
നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. എന്നാൽ ഹിന്ദി സിനിമയിലേക്ക് എത്തുന്നതിന് മുൻപ് പ്രിയങ്ക ചോപ്ര അഭിനയിച്ച ഒരേയൊരു തമിഴ് ചിത്രമാണ് തമിഴൻ. നടൻ വിജയ് നായകനായി എത്തിയ സിനിമയിൽ പ്രിയ എന്ന നായികാ കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. ചിത്രത്തിലഭിനയിക്കാൻ ആദ്യം പ്രിയങ്ക ചോപ്ര വിസമ്മതിച്ചിരുന്നെന്നും അച്ഛന്റെ നിർബന്ധപ്രകാരണമാണ് സിനിമ ചെയ്തതെന്നും നടിയുടെ അമ്മ മധു ചോപ്ര പറഞ്ഞു. ഒരഭിമുഖത്തിലാണ് മധു ചോപ്ര ഇക്കാര്യം പറഞ്ഞത്.
'ആദ്യം പ്രിയങ്ക ആ സിനിമയോട് നോ പറഞ്ഞു. എന്നാൽ അപ്പോഴേക്കും അവളുടെ അച്ഛൻ അണിയറപ്രവർത്തകരോട് ഓക്കേ പറഞ്ഞിരുന്നു. അങ്ങനെ അച്ഛന് വേണ്ടി മാത്രമാണ് അവൾ 'തമിഴൻ' ചെയ്തത്. ഷൂട്ടിനിടയിൽ വിജയ് ഏറെ ക്ഷമയോടെ പെരുമാറിയതിനാൽ പ്രിയങ്കയ്ക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ട്.
പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം ആയിരുന്നു സിനിമയിലെ പാട്ടിന്റെ കൊറിയോഗ്രാഫർ. സ്റ്റെപ്പുകൾ വളരെ ടഫ് ആയതിനാൽ പ്രിയങ്കയ്ക്ക് ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. വിജയ് ഒരു സൂപ്പർ ഡാൻസർ ആയതിനാൽ അദ്ദേഹത്തോടൊപ്പം മാച്ച് ചെയ്യാൻ പ്രിയങ്ക നന്നായി കഷ്ടപ്പെട്ടു. പുതിയ ഭാഷ പഠിക്കാനും സംഭാഷണങ്ങൾ കൃത്യമായി സംസാരിക്കാനും അതിനൊപ്പം ഡാൻസ് സ്റ്റെപ്പുകൾ പഠിക്കാനും പ്രിയങ്ക ബുദ്ധിമുട്ടി. എന്നാൽ പോകെപ്പോകെ അത് അവൾക്ക് ശീലമാകുകയും വിജയ്യുമായി നല്ല സൗഹൃദത്തിലാകുകയും ചെയ്തു', മധു ചോപ്ര പറഞ്ഞു.
വിജയ്യുടെ അച്ഛനായ എസ് എ ചന്ദ്രശേഖർ ആയിരുന്നു തമിഴന്റെ തിരക്കഥയൊരുക്കിയത്. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം വിജയമായി. രേവതി, നാസർ, വിവേക്, ആശിഷ് വിദ്യാർത്ഥി തുടങ്ങിയവരായിരുന്നു സിനിമയിൽ മറ്റു വേഷങ്ങളിൽ എത്തിയത്.






