
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും കൗമാരക്കാരിലും കുറ്റകൃത്യങ്ങള്‍ കൂടുന്നതും കണക്കിലെടുത്ത് പൊതുസമൂഹത്തില്‍ അവബോധമുണ്ടാക്കും വിധമുള്ള ഇടപെടലുകള്‍ക്കു സര്‍ക്കാര്‍. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പോലിസും എക്സൈസും മനോരോഗവിദഗ്ധരുമെല്ലാം ഉള്‍പ്പെടുന്ന സംവിധാനമാണു സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി സംസ്ഥാനത്ത് ലഹരി വേട്ട കര്‍ശനമാക്കും.
സ്വര്‍ണക്കടത്തിലൂടെ പണമുണ്ടാക്കിയിരുന്ന മാഫിയകള്‍ ഇപ്പോള്‍ ലഹരി കടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍. ബംഗളൂരുവില്‍നിന്നും രാസലഹരി കേരളത്തിലേക്കു നിര്‍ലോഭം ഒഴുകുന്നുണ്ട്. പരിശോധനാ സംവിധാനങ്ങളുടെ അഭാവം ലഹരി കടത്ത് മാഫിയയെ വളര്‍ത്തുകയാണ്. എം.ഡി.എം.എ. ഉത്പാദന കേന്ദ്രങ്ങള്‍ കേരളത്തിലുമുണ്ടെന്നാണു സൂചന. ഇതെല്ലാം കണ്ടെത്താനും ഉന്മൂലനം ചെയ്യാനും സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളം നേരിടുന്ന സാമൂഹിക വിപത്തിനെ നേരിടാന്‍ അതിശക്തമായ സംവിധാനം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സ്കൂള്‍,-കോളജ് പരിസരങ്ങളില്‍ ലഹരി വ്യാപാരം നടക്കുണ്ട്.
സിനിമാ,-സീരിയല്‍ മേഖലയിലും നിരീക്ഷണം അനിവാര്യമാണ്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക തലത്തില്‍ സമിതികള്‍ രൂപീകരിക്കുന്നതു പരിഗണനയിലിുണ്ട്. പോലീസിന്റെയും എക്സൈസിന്റേയും ഏകോപനത്തിലാകും ഇതെല്ലാം നടപ്പാക്കുക. കോളജുകളില്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയും പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിനൊപ്പം അന്ധവിശ്വാസവും സാത്താന് സേവയുമെല്ലാം കേരളത്തിലെ യുവാക്കളേയും സ്വാധീനിക്കുന്നതായാണു വിലയിരുത്തല്‍. സമീപകാല കുറ്റകൃത്യങ്ങളില്‍ ഇത്തരം ബ്ലാക്ക് മാജിക് സാന്നിധ്യവും തെളിഞ്ഞു വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമുകളും നിരീക്ഷണ പരിധിയിലേക്കു കൊണ്ടുവരും.






