എല്ലാ തെരഞ്ഞെടുപ്പുകളും നിര്‍ണായകമാണെങ്കിലും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അതിലുമേറെ നിര്‍ണായകമാണ്. കാരണം, കേരളം കൈവരിച്ചതും, ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ ഉയരങ്ങളിലേക്കു പൊയ്‌ക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹിക ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തി കൂടുതല്‍ ഉയരങ്ങളിലേക്ക് നാടിനെ കൊണ്ടുപോകണമോ എന്നതാണ് വിഷയം. വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഒരു വസന്തകാലം തന്നെ സൃഷ്‌ടിക്കുകയും എല്ലാ വിഭാഗം മനുഷ്യരേയും ചേര്‍ത്തുപിടിക്കുകയും ചെയ്‌ത് പുതിയൊരു സമത്വസുന്ദര കേരളസൃഷ്‌ടി സാക്ഷാത്‌ക്കരിച്ചു കൊണ്ടിരിക്കുന്ന എല്‍.ഡി.എഫ്. ഗവണ്‍മെന്റിന് അഭിമാനകരമായ ഹാട്രിക് വിജയം സമ്മാനിക്കണമെന്നാണ് വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നത്.
അപ്പുറത്ത്, ഇതിനോടെല്ലാം മുഖം തിരിച്ചുനിന്ന് യാഥാര്‍ത്ഥ്യബോധമില്ലാത്തതും പ്രായോഗികമല്ലാത്തതുമായ വാഗ്‌ദാനങ്ങള്‍ നല്‍കിയും, നൂറു ശതമാനം കളവുകള്‍ ആവര്‍ത്തിച്ചു പറഞ്ഞും എല്ലാക്കാലത്തും ചെയ്യുന്നതുപോലെ ജനങ്ങളെ കബളിപ്പിച്ചും വോട്ടു തട്ടാന്‍ ശ്രമിക്കുകയാണ് യു.ഡി.എഫ്. ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. സഖ്യവും മത്സര രംഗത്തുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിലോ, സപ്‌തതിയിലേക്ക് നടന്നടുക്കുന്ന കേരളത്തിന്റെ സാമൂഹിക പുരോഗതിയിലോ ഒരു തുള്ളി വിയര്‍പ്പു പോലും ചെലവാക്കാത്ത ബി.ജെ.പി. വലിയ വ്യാമോഹങ്ങള്‍ ജനങ്ങളില്‍ ജനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഒരു വ്യാഴവട്ടമായി കേന്ദ്രത്തില്‍ അധികാരത്തിലിരുന്നിട്ടും, ഭരണഘടനാപരമായി കേരളത്തെ സഹായിക്കാനുള്ള ചുമതല നിര്‍വഹിക്കുകയോ ന്യായമായി കേരളത്തിനു ലഭിക്കേണ്ട നികുതിവിഹിതമടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്യാതെ, ഇനി തങ്ങള്‍ പലതും ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി. നില്‍ക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും പദ്ധതിവിഹിതങ്ങളും ഹനിക്കപ്പെട്ടപ്പോള്‍ കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ട ഗതി വന്നു. ഇത്തരമൊരു സവിശേഷ സന്ദര്‍ഭത്തില്‍ എല്‍.ഡി.എഫിനെ വീണ്ടും ജയിപ്പിക്കേണ്ടതിന്റെ അനിവാര്യത എന്തൊക്കെയാണ് എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്.
എല്‍.ഡി.എഫ്. കഴിഞ്ഞ 10 വര്‍ഷം നടപ്പാക്കിയ എല്ലാ തലങ്ങളിലുമുള്ള വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുവാന്‍ ഇവിടെ സ്‌ഥലമപരിമിതിയുണ്ട്. അതുകൊണ്ട് ഏറ്റവും സുപ്രധാനമായ ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ.
ഏറ്റവും പരമപ്രധാനമായി എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചും അവരുടെ ദൈനംദിന ജീവിതത്തില്‍ വികസനത്തിന്റെയും ക്ഷേമത്തിന്റെയും വെളിച്ചം പ്രസരിപ്പിച്ചുമാണ് എല്‍.ഡി.എഫ്. ഗവണ്‍മെന്റ് മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്. കേവലം വാഗ്‌ദാനങ്ങളോ പ്രതീക്ഷകളോ നല്‍കുകയല്ലാ, മറിച്ച് പൊതുജനം അനുഭവിച്ചറിഞ്ഞ ജീവിത സ്വാസ്‌ഥ്യത്തിന്റെ പാഠങ്ങള്‍ പറഞ്ഞാണ് എല്‍.ഡി.എഫ്. വോട്ടു തേടുന്നത്.
1957ലെ ഇ.എം.എസ്. ഗവണ്‍മെന്റിന്റെ ചുവടുപിടിച്ച് കേരളത്തെ മൗലികമായി മാറ്റിത്തീര്‍ക്കാനും പുരോഗതിയിലേക്ക് കൊണ്ടുപോകാനുമുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് കഴിഞ്ഞ 10 വര്‍ഷമായി ഗവണ്‍മെന്റ് തുടര്‍ന്നുപോരുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും വിദ്യാഭ്യാസം ജനാധിപത്യവല്‍ക്കരിച്ച് സാര്‍വത്രികമാക്കാനും ഇ.എം.എസ്. സര്‍ക്കാരാണ് നടപടികളെടുത്തതെങ്കില്‍, തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ അധികാരത്തിലിരുന്ന എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ ക്ഷേമ പെന്‍ഷനുകള്‍ ആവിഷ്‌കരിച്ചും കേരളത്തെ സമ്പൂര്‍ണ സാക്ഷരതയിലെത്തിച്ചും അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ഫലപ്രദമായി നടപ്പാക്കിയും കുടുംബശ്രീ സംവിധാനം കുറ്റമറ്റതാക്കിയും ഐടി വികസന സാധ്യതകള്‍ പരമാവധി പ്രയോനപ്പെടുത്തിയുമാണ് മുന്നേറിയത്.
ഇതിന്റെ തുടര്‍ച്ച തന്നെയാണ് കഴിഞ്ഞ 10 വര്‍ഷമായി ചെയ്‌തുകൊണ്ടിരിക്കുന്നത്. 2016 മേയില്‍ അധികാരമേറ്റെടുത്ത സര്‍ക്കാരിന്, അതിനുമുമ്പുള്ള അഞ്ചു വര്‍ഷം യു.ഡി.എഫ്. ഭരണം കുളം തോണ്ടിയ കേരളത്തെ പുനരുജ്‌ജീവിപ്പിക്കുക എന്ന വെല്ലുവിളിയാണുണ്ടായിരുന്നത്. അതിനായി നാലു മിഷനുകള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. ആരോഗ്യ മേഖലയില്‍ ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിദ്യാകിരണം, ഭവന നിര്‍മാണത്തിന് ലൈഫ്, കാര്‍ഷിക മേഖലയുടെ നവീകരണത്തിന് ഹരിതകേരളം എന്നിവയാണ് ആ നാലു മിഷനുകള്‍. ഇതിനിടയില്‍ നിപയും ഓഖിയും, കോവിഡും നൂറ്റാണ്ടിലെ മഹാ പ്രളയവും കേരളത്തെ തകര്‍ത്തെറിഞ്ഞ സ്‌ഥിതിയായി. എന്നാല്‍, അത്തരം ദുരന്തമുഖങ്ങളില്‍ പതറാതെ എല്ലാ മനുഷ്യരേയും സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചു. എല്ലാവര്‍ക്കും ഭക്ഷണവും മരുന്നും നല്‍കി. അതിഥി തൊഴിലാളികള്‍ക്ക് സവിശേഷ പരിഗണന നല്‍കി. മനുഷ്യര്‍ക്കു മാത്രമല്ല, പക്ഷിമൃഗാദികള്‍ക്കുപോലും കോവിഡ് മഹാവ്യാധിയുടെ കാലത്ത് സര്‍ക്കാര്‍ സംരക്ഷണത്തിന്റെ തണലേകി. ബി.ജെ.പി. ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലെല്ലാം പ്രാണവായു പോലും ലഭിക്കാതെ മനുഷ്യര്‍ മരിച്ചു വീണപ്പോള്‍ എല്ലാവര്‍ക്കും സംരക്ഷണ കവചമൊരുക്കി കേരളം കരുതലിന്റെ മാതൃക കാഴ്‌ചവച്ചു.
നാട് പ്രതിസന്ധികളെയും മഹാവ്യാധികളെയും അഭിമുഖീകരിച്ചപ്പോള്‍ കേന്ദ്രം കൈമലര്‍ത്തി. ബി.ജെ.പിയുടെ കേരളവിരുദ്ധ സമീപനത്തിനു ചൂട്ടുപിടിക്കുകയായിരുന്നു ഇവിടത്തെ കോണ്‍ഗ്രസും യു.ഡി.എഫും എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളജനതയെ മുന്നോട്ടു നയിച്ചത്. ഇതിനായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന പേരില്‍ പുതിയ സംവിധാനം കൊണ്ടുവന്നു. ബജറ്റിനു പുറത്ത് അടിസ്‌ഥാന സൗകര്യ വികസനത്തിന് കിഫ്‌ബി എന്ന സവിശേഷ സംവിധാനം കൊണ്ടുവന്നു. കിഫ്‌ബി നല്‍കിയ സൂര്യവെളിച്ചത്തില്‍ റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, വിനോദ സഞ്ചാര വികസന കേന്ദ്രങ്ങള്‍ തുടങ്ങിയവ തിളക്കത്തോടെ നിറഞ്ഞു നില്‍ക്കുന്ന സ്‌ഥിതിയായി.
ദേശീയപാത 66ന്റെ വികസനം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യു.ഡി.എഫ്. കാലത്ത് ദേശീയപാതാ അതോറിറ്റി ഉപേക്ഷിച്ചുപോയ പദ്ധതിയാണ് ഇന്ന് യാഥാര്‍ത്ഥ്യമാവുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് സംസ്‌ഥാനം 5,580 കോടി രൂപയാണ് കേന്ദ്രത്തിന് നല്‍കിയത്. രാജ്യത്ത് ദേശീയപാതാ വികസനത്തിനായി അങ്ങോട്ട് പണം നല്‍കേണ്ടിവന്ന ഏക സംസ്‌ഥാനം കേരളമാണെന്നത് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
സമഗ്രമായ രീതിയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്ന സംസ്‌ഥാനമാണ് കേരളം. ഇന്ന് 62 ലക്ഷം ആളുകള്‍ക് 2,000 രൂപാ വീതം പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നു. ഇതിനുപുറമെ, 35നും 60നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്ക് 1,000 രൂപ പെന്‍ഷന്‍ നല്‍കുന്നു. ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയായ കാലത്തു നിന്നും വീട്ടുപടിക്കല്‍ പെന്‍ഷനെത്തിക്കുന്ന രീതിയിലേക്ക് കേരളം മാറിയിരിക്കുകയാണ്.
കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ നാഴികക്കല്ലാകുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി അഭിമാനകരമായി മുന്നേറുന്നു. ഗെയില്‍ പൈപ്പ് ലൈനും കൊച്ചി-ഇടമണ്‍ കോറിഡോറും യാഥാര്‍ത്ഥ്യമാക്കി ഊര്‍ജരംഗത്ത് കേരളത്തെ സ്വയംപര്യാപ്‌തതയിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ടിരിക്കുന്നു.
കാലത്തിന്റെ അനിവാര്യതകള്‍ ഉള്‍ക്കൊണ്ട് കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരമാക്കി. ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി. നാലര ലക്ഷത്തിലേറെ വരുന്ന മലയോര ജനതയ്‌ക്ക് പട്ടയം ലഭ്യമാക്കി. മലയോര ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമവല്‍ക്കരിക്കാനും പതിച്ചു നല്‍കിയ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ വ്യവസ്‌ഥകളോടെ അനുമതി നല്‍കുകയും ചെയ്യുന്ന ഭൂപതിവു ഭേദഗതി നിയമം പാസ്സാക്കി. ലോകത്തെത്തന്നെ അത്‌ഭുതപ്പെടുത്തിയ വിധത്തില്‍ കേരളത്തെ അതിദാരിദ്ര്യമുക്‌തമാക്കി. അഞ്ചു ലക്ഷത്തിലേറെപ്പേര്‍ക്ക് ലൈഫ് പദ്ധതി വഴി വീടുകള്‍ വച്ചു നല്‍കി. മുണ്ടക്കൈ, ചുരല്‍മല ദുരിത ബാധിതരെ മനോഹരമായ ടൗണ്‍ഷിപ്പ് പണിത് പുനരധിവസിപ്പിച്ചു.
കഴിഞ്ഞ പത്തു വര്‍ഷവും ലോഡ് ഷെഡ്‌ഡിങ്, പവര്‍ കട്ട് എന്നീ വാക്കുകള്‍ പോലും കേരളജനതയ്‌ക്കു കേള്‍ക്കേണ്ടിവന്നില്ല. എല്ലാത്തിലുമുപരിയായി വര്‍ഗീയ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ലാതെ സ്വസ്‌ഥ സുന്ദരമായ സാമൂഹികജീവിതം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഇതിന്റെയെല്ലാം ഫലമായി കേന്ദ്ര സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക കണക്കുകളില്‍ ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലുള്ള റാങ്കിങ്ങുകളില്‍ രാജ്യത്തെ നമ്പര്‍ വണ്‍ സംസ്‌ഥാനമെന്ന വിലോഭനീയ പദവി കേരളം സ്വന്തമാക്കി.
ഇനി ബി.ജെ.പിയും കോണ്‍ഗ്രസും പറയുന്ന ഗ്യാരന്റികള്‍ നമുക്കൊന്ന് പരിശോധിക്കാം. 2016ല്‍ അധികാരത്തില്‍നിന്നിറങ്ങുമ്പോള്‍ 600 രൂപ പെന്‍ഷന്‍ 18 മാസം കുടിശ്ശികയാക്കിയിട്ടുപോയ യു.ഡി.എഫ്. ഇപ്പോള്‍ 3,000 രൂപ പെന്‍ഷന്‍ കൊടുക്കും എന്നു പറയുന്നതില്‍ എന്തടിസ്‌ഥാനമാണുള്ളത്? കേരളത്തിന്റെ ഒരുവര്‍ഷത്തെ ബജറ്റ് തുക മൊത്തമെടുത്താല്‍പ്പോലും തികയാത്ത 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പേരില്‍ കോടികള്‍ ജനങ്ങളില്‍നിന്നു പിരിച്ചെടുത്തിട്ട് ഇപ്പോഴും അവിടെ ഒരു കല്ലു പോലും പാകാന്‍ കഴിയാത്ത അവസ്‌ഥയിലാണ് കോണ്‍ഗ്രസ്. എന്നിട്ട് വീടു പണി നടന്നു വരുന്നുണ്ടെന്നും അതു പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണെന്നും കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ കണക്കു പുറത്തുവിട്ടപ്പോള്‍ വീടുവയ്‌ക്കാന്‍ ഇനി പണമില്ലെന്നു സമ്മതിച്ചിരിക്കുന്നു. പണം പിരിക്കാന്‍ വേണ്ടി 10 ലക്ഷം കൊടുത്തു തയാറാക്കിയ ആപ്പ് ആവിയായിപ്പോയി എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പിരിച്ച ഫണ്ടില്‍ തിരിമറി നടത്തിയവരെ എങ്ങനെ വിശ്വസിക്കും?
ഇങ്ങനെയൊക്കെ പറഞ്ഞ് കേരളജനതയുടെ ബുദ്ധിയെ പരിഹസിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ തെരുവില്‍ ഉടുമുണ്ട് അഴിഞ്ഞുപോയവന്റെ സ്‌ഥിതിയിലാണ്. കോണ്‍ഗ്രസിന്റെ കര്‍ണാടക സര്‍ക്കാരേല്ല യെലഹങ്കയില്‍ പാവപ്പെട്ട മുസ്ലീം ന്യൂനപക്ഷങ്ങളുടെ നൂറുകണക്കിനു വീടുകള്‍ ബുള്‍ഡോസറുകള്‍ വച്ച് ഇടിച്ചു നിരപ്പാക്കി അവരെ തെരുവിലേക്ക് ഇറക്കിവിട്ടത്? കോണ്‍ഗ്രസ് ജനങ്ങളെ വീടുകള്‍ തകര്‍ത്ത് വഴിയാധാരമാക്കുമ്പോള്‍ ഇവിടെ എല്‍.ഡി.എഫ്. പാവപ്പെട്ട മനുഷ്യര്‍ക്ക് വീടുവച്ചു നല്‍കുന്നു. കോണ്‍ഗ്രസ് മനുഷ്യരെ കണ്ണീര്‍ കുടിപ്പിക്കുമ്പോള്‍ എല്‍.ഡി.എഫ്. മനുഷ്യരുടെ കണ്ണീരൊപ്പുന്നു. കോണ്‍ഗ്രസും യു.ഡി.എഫും വാഗ്‌ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുമ്പോള്‍ എല്‍.ഡി.എഫ്. പറയുന്ന വാഗ്‌ദാനങ്ങള്‍ പാലിച്ചു ജനങ്ങള്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ നിലകൊള്ളുന്നു.
ബി.ജെ.പിയാകട്ടെ. ദുരന്ത കാലത്തുപോലും കേരളത്തെ സഹായിക്കാന്‍ കൂട്ടാക്കാതിരുന്നതിനു ശേഷം തെരഞ്ഞെടുപ്പ് സമയത്ത് വാഗ്‌ദാനങ്ങള്‍ പറഞ്ഞ് വോട്ടു തട്ടാന്‍ ശ്രമിക്കുന്നു. ഒരു തരത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. രണ്ടു കൂട്ടര്‍ക്കും കേരളത്തില്‍ എല്‍.ഡി.എഫ്.സര്‍ക്കാര്‍ നടത്തുന്ന വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാക്കാന്‍ ഒരു താല്‍പര്യവുമില്ല. അതു ചര്‍ച്ചയാക്കിയാല്‍ രണ്ടു കൂട്ടരുടേയും പൊളത്തരങ്ങള്‍ കുറേക്കൂടി വ്യക്‌തമായി ജനങ്ങള്‍ക്കു മനസിലാകും.
ഇത്തരമൊരു പശ്‌ചാത്തലത്തിലാണ് എല്‍.ഡി.എഫ്. പത്താം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് അടക്കം പ്രസിദ്ധീകരിച്ചുകൊണ്ട് ജനങ്ങളെ സമീപിക്കുന്നത്. 'പ്രിയമപരപ്രിയം' എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ, എല്ലാവരേയും ചേര്‍ത്തുപിടിച്ച്, എല്ലാവര്‍ക്കും ക്ഷേമവും വികസനവും ഉറപ്പാക്കി കേരളത്തെ ഇനിയുമുയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വീണ്ടും വരേണ്ടതുണ്ട്. തീര്‍ച്ചയായും കഴിഞ്ഞ 10 വര്‍ഷങ്ങളിലെ അനുഭവ സാക്ഷ്യത്തിന്റെ അടിസ്‌ഥാനത്തില്‍ കേരളജനത എല്‍.ഡി.എഫിന് 2021ലേതിനേക്കാള്‍ മികച്ച വോട്ടും സീറ്റും നല്‍കി വീണ്ടും അധികാരത്തിലേറ്റും എന്നു തന്നെ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
പിണറായി വിജയന്‍
(മുഖ്യമന്ത്രി)



