
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരാണ് ടൊവിനോ തോമസും ബേസില്‍ ജോസഫും. സിനിമാ മേഖലയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബേസില്‍ എന്നു പറയുകയാണ് ടൊവിനോ. തനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ബേസില്‍ തയ്യാറാണെന്നും തിരിച്ചും അങ്ങനെ തന്നെ ആണെന്നും ടൊവിനോ പറഞ്ഞു. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'ലോകത്തിലെ ഏറ്റവും മികച്ച സുഹൃത്തുക്കളെയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. എന്നെ ആരെങ്കിലും വെടിവച്ചാല്‍ അവര്‍ മുമ്പിലേക്ക് ചാടി വീണ് രക്ഷപ്പെടുത്തും. എനിക്കുറപ്പാണ്, അവര്‍ അവരേക്കാളും മുമ്പ് തെരഞ്ഞെടുക്കുക എന്നെയാണ്. സിനിമ മേഖലയിലെ ഏറ്റവും അടുത്ത സുഹൃത്ത് ആരെന്ന് ചോദിച്ചാൽ ഒരുപാട് പേരുണ്ട്. ഞാനും ബേസിലും അടുത്ത സുഹൃത്തുക്കളാണെന്നത് പോപ്പുലര്‍ ആയ അഭിപ്രായമാണ്. അത് ശരിയുമാണ്. ഞങ്ങള്‍ക്ക് പരസ്പരം റിലേറ്റ് ചെയ്യാന്‍ സാധിക്കും. എനിക്ക് വേണ്ടി അവന്‍ വെടിയുണ്ട ഏറ്റുവാങ്ങും. ഞാനും ഉറപ്പായും അങ്ങനെ ചെയ്യും. വലിയ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് വന്ന സാധാരണക്കാരാണ് ഞങ്ങള്‍.
എന്റെ സില്ലിയായ തമാശകളും അവന് മനസിലാകും. അവന്റെ തമാശകള്‍ എനിക്കും. ഞങ്ങള്‍ക്ക് പരസ്പരം തമാശകള്‍ വിശദീകരിച്ചു കൊടുക്കണ്ട. അവന് എന്നോട് വിശദീകരിക്കണ്ടേതല്ല. ഞങ്ങള്‍ക്കിടയിലൊരു നാടകീയ ചര്‍ച്ചകളുടേയും ആവശ്യമില്ല. സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ പരസ്പരം കളിയാക്കും. പൊതുവേദികളിലും കളിയാക്കും. അപൂര്‍വ്വമായിട്ടാണ് മനസ് തുറന്ന് സംസാരിക്കുക. പക്ഷെ ചിലതൊന്നും പറയേണ്ടതില്ല. ഞങ്ങള്‍ക്ക് ഞങ്ങളെ അറിയാം,' ടൊവിനോ പറഞ്ഞു.
അതേസമയം, ടൊവിനോ തോമസും ബേസിലും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ' അതിരടി'. മെയ് 14ന് ചിത്രം തിയേറ്ററുകളിലെത്തും. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍മാര്‍. സാം ബോയ് എന്ന് വിളിപ്പേരുളള ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലെത്തുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടൊവിനോ തോമസിനെ അവതരിപ്പിക്കുന്നത്.






