
ന്യൂഡല്‍ഹി: അനുകൂലമായ നാക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഒരു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കോഴക്കേസില്‍ ജെഎന്‍യുവിലെ പ്രൊഫസര്‍ക്ക് സസ്പെന്ഷന്. കോഴ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സര്‍വകലാശാലയിലെ അടല്‍ ബിഹാരി വാജ്പേയി സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പിലെ (എബിവിഎസ്എംഇ) പ്രൊഫസറായ രാജീവ് സിജാരിയയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റാണ് സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ചത്. ''കെഎല്ഇഎഫിന് അനുകൂലമായ എപ്ലസ്പ്ലസ് നാക്ക് അക്രഡിറ്റേഷന് റേറ്റിംഗ് നേടിയെടുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇആക അന്വേഷണ/കണ്ടെത്തലുകളുടെയും വകുപ്പുതല അന്വേഷണത്തിന്റെയും ഫലം വരുന്നതുവരെ, സിജാരിയയെ സര്‍വ്വകലാശാലയുടെ സേവനങ്ങളില്‍ നിന്ന് ഉടനടി സസ്പെന്‍ഡ് ചെയ്തു. ഈ കൈക്കൂലി കേസില്‍ സിജാരിയയെ ഇപ്പോള്‍ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ്ഐആറില്‍, നാക് കൈക്കൂലി കേസില്‍ അറസ്റ്റിലായ 10 പേരില്‍ സിജാരിയയും ഉള്‍പ്പെടുന്നു.
എഫ്ഐആര്‍ പ്രകാരം, അനുകൂല റിപ്പോര്‍ട്ടിനായി സിജാരിയ ആന്ധ്രാപ്രദേശിലെ കൊനേരു ലക്ഷ്മയ്യ എജ്യുക്കേഷന്‍ ഫൗണ്ടേഷനില്‍ 1.8 കോടി രൂപ ആവശ്യപ്പെട്ടതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, ചര്‍ച്ചകള്‍ക്ക് ശേഷം, ചെയര്‍മാനായി 10 ലക്ഷം രൂപയും ഓരോ അംഗത്തിനും 3 ലക്ഷം രൂപയും ഒരു അംഗത്തിന്റെ ഭാര്യക്ക് ലാപ്ടോപ്പും യാത്രാ ചെലവും പോലുള്ള അധിക ആനുകൂല്യങ്ങളും സ്വീകരിക്കാന്‍ അദ്ദേഹം സമ്മതിച്ചതായി ആരോപിക്കപ്പെടുന്നു. പ്രൊഫസര്‍ തന്നെ ഇടപാട് നടത്തി കോടികള്‍ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 28 ലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു.






