
മഹാകുംഭമേളയിലെ കോളിഫോം ബാക്ടീരിയ വിവാദത്തിൽ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. പ്രയാഗ്രാജിലെ സംഗമത്തിൽ നിന്ന് എടുത്ത പഴയ ജല സാമ്പിളുകളുടെ റിപ്പോർട്ട് ട്രൈബ്യൂണലിന് സമർപ്പിച്ചതിനെ തുടർന്നാണ് വിമർശനമുന്നയിച്ചത്. ജനുവരി 12 മുതലുള്ളതാണ് യുപിപിസിബി റിപ്പോർട്ടിനായി എടുത്ത സാമ്പിളുകളെന്ന് എൻജിടി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ സമയം പാഴാക്കാനാണോ ഇത്രയും വലിയ ഒരു രേഖ സമർപ്പിച്ചത്തെന്ന് ഹരിത ട്രൈബ്യൂണൽ ചോദിച്ചു.
തങ്ങളുടെ കൈവശം അടുത്തിടെ ശേഖരിച്ച ജലസാമ്പിളുകളുണ്ടെന്നും ഒരു ആഴ്ചയ്ക്കുള്ളിൽ നടപടിയെടുത്ത റിപ്പോർട്ടിനൊപ്പം അവ സമർപ്പിക്കുമെന്നും യുപിപിസിബിയെ പ്രതിനിധീകരിക്കുന്ന അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ട്രൈബ്യൂണലിനെ അറിയിച്ചു. മഹാകുംഭമേള നടക്കുന്നതിനിടെ, സംഗം ജലാശയങ്ങളിൽ 'ഫെക്കൽ കോളിഫോം' ബാക്ടീരിയയുടെ അളവ് ആശങ്കാജനകമായ അളവിൽ കണ്ടെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) എൻജിടിക്ക് സമർപ്പിച്ച ഞെട്ടിക്കുന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ ഇടപെടൽ.
ട്രൈബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഗംഗയിലെയും യമുനയിലെയും ഒരു പാലത്തിന് സമീപമുള്ള വെള്ളം ഒഴികെ, ബാക്കിയുള്ള ഭാഗങ്ങളിൽ കുളിക്കാനുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ത്രിവേണിയിലെ ജലം കുളിക്കാൻ മാത്രമല്ല, കുടിക്കാനും യോഗ്യമാണെന്ന് കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞിരുന്നു.






