
ന്യൂഡല്‍ഹി: 'ഉഡാന്‍' പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പിന് 28,840 കോടി രൂപ വകയിരുത്തി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക്ക അനുമതി നല്‍കിയത്. 2026-27 മുതല്‍ 2035-36 വരെയുള്ള പത്തു വര്‍ഷ കാലയളവില്‍ നടപ്പാനിരിക്കുന്ന വിവിധ പദ്ധതികള്ക്കായിട്ടാകും പണം ചെലവഴിക്കുക.
സാധാരണക്കാര്‍ക്കും വിമാനയാത്ര പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ഉഡാന്‍. ചെറുപട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും നിലവില്‍ വിമാന സര്‍വീസുകള്‍ കുറഞ്ഞയിടങ്ങളില്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയുമാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത നൂറോളം എയര്‍സ്ട്രിപ്പുകള്‍ വികസിപ്പിക്കും. എട്ട് വര്‍ഷത്തിനുള്ളില്‍ 12,159 കോടി രൂപ ചെലവഴിക്കും. 441 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി 2,577 കോടി രൂപ നീക്കിവെച്ചു.
രാജ്യത്തുടനീളം 200 അത്യാധുനിക ഹെലിപാഡുകള്‍ നിര്‍മ്മിക്കും. ഒന്നിന് 15 കോടി രൂപ വീതം ആകെ 3,661 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. വിമാനക്കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പത്തു വര്‍ഷത്തേക്ക് 10,043 കോടി രൂപ അനുവദിച്ചു. രണ്ട് എച്ച്.എ.എല്‍ ധ്രുവ് ഹെലികോപ്റ്ററുകളും രണ്ട് എച്ച്.എ.എല്‍ ഡോണിയര്‍ വിമാനങ്ങളും പദ്ധതിയുടെ ഭാഗമായി വാങ്ങും.
2016 ഒക്ടോബറില്‍ ആരംഭിച്ച ഉഡാന്‍ പദ്ധതിയുടെ വിജയകരമായ തുടര്‍ച്ചയായാണ് ഈ പുത്തന്‍ പരിഷ്കാരം. ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ പദ്ധതി നിര്‍ണ്ണായകമാകും. വിദേശ യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രയോജനകരമാകുന്ന ഐ.വി.എഫ്.ആര്.ടി പദ്ധതി തുടരുന്നതിനും കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1,800 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. വിസ സേവനങ്ങളും വിദേശികളുടെ രജിസ്ട്രേഷനും കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കാന്‍ ഇത് സഹായിക്കും.






