കൂടുതലും സാഹിത്യം, കവിത, മ്യൂസിക് അങ്ങനെയുള്ള കാര്യങ്ങളിലാണ് താല്പര്യം...’’ മോഹൻലാല്‍ പറഞ്ഞു.
തിരശീലയ്ക്ക് പിന്നില്‍ നില്‍ക്കാനാണോ കൂടുതല്‍ താല്പര്യമെന്ന ചോദ്യത്തിനും മോഹൻലാല്‍ മറുപടി പറഞ്ഞു. ‘‘ഡിസ്അപ്പിയറിങ് ആക്ട് എന്നാണ് അതിനെ പറയുന്നത്. ആക്ഷന്റെയും കട്ടിനുമിടയിലാണ് സിനിമയില്‍. നാടകവും ബാക്കിയുള്ള പെർഫോമൻസുകളുമൊക്കെ വേറെയാണ്. സിനിമയില്‍ വളരെ കുറച്ച് സമയം മാത്രമേയുള്ളൂ ആക്ടർ. ബാക്കി സമയം മോഹൻലാല്‍ ആയി തന്നെയാണ്.
വേറെയൊരു കഥാപാത്രമായി മാറുന്നത് എന്നെ സംബന്ധിച്ചൊരു മെഡിറ്റേഷനാകാം, അല്ലെങ്കിലൊരു ഡിസ്അപ്പിയറിങ് ആക്ട് എന്നു വേണമെങ്കില്‍ പറയാം. മോഹൻലാല്‍ എന്നു പറയുന്ന ആളെ മാറ്റിനിർത്തിയിട്ട്, വേറെയൊരാളായി മാറി നമ്മള് തിരിച്ചു പോകുന്നു. അങ്ങ് പറഞ്ഞതുപോലെ ഞാൻ കർട്ടന് പിറകില്‍ നില്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അതൊരു ഷൈ ആയിട്ടുള്ള കാര്യമില്ല.
അങ്ങനെയാണ് അതിന്റെ സ്വഭാവം, ആദ്യംമുതലേ അങ്ങനെയാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാൻ പറ്റുന്നത്. അത് എങ്ങനെ എന്ന് ചോദിച്ചാല്‍ അതെനിക്ക് പറയാനറിയില്ല. അത് ദൈവികമായ ഒരനുഗ്രഹമായാണ് ഞാൻ കാണുന്നത്...’’ മോഹൻലാല്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ നടക്കുന്ന കുടുംബശ്രീയുടെ സരസ് മേളയുടെ ഉദ്ഘാടകനായി എത്തിയപ്പോഴായിരുന്നു മോഹന്‍ലാലും മന്ത്രിയും ചേര്‍ന്നുള്ള അഭിമുഖം നടന്നത്. മോഹന്‍ലാലിന്റെ കരിയറും ജീവിതവുമായി ബന്ധപ്പെട്ട ഈ സംഭാഷണം സോഷ്യല്‍ മീഡിയയിലൂടെ സജി ചെറിയാനും പങ്കുവച്ചിട്ടുണ്ട്. തരംഗമാകുകയാണ് താരത്തിന്റെ വാക്കുകള്‍.






