രാജ്യാന്തര ബിസിനസ് ലോകത്തിന് ആവശ്യമായ സേവനങ്ങള്‍ കുറഞ്ഞ ചിലവില്‍ നല്‍കുന്ന ഒരു 'ബാക്ക് ഓഫീസ്' മാത്രമാണ് ഇന്ത്യ എന്നൊരു ധാരണ കാലങ്ങളായുണ്ട്. ഇതൊരു പരിഹാസരൂപേണയുള്ള ചിത്രീകരണമായിരുന്നു എന്ന് പറയാമെങ്കിലും, ഇന്നത്തെ സാഹചര്യത്തില്‍ ആ വിലയിരുത്തല്‍ തീര്‍ത്തും അപ്രസക്‌തമാണ്. ലോകത്തില്‍ കണ്ടുപിടുത്തങ്ങളുടെയും ഉല്‍പന്ന വികസനത്തിന്റെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
ഇതൊരിക്കലും ഇന്ത്യ തനിയെ കെട്ടിയുണ്ടാക്കിയ പ്രതിച്‌ഛായയല്ല. മറിച്ച്, ആഗോള കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും വെല്ലുവിളികളെ അതിജീവിക്കാനും തന്ത്രപ്രധാനമായ സംവിധാനങ്ങള്‍ വിപുലീകരിക്കാനും ആശ്രയിക്കുന്ന സുപ്രധാന കേന്ദ്രമായി ഇന്ത്യ ഇതിനകം തന്നെ മാറിക്കഴിഞ്ഞു.
രണ്ട് പതിറ്റാണ്ട് മുമ്പ് ബഹുരാഷ്‌ട്ര കമ്പനികള്‍ ഇന്ത്യയില്‍ സ്‌ഥാപിച്ചു തുടങ്ങിയ 'ഗേ്ലാബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ' (ജി.സി.സി) വളര്‍ച്ചയില്‍നിന്നാണ് ഈ മാറ്റത്തിന്റെ തുടക്കം. കുറഞ്ഞ ചിലവില്‍ മികച്ച കാര്യക്ഷമതയോടെ ജോലി പൂര്‍ത്തിയാക്കാം എന്ന ലളിതമായ ലക്ഷ്യമായിരുന്നു അന്ന് കമ്പനികള്‍ക്കുണ്ടായിരുന്നത്. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ള, അഭ്യസ്‌തവിദ്യരായ വലിയൊരു തൊഴില്‍സേന ഇന്ത്യയിലുള്ളതുകൊണ്ട് തന്നെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പതിവ് ജോലികള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ ഇന്ത്യയെ തിരഞ്ഞെടുത്തു.
എന്നാല്‍, ഇന്ത്യന്‍ തൊഴിലാളികളുടെ പ്രാവീണ്യം അത്തരം ജോലികളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ ഡേറ്റാ അനലിറ്റിക്‌സ്, സങ്കീര്‍ണമായ പ്രശ്‌നപരിഹാരങ്ങള്‍ തുടങ്ങിയ ഉന്നതതല മേഖലകള്‍ കൂടി കമ്പനികള്‍ ഇവിടേക്ക് മാറ്റി. ക്രമേണ, ജി.സി.സികള്‍ കേവലം സഹായ യൂണിറ്റുകള്‍ എന്ന നിലയില്‍നിന്ന് മാറി തന്ത്രപരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും ബൗദ്ധിക സ്വത്തവകാശം (ഐ.പി.) സൃഷ്‌ടിക്കുന്നതിലും പങ്കാളികളായി. ആശയരൂപീകരണം മുതല്‍ നിര്‍മാണം, പരിശോധന, വിന്യാസം എന്നിവയിലെല്ലാം പൂര്‍ണ ഉത്തരവാദിത്വം വഹിക്കുന്ന ഘട്ടത്തിലേക്ക് ഇന്ന് ഇന്ത്യയിലെ ജി.സി.സികള്‍ വളര്‍ന്നിരിക്കുന്നു.
മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വൈവിധ്യമാര്‍ന്ന പ്രതിഭകളുടെ സാന്നിധ്യം ഇന്ന് ഇന്ത്യക്കുണ്ട്. ഏകദേശം 20 ലക്ഷം പ്രഫഷണലുകള്‍ ജോലി ചെയ്യുന്ന, 1,800ലധികം ജി.സി.സികള്‍ ഇന്ന് ഇന്ത്യയിലുണ്ട്. എന്‍ജിനീയറിങ്, ഫിനാന്‍സ്, നിയമം, ഡിസൈന്‍, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇവരുടെ സേവനം ലഭ്യമാണ്. സിലിക്കണ്‍ വാലിയില്‍ വിഭാവനം ചെയ്യുന്ന ഒരു ഉല്‍പന്നം ബംഗളൂരുവില്‍ നിര്‍മിച്ച്, ഹൈദരാബാദില്‍ പരീക്ഷിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും വിന്യസിക്കാന്‍ ഇന്ന് സാധിക്കുന്നു. ചെലവുകുറവ് എന്നതിനേക്കാള്‍, വേഗമാണ് ഇന്ത്യയെ ഇന്ന് ആഗോളതലത്തില്‍ പ്രിയങ്കരമാക്കുന്നത്.
ഈ വേഗം ഗുണനിലവാരത്തെ ഒട്ടും ബാധിക്കുന്നുമില്ല. ലോകത്തിലെ ഏറ്റവും മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബുകളും സെമികണ്ടക്‌ടര്‍ ഡിസൈന്‍ ടീമുകളും ഇന്ന് ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ 60 ശതമാനത്തോളം ജി.സി.സികള്‍ ഇന്ന് 'ഏജന്റിക് എ.ഐ.' സാങ്കേതികവിദ്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഇവ കേവലം പരീക്ഷണങ്ങളല്ല, മറിച്ച് സൈപ്ല ചെയിന്‍ നിയന്ത്രിക്കാനും സാമ്പത്തിക ശൃംഖലകള്‍ക്ക് സുരക്ഷയൊരുക്കാനും ഊര്‍ജ വിതരണം കാര്യക്ഷമമാക്കാനും ഉപയോഗിക്കുന്ന അത്യന്താധുനിക സംവിധാനങ്ങളാണ്. ഗോള്‍ഡ്‌മാന്‍ സാക്‌സ് മുതല്‍ വാള്‍മാര്‍ട്ട് വരെയുള്ള കമ്പനികളുടെ ഇന്ത്യയിലെ കേന്ദ്രങ്ങള്‍ പലപ്പോഴും അവയുടെ ഔദ്യോഗിക ആസ്‌ഥാനങ്ങളേക്കാള്‍ സാങ്കേതിക മികവ് പുലര്‍ത്തുന്ന 'ഷാഡോ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്' ആയി മാറിയിരിക്കുന്നു.
1991ലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക മാറ്റമാണിത്. ഉയര്‍ന്ന ബുദ്ധിശക്‌തി ആവശ്യമായ, മികച്ച ശമ്പളം ലഭിക്കുന്ന, ആഗോള നേതൃത്വത്തിലേക്ക് വഴിതുറക്കുന്ന ഒരു പുതിയ പ്രഫഷണല്‍ വര്‍ഗത്തെ ഇത് സൃഷ്‌ടിച്ചു. ഇത് ജനങ്ങളുടെ അഭിലാഷങ്ങളെ മാറ്റിമറിക്കുകയും സാമൂഹികമായ പുരോഗതിക്ക് വേഗത കൂട്ടുകയും ചെയ്യുന്നു.
ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ വിപ്ലവം. കോയമ്പത്തൂര്‍, ഇന്‍ഡോര്‍, കൊച്ചി, ജയ്‌പൂര്‍, ഭുവനേശ്വര്‍, തിരുവനന്തപുരം തുടങ്ങിയ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളും ഇന്ന് ഇത്തരം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാണ്. ഇത് വന്‍നഗരങ്ങളിലെ തിരക്ക് കുറയ്‌ക്കുന്നതിനൊപ്പം പ്രാദേശികമായ വികസനത്തിനും അടിസ്‌ഥാന സൗകര്യ വികസനത്തിനും വഴിയൊരുക്കുന്നു.
ഫലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക ഭൂപടം കൂടുതല്‍ സന്തുലിതമായി മാറുകയാണ്. എന്നാല്‍, ഈ മുന്നേറ്റം എപ്പോഴും ഇതേപടി തുടരുമെന്ന് ഉറപ്പിക്കാനാവില്ല. പ്രധാനമായും മൂന്ന് വെല്ലുവിളികളാണ് നമുക്ക് മുന്നിലുള്ളത്. ഒന്ന്, സാങ്കേതിക നൈപുണ്യമുള്ളവരുടെ കുറവ്. ദശലക്ഷക്കണക്കിന് എന്‍ജിനീയര്‍മാരെ ഇന്ത്യ ഓരോ വര്‍ഷവും പുറത്തിറക്കുന്നുണ്ടെങ്കിലും എ.ഐ. സെക്യൂരിറ്റി, ക്ലൗഡ് ആര്‍ക്കിടെക്‌ചര്‍, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ വിദഗ്‌ധരായവരുടെ എണ്ണം ആവശ്യത്തിനില്ല.
രണ്ടാമത്തെ ഭീഷണി സൈബര്‍ സുരക്ഷയാണ്. ലോകത്തിലെ തന്ത്രപ്രധാനമായ ഡേറ്റ കൈകാര്യം ചെയ്യുന്ന ജി.സി.സികള്‍ സൈബര്‍ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു. ഇന്ന് കമ്പനികളുടെ പ്രവര്‍ത്തനെച്ചലവില്‍ വലിയൊരു ഭാഗം സൈബര്‍ സുരക്ഷയ്‌ക്കായി മാറ്റിവയ്‌ക്കേണ്ടി വരുന്നു.
മൂന്നാമതായി, ആഗോള രാഷ്‌ട്രീയത്തിലെ മാറ്റങ്ങളാണ്. അമേരിക്കയിലെയും യൂറോപ്പിലെയും 'ഡിജിറ്റല്‍ പരമാധികാര' വാദങ്ങളും നികുതി നിയമങ്ങളിലെ മാറ്റങ്ങളും പുതിയ നിക്ഷേപങ്ങളെ ബാധിച്ചേക്കാം. ഒ.ഇ.സി.ഡി. മുന്നോട്ടുവയ്‌ക്കുന്ന ആഗോള മിനിമം ടാക്‌സ് നയം ഇന്ത്യയുടെ ആകര്‍ഷണീയത കുറയ്‌ക്കാനിടയുണ്ട്.
ഈ വെല്ലുവിളികളെ നേരിടാന്‍ കേവലം നികുതിയിളവുകള്‍ നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ല. പകരം മികച്ച പ്രതിഭകളെയും സുരക്ഷയും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പവുമാണ് ഇന്ത്യ ഉറപ്പാക്കേണ്ടത്. ഇവിടെയാണ് സര്‍ക്കാര്‍ നയങ്ങള്‍ നിര്‍ണായകമാകുന്നത്.
ഇന്ത്യയ്‌ക്ക് ലോകത്തിന്റെ നവീകരണ തലസ്‌ഥാനമാകണമെങ്കില്‍ നിയന്ത്രണങ്ങളില്‍നിന്ന് സഹായങ്ങളിലേക്ക് നയങ്ങള്‍ മാറണം. ദേശീയ ജി.സി.സി. നയരൂപീകരണം ഇതിനൊരു നല്ല തുടക്കമാണ്. എന്നാല്‍, അതിന്റെ നടത്തിപ്പിലാണ് കാര്യം. തടസ്സങ്ങളില്ലാത്ത അനുമതികള്‍ക്കായി ഏകജാലക സംവിധാനവും വ്യക്‌തമായ നികുതി നിയമങ്ങളും ഗവേഷണ മേഖലയ്‌ക്ക് പ്രോത്സാഹനവും നല്‍കേണ്ടതുണ്ട്.
അതോടൊപ്പം തന്നെ അത്യാധുനിക സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഇന്ത്യ വന്‍തോതില്‍ നിക്ഷേപം നടത്തണം. വ്യവസായ ലോകവും സര്‍വകലാശാലകളും തമ്മിലുള്ള സഹകരണം ഉറപ്പാക്കി സിലബസുകള്‍ പരിഷ്‌കരിക്കണം. കമ്പനികള്‍ക്ക് പരിശീലനം നല്‍കാനുള്ള പ്രോത്സാഹനങ്ങള്‍ നല്‍കണം.
അവസാനമായി, കൊച്ചി അടക്കമുള്ള രണ്ടാം നിര നഗരങ്ങളിലെ വികസന കേന്ദ്രങ്ങളെ സര്‍ക്കാര്‍ പിന്തുണയ്‌ക്കണം. ഇത് വന്‍ നഗരങ്ങളിലെ തിരക്ക് കുറയ്‌ക്കുമെന്ന് മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സഹായിക്കും.
ആഗോളതലത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന ഘട്ടമാണിത്. വിതരണ ശൃംഖലകള്‍ വിഭജിക്കപ്പെടുന്നു, എ.ഐ. മത്സര നിയമങ്ങള്‍ മാറ്റുന്നു, രാഷ്‌ട്രീയ അസ്‌ഥിരതകള്‍ വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷിതവും സുസ്‌ഥിരവുമായ ഇടങ്ങള്‍ തേടുന്ന കമ്പനികള്‍ക്ക് മുന്നില്‍ ഇന്ത്യ മികെച്ചാരു പകരക്കാരനാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിഭാശേഖരവും മികച്ച ഡിജിറ്റല്‍ അടിസ്‌ഥാന സൗകര്യങ്ങളും ഇന്ത്യക്കുണ്ട്.
വരുന്ന പത്തു വര്‍ഷം ഇന്ത്യയുടെ ഭാവി തീരുമാനിക്കും. ഒന്നുകില്‍ നമുക്ക് ലോകത്തിന്റെ നവീകരണ ആസ്‌ഥാനമാകാം, അല്ലെങ്കില്‍ വെറുമൊരു സാങ്കേതിക കേന്ദ്രമായി തുടരാം. അവസരങ്ങള്‍ വലുതാണ്, എന്നാല്‍, മത്സരവും കടുത്തതാണ്. നമ്മുടെ നയങ്ങളും പ്രതിഭകളും വ്യവസായ ലോകവും ഒരുപോലെ ഒത്തുചേര്‍ന്നാല്‍ ഇന്ത്യക്ക് ഈ മേഖലയില്‍ ആഗോള നേതൃത്വം കൈവരിക്കാനാകും.
ശശി തരൂര്‍





