
ഇടത് സംഘടനകൾ ആറളം ഫാമിൽ സ്വകാര്യ സംരംഭകരുമായുള്ള പങ്കാളിത്ത കൃഷിക്കെതിരെ സമരത്തിന്. നാളെ ആദിവാസി ക്ഷേമ സമിതി കുടിൽ കെട്ടി സമരം തുടങ്ങും. പട്ടിക വർഗ വകുപ്പിന്റെ ഭൂമി പാട്ടത്തിന് നൽകി ഫാമിനെ സ്വകാര്യവത്കരിക്കുന്നു എന്നാണ് ആക്ഷേപം. ഫാമിനെ ലാഭത്തിലാക്കാനും ആദിവാസികൾക്ക് തൊഴിൽ ഉറപ്പാക്കാനുമുള്ള പദ്ധതിയെന്ന് മാനേജ്മെന്റ് വിശദീകരിക്കുന്നു.
7650 ഏക്കർ വരുന്ന ആറളം ഫാം പകുതി ഭൂമി ആദിവാസി വിഭാഗങ്ങൾക്ക് പതിച്ചു നൽകി. കോടികൾ മുടക്കിയെങ്കിലും വന്യമൃഗ ശല്യമുൾപ്പെടെ പ്രതിസന്ധിയിലാക്കിയപ്പോൾ ലക്ഷ്യം കാണാതെ ഫാം നഷ്ടത്തിലാവുകയായിരുന്നു. വരുമാനവും തൊഴിലവസരങ്ങളും മുന്നിൽക്കണ്ട് ഫാമിലെ ഭൂമി സ്വകാര്യ സംരംഭകർക്ക് പങ്കാളിത്ത കൃഷിക്കായി നൽകാൻ മാനേജ്മെന്റ് കഴിഞ്ഞ ജൂലൈയിൽ തീരുമാനിച്ചിരുന്നു. അഞ്ച് സംരംഭകരുമായി കരാറിലെത്തി. ഇതിനെതിരെയാണ് സിപിഎമ്മും സിപിഐയും രംഗത്തെത്തിയത്.
സ്വകാര്യ വ്യക്തികൾക്ക് 30 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകുന്നത് ആദിവാസികൾക്ക് അർഹതപ്പെട്ട ഭൂമി നഷ്ടമാകാൻ ഇടയാക്കുമെന്നാണ് ആക്ഷേപം. പട്ടിക വർഗ വകുപ്പ് മന്ത്രി പോലും അറിയാതെയാണ് ജില്ലാ കളക്ടർ അധ്യക്ഷനായ ഫാം ഭരണ സമിതിയുടെ നീക്കമെന്നും സിപിഎം ആരോപിച്ചു.






