
വെറുമൊരു കൊമേഴ്സ്യൽ സിനിമ എന്നതിലുപരി ഒരു എപിക്-ഫാന്റസിയായി എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് ആട്-ഒരു ഭീകരജീവിയാണ്. മിഥുന് മാനുവല്‍ തോമസ് എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമയായിരുന്നു ആട്. കോമഡി എന്റര്‍ടെയിന്‍മെന്റായി തിയറ്ററുകളിലേക്കെത്തിയ സിനിമ പൂര്‍ണ പരാജയമായിരുന്നു. എന്നാല്‍ ചിത്രം പിന്നീട് ടെലിവിഷനിലെത്തിയപ്പോള്‍ ഷാജി പാപ്പനും കൂട്ടരും ഹിറ്റടിച്ചു.
തിയറ്ററില്‍ പരാജയമായിരുന്ന ഒരു സിനിമയ്ക്ക് രണ്ടാം ഭാഗമെടുക്കാന്‍ ജയസൂര്യയും മിഥുന് മാനുവലും തീരുമാനിച്ചതോടെ പ്രേക്ഷകരും ആവേശത്തിലായി. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ തിയറ്റര്‍ പരാജയത്തില്‍ നിന്നാണ് ആട് 2 ന്റെ ഉയിർത്തെഴുന്നേറ്റത്. ചിന്തയും ലോജിക്കും മാറ്റിവെച്ച് ചിരിക്കാൻ വേണ്ടി മാത്രം പുറത്തിറക്കിയ സിനിമയായ ആട് 2. പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർക്കാൻ ചിത്രത്തിന് സാധിച്ചു.
അതുകൊണ്ടു തന്നെ മലയാളികളെ ചിരിയുടെ അങ്ങേയറ്റത്തേക്ക് എത്തിച്ച ‘ആട്’ സീരീസിന്റെ മൂന്നാം ഭാഗമായ ‘ആട് 3’യ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വർഷം മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, ഇന്ദ്രന്‍സ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നതെന്ന് സിനിമയുടെ അപ്ഡേറ്റുകളിലൂടെ പ്രേക്ഷകരറിഞ്ഞു. ഷാജി പാപ്പാനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറയ്ക്കൽ അബുവായി സൈജു കുറുപ്പും ഷാജി പാപ്പന് ഗ്യാങ്ങുമെത്തി. എന്നാല്‍ ഷാജി പാപ്പാന്റെ വിന്നേഴ്സ് പോത്തുമുക്ക് എന്ന ഗ്യാങ്ങിൽ ഒരാളില്ല. വിനീത് മോഹൻ അവതരിപ്പിച്ച മൂങ്ങ എന്ന കഥാപാത്രം. ആദ്യ രണ്ട് ഭാഗങ്ങളിൽ വിനീത് മോഹന്റെ കഥാപാത്രമുണ്ടായിരുന്നെങ്കിലും മൂന്നാം ഭാഗത്തിൽ അതൊഴുവാക്കി പകരം ബിഗ് ബോസ് താരം ഫുക്രുവിനെ കാസ്റ്റ് ചെയ്തു. വിന്നേഴ്സ് പോത്തുമുക്ക് 3.0 എന്ന കുറിപ്പോടെ ആട് 3ന്റെ അണിയറപ്രവർത്തകർ ചിത്രം പങ്കുവെച്ചതോടെ മൂങ്ങ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹനെ ഒഴിവാക്കിയെന്ന് ആരാധകർ രംഗത്തെത്തിയിരുന്നു. മുങ്ങ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അണിയറപ്രവത്തകർ അന്ന് വിശദീകരണം നൽകിയിരുന്നില്ല.
ഇപ്പോഴിതാ വിനീതിനെ എന്തുകൊണ്ട് സിനിമയിൽ ഉൾപ്പെടുത്തിയില്ലെന്ന് പറയുകയാണ് ധർമജൻ ബോൾഗാട്ടി. ‘ആട് യൂണിവേഴ്സി’ൽ ക്യാപ്റ്റൻ ക്ലീറ്റസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ധര്‍മ്മജനാണ്.
‘‘സിനിമയുടെ ഭാഗമായി വിനീത് പത്ത് ദിവസം കുതിര ഓടിക്കാൻ പഠിക്കാനൊക്കെ ഉണ്ടായിരുന്നു. എന്നാൽ ബിസിനസ് ആവശ്യത്തെ തുടർന്ന് സിനിമയിൽ തുടരാനാകാതെ വിനീതിന് യുഎഇയിലേക്ക് പോകേണ്ടി വന്നു. ഫ്രൈഡേ ഫിലിംസിൽ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് വിനീതിന് ആടിൽ അവസരം ലഭിച്ചത്. പിന്നെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി കൂട്ടുകാരും തിരക്കുമൊക്കെ വന്നപ്പോഴാണ് അവന് പോയത്. അല്ലാതെ ഒഴിവാക്കിയതല്ല. അവന് അവന്റെ തൊഴില്‍ നോക്കി പോയതാണ്, മറ്റൊരു കാരണവുമില്ല...’’ എന്നാണ് ധര്മ്മജന് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.






