
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ഗുരുതര വീഴ്ച വരുത്തിയത് സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തേണ്ടിയിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്മിത്ത്. ദ്വാരപാലക ശില്‍പ്പത്തിലെ പാളിയിലെ സ്വര്‍ണ സാന്നിധ്യം കണ്ടെത്തേണ്ടിയിരുന്നത് ഈ വ്യക്തിയായിരുന്നു. ഇദ്ദേഹത്തിന്റെ പിന്തുണയോടെയാണ് സ്വര്‍ണപ്പാളിയെ ചിലര്‍ ചെമ്പാക്കി മാറ്റിയതെന്നാണു സൂചന.
ഒരു അസിസ്റ്റന്റ് എന്‍ജിനിയറുടെ പിന്തുണയും തട്ടിപ്പുകാര്‍ക്ക് കിട്ടി. ഇവരിലേക്കും അന്വേഷണം നീളും. ദേവസ്വം സ്മിത്ത്, അസി. എന്‍ജിനിയര്‍ എന്നിവരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യും. രണ്ടു പേര്‍ക്കും ഉണ്ണികൃഷ്ണന് പോറ്റിയുമായി ആത്മബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.
ഉണ്ണികൃഷ്ണന് പോറ്റിക്ക് ദേവസ്വം ബോര്‍ഡിനെ ചതിച്ച് അന്യായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നെന്ന് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല ശ്രീകോവിലിന് സമീപമുള്ള ദ്വാരപാലക ശില്പങ്ങളിലും തെക്കുവടക്ക് മൂലകളില്‍ ഘടിപ്പിച്ചിട്ടുള്ളതുമായ സ്വര്‍ണം പൊതിഞ്ഞ ചെമ്പ് തകിടുകള്‍ കൈവശപ്പെടുത്താനാണ് ഉണ്ണികൃഷ്ണന് പോറ്റി ശ്രമിച്ചത്. തകിടുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് പുതുക്കിത്തരാമെന്ന് ദേവസ്വം അധികൃതര്‍ക്ക് വാഗ്ദാനം നല്കി ഉണ്ണികൃഷ്ണന് പോറ്റി 2019 ജൂണ്‍17ന് അപേക്ഷ സമര്‍പ്പിച്ചു. ഇതിനുപിന്നാലെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജൂലൈയില്‍ ഉത്തരവിറക്കി.
ജൂലൈ 19,20 തീയതികളില്‍ അര്‍ദ്ധരാത്രിയിലാണ് ദേവസ്വം അധികൃതര്‍ ഈ തകിടുകള്‍ ഇളക്കിയെടുത്ത് ഉണ്ണികൃഷ്ണന് പോറ്റിയെ ഏല്‍പ്പിച്ചത്. മഹസറില്‍ അടക്കം ഏല്‍പ്പിച്ചത് ചെമ്പു പാളിയാണെന്ന് രേഖപ്പെടുത്താന്‍ കാരണം സ്മിത്തിന്റെ കണ്ണടയ്ക്കല്‍ കാരണമെന്നാണു സൂചന. പാളിയിലെ സ്വര്‍ണത്തിന്റെ മാറ്റ് ഇദ്ദേഹം കണ്ടെത്തിയില്ല. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നാണ് സംശയം.
എസ്. നാരായണന്






