
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിസമരം ഭൂമി പ്രശ്നമായത് സര്‍ക്കാരിന്റെ തലവേദന വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥിസമരത്തിന്റെ മാനങ്ങളില്‍ നിന്നുള്ള മാറ്റം സൃഷ്ടിക്കുക വന്‍ പ്രത്യാഘാതങ്ങളായിരിക്കും. ലോ അക്കാദമിയിലെ ഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങിയാല്‍ സമാനമായ ആവശ്യം മറ്റു സ്ഥാപനങ്ങള്‍ക്കു നേരെയും ഉയരാനുള്ള സാദ്ധ്യത ശക്തമാണ്. ഇതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.
സംസ്ഥാനത്തെ എയ്ഡഡ് കോളജുകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാമുദായിക സംഘടനകളുടെയും മറ്റും ആവശ്യത്തിനും സര്‍ക്കാറ ഭൂമി പതിച്ചുനല്കിയിട്ടുണ്ട്. ഈ നല്കിയവയില് ഭൂരിഭാഗവും എന്തിനാണോ ഭൂമി വാങ്ങിയത് അതിനല്ല ഉപയോഗിക്കുന്നത് എന്നതും വാസ്തവമാണ്. വിവിധ സാമൂദായിക സംഘടനകളുടെയും ക്രിസ്തീയ സഭകളുടെയും നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേരളപിറവി മുതല്‍ തന്നെ ആവശ്യമായതിലും എത്രയോ ഇരട്ടി ഭൂമിയാണ് കാലാകാലങ്ങളായി നിലവില്‍ വന്നിട്ടുള്ള സര്‍ക്കാരുകള്‍ പതിച്ചുകൊടുത്തിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുപോലും ഇത്തരത്തില്‍ പലര്‍ക്കും ഭൂമി പതിച്ചുനല്കിയിട്ടുമുണ്ട്. കഴിഞ്ഞ സര്‍ക്കാരിലെ റവന്യുമന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം നിരവധി ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ നല്‍കിയത്. സംസ്ഥാനത്ത് ഒരു തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് ഒരു തുണ്ടുഭൂമിപോലും നല്കാന് നിവൃത്തിയില്ലാതിരിക്കുമ്പോഴാണ് ഇത്തരത്തില്‍
പതിച്ചുകൊടുത്തിട്ടുള്ളതും.
ആ സാഹചര്യത്തില്‍ ആവശ്യത്തിലും അധികമുള്ള ഭൂമി ലോ അക്കാദമിയില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള നീക്കത്തിന് വലിയ മാനങ്ങളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ പറയുന്നത്. ഇത്തരത്തില്‍ ലോ അക്കാദമിയിലെ ഭൂമി തിരിച്ചുപിടിച്ചാല്‍ അതുപോലെ മറ്റ് സ്ഥാപനങ്ങള്‍ക്കും നല്‍കിയതില്‍ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളതും ദുരുപയോഗം ചെയ്തതുമായ ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തമാകും. ലോ അക്കാദമി വിഷയം ഇപ്പോള്‍ തന്നെ സാമുദായികവല്‍ക്കരിക്കാനുള്ള ശ്രമവും ശക്തമാണ്. ഇതിനിടയില്‍ ഇക്കാര്യത്തില്‍ എന്‍.എസ്.എസിനെ വരെ ഇടപെടുവിക്കാനും നീക്കം നടന്നു. ആ സാഹചര്യത്തില്‍ അവരുടെ ഭൂമി തിരിച്ചുപിടിക്കുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്താല്‍ അതിനൊരു സാമുദായിക നിറം വരും.
നായര്സമുദായംഗത്തെ ദ്രോഹിക്കുകയും മറ്റുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയുമാണെന്ന് ഇപ്പോള്‍ സമരരംഗത്തുള്ള ചില കക്ഷികള്‍ തന്നെ പ്രചരിപ്പിക്കുന്നതിനുള്ള സാദ്ധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. ഇതൊക്കെ മുന്നില്‍ കണ്ടാണ് അക്കൂട്ടരില്‍ ചിലരും ഭൂമിപ്രശ്നം ഈ സമരത്തിന്റെ പ്രധാന വിഷയമാക്കി മാറ്റിയത്. അതിനെ സ്വന്തം രാഷ്ട്രീയനേട്ടത്തിന് വേണ്ടി വി.എസ്. അച്യുതാനന്ദന് ആയുധമാക്കുകയും ചെയ്തു. എക്കാലത്തേയും പോലെ സ്വന്തം താല്പര്യമല്ലാതെ പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റെയോ നിലപാട് ഇക്കാര്യത്തില്‍ കേള്‍ക്കാനോ ആരായാനോ പോലും അദ്ദേഹം തയാറായിട്ടില്ലെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. ഇത് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.






