
കോട്ടയം: ശ്യാം പ്രസാദിന്റെ മരണം ജില്ലാ പോലീസിനെ ഞെട്ടിച്ചു, ഒപ്പം പ്രതികൂട്ടിലുമാക്കി. ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍, ക്രിമിനലുകളെ കാപ്പ ചുമത്തി അകത്തിടുകയും നാടുകടത്തുകയും ചെയ്യുന്ന ജില്ലയിലാണ് അക്രമിയുടെ ചവിട്ടില്‍ പോലീസുകാരന് കൊല്ലപ്പെട്ടത്. മൂന്നു വര്‍ഷം മുമ്പു യുവാവിനെ തല്ലിക്കൊന്നു ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിലിട്ടത് വലിയതോതില്‍ ചര്‍ച്ചയാകുകയും ജില്ലാ പോലീസിനു വന്‍ നാണക്കേട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, സഹപ്രവര്‍ത്തകന്റെ ജീവന്‍പോലും സംരക്ഷിക്കാന്‍ കഴിയാത്ത സേനയെന്ന അപമാനവും നാണക്കേടുമാണു തേടിയെത്തിയിരിക്കുന്നത്.
2022 ജനുവരി 17നായിരുന്നു വിമലഗിരി സ്വദേശി ഷാന്‍ ബാബുവിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെ.ഡി. ജോമോന് തല്ലിക്കൊന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടുവന്നിട്ടത്. വിവാദമായ കെവിന് കൊലപാതകവും ജില്ലാ പോലീസിനെ ഏറെനാള്‍ വേട്ടയാടിയിരുന്നു.
ഗുണ്ടാ, ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണു പോലീസിനെയും ഭയപ്പെടുത്തുന്നത്. ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ സ്റ്റേഷന് പരിധിയിലാണു ജില്ലയില്‍ ഏറ്റവും കുടുതല്‍ ഗുണ്ടകളുള്ളത്. ചില പോലീസുകാര്‍ക്ക് ഇവരുമായി ചങ്ങാത്തമുണ്ടെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പാളാനും ഇതു കാരണമാകുന്നുണ്ട്. കാപ്പ ചുമത്തി ജില്ലക്കു പുറത്താക്കുന്ന ഗുണ്ടകള്‍ അടക്കം മടങ്ങിയെത്തിയിട്ടും ശക്തമായ നടപടിയൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ജില്ലയില്‍ നേരത്തെ ഉണ്ടായിരുന്ന വന്‍ സംഘങ്ങള്‍ ഒതുങ്ങിയെങ്കിലും പുതിയ സംഘങ്ങളാണ് ഇപ്പോള്‍ ക്വട്ടേഷന്‍- ലഹരി പ്രവൃത്തികള്‍ നിയന്ത്രിക്കുന്നത്. നേരത്തെ ജില്ലയില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്ന അലോട്ടിയെന്ന ജെയ്സ്മോനെ കാപ്പ ചുമത്തി ജില്ലയില്‍നിന്നു നാടുകടത്തിയിരിക്കുകയാണ്. കുപ്രസിദ്ധ ഗുണ്ടയായിരുന്ന വിനീത് സഞ്ജയന് റിമാന്‍ഡിലാണ്. അരുണ്‍ ഗോപന്, ചങ്ങനാശേരി സ്വദേശി മിഥുനും എന്നിവര്‍ നാട്ടിലുണ്ടെങ്കിലും വലിയതോതില്‍ പ്രശ്നങ്ങള്‍ ഇടപെടാതെ ഒഴിഞ്ഞുനില്ക്കുകയാണെന്നു പോലീസ് പറയുന്നു.
ഇത്തരത്തില്‍ ഒരുകാലത്ത് വിലസി നിന്നിരുന്നവര്‍ ഒതുങ്ങിയപ്പോഴാണു പുതിയ സംഘങ്ങള്‍ തഴച്ചുവളരുന്നത്. ചെറിയ അടിപിടികള്‍ സൃഷ്ടിച്ചാകും ഇവരുടെ തുടക്കം. ഉത്സവങ്ങള്‍, പള്ളി പെരുന്നാളുകള്‍ എന്നിവയിലൂടെയാകും അരങ്ങേറ്റം. പിന്നീട് അതിവേഗം വളരുന്ന ഇവര്‍ക്കൊപ്പം യുവാക്കളുടെ വലിയ സംഘങ്ങളും ഒപ്പം ചേരും. പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന പ്രതി നാട്ടിലും വീട്ടിലും ശല്യക്കാരനെന്നു പോലീസ്. പാറമ്പുഴ സ്വദേശിയായ ജിബിന്‍ ജോര്‍ജ് 2022 മുതല്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.
കോട്ടയം, എറണാകുളം ജില്ലകളിലായി ഏഴു കേസുകളില്‍ പ്രതിയായ ജിബിന്‍ പ്ലസ് ടു പഠനത്തിനു ശേഷം ബിരുദ പഠനത്തിനായി സിംഗപ്പൂരിലേക്കു പോയിരുന്നു. എന്നാല്‍, അവിടെയുണ്ടായ ചില പ്രശ്നങ്ങളുടെ പേരില്‍ നാട്ടില്‍ മടങ്ങി എത്തിയ ഇയാള്‍ സാമൂഹ്യവിരുദ്ധ പ്രശ്നങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനായി പിതാവിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. മൂന്നു വര്‍ഷം മുമ്പ് കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ജിബിന്‍ ക്ഷേത്ര ഭാരവാഹിയുടെ തല, വിളക്ക് ഉപയോഗിച്ച് അടിച്ചു പൊട്ടിച്ചിരുന്നു. ഇത് അടക്കം മൂന്നു കേസുകളാണു നിലവില്‍ ജിബിന്‍ എതിരെ ഗാന്ധിനഗര്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ, നിലവില്‍ കാപ്പ ചുമത്തിയിട്ടില്ല. കഞ്ചാവ് ഉപയോഗിച്ചതിന് ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്.






