
അഭിനയമികവു കൊണ്ടും നര്‍മ്മരസമുള്ള കഥാപാത്രങ്ങള്‍ കൊണ്ടും തന്റെ നൃത്തപാടവം കൊണ്ടും മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നീരജ് മാധവ്. 2013 ല്‍ രാജ് പ്രഭാവതി മേനോൻ സംവിധാനം ചെയ്ത ‘ബഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജിന്റെ അരങ്ങേറ്റം. കോവിഡ് ലോക്ഡൗൺ സമയത്ത് മലയാളികൾ ഏറ്റെടുത്ത ഹിപ്ഹോപ് റാപ്പായിരുന്നു നീരജ് മാധവിന്റെ ‘പണിപാളി’. വൈറസിന്റെ പിടിയിലകപ്പെടുമോ എന്ന മാനസിക സമ്മര്‍ദ്ദത്തിനിടയില്‍ വന്ന പാട്ടായതു കൊണ്ടാകാം ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകര്‍ ആ റാപ്പ് സോംഗ് ഏറ്റെടുത്തു.
മലയാളത്തില്‍ മെമ്മറീസ്,ദൃശ്യം, തുടങ്ങിയ സിനിമകളില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങിയ താരം കോമഡി വേഷങ്ങളില്‍ നിന്നു മാറി ഊഴം, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ സിനിമകളിലൂടെ നായക വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ചു. സീരിയസ് കോമഡി വേഷങ്ങളടക്കം ചെയ്ത് മലയാള സിനിമയില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ തലത്തിലും ശ്രദ്ധിക്കപ്പെടുകയാണ് താരം.
ഇപ്പോഴിതാ നീരജ് മാധവിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ബാഹുബലിയുടെ പ്രീക്വലില്‍ ഒരു പ്രധാന വേഷം ചെയ്യാൻ തന്നെ സമീപിച്ചിരുന്നു എന്നും പിന്നീട് ചില കാരണങ്ങളാല്‍ ആ പ്രോജക്ട് നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് താരം പറയുന്നത്.
‘‘ബാഹുബലിയുടെ ഒരു പ്രീക്വല്‍ പ്ലാന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നെറ്റ്ഫ്ലിക്സ് ആ പ്രൊജക്ട് ക്യാന്‍സല്‍ ചെയ്തെന്ന് തോന്നുന്നു. അതില്‍ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാന്‍ വേണ്ടി എന്നെ അവർ സമീപിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ ആ പ്രൊജക്ട് നടന്നില്ല. സംവിധായകൻ രാജമൗലി സാര്‍ റൈറ്റ്സ് കൊടുത്തിട്ട് വേറെ ആളുകളായിരുന്നു പ്രീക്വല്‍ ചെയ്യാന്‍ ഇരുന്നത്...’’ നീരജ് പറയുന്നു.
ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവഗാമി’, ‘ചതുരംഗ’, ‘ക്വീന്‍ ഓഫ് മഹിഷ്മതി’ തുടങ്ങിയ നോവലുകളെ അടിസ്ഥാനമാക്കി ഒരുക്കാനിരുന്ന വെബ് സീരീസാണ് ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിങ്’. ബാഹുബലി ഫ്രാഞ്ചൈസിയുടെ ഭാഗമായ ഈ സീരീസ് രാജമൗലിയും അര്‍ക മീഡിയ വര്‍ക്ക്സും ചേർന്ന് ഇതു നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2018 ഓഗസ്റ്റില്‍ നെറ്റ്ഫ്ലിക്സ് ബാഹുബലി പ്രീക്വല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ അപ്ഡേറ്റുകള് ഒന്നും തന്നെ വന്നില്ല. പ്രൊഡക്ഷൻ ചെലവ് കണക്കിലെടുത്താണ് നെറ്റ്ഫ്ലിക്സ് ഈ പ്രോജക്ട് ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അതിലാണ് ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിങ്ങി’ല്‍ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാൻ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുതെന്നാണ് നീരജ് പറഞ്ഞത്.






