ഫാഷിസ്‌റ്റ് നിലപാടുകള്‍ പിന്തുടരുന്ന എകാധിപതികളെല്ലാം ഒരു പോലെയാണ്. എല്ലാ കാലത്തും ഇക്കൂട്ടര്‍ ഭീരുക്കളായിരിക്കും. ഭയമാണ് അവരെ ഭരിക്കുന്നത്. അധികാരം കാല്‍ച്ചുവട്ടില്‍നിന്നും ഒലിച്ചു പോകുന്നത് അവര്‍ക്ക് സഹിക്കാനാകില്ല. കേരളത്തെ ഭരിക്കുന്നതും ഭയമാണ്. നിലപാടുകളിലും രാഷ്‌ട്രീയ രീതികളിലും മോദിയും പിണറായിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍ എന്ന വിമര്‍ശനം ഉന്നയിച്ചത് ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്. അതു തന്നെയാണ് യാഥാര്‍ത്ഥ്യമെന്ന് കാലം തെളിയിച്ചു. നാല് വോട്ടിനു വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് അടിക്കടി പറയാറുള്ള പിണറായി വിജയന്‍ ഇപ്പോള്‍ അതുതന്നെയാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്.
സംഘപരിവാറിനെ നാണിപ്പിക്കുന്ന പച്ചവര്‍ഗീയത പറയുകയും വര്‍ഗീയവാദികളെ കൂട്ടുപിടിക്കുകയുമാണ്. ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും പി.ഡി.പിയുമായും തരാതരം പോലെ പിണറായി വിജയന്‍ കൂട്ടുകൂടും. വര്‍ഗീയവാദികളുടെ തോളില്‍ കൈയിട്ടുകൊണ്ടാണ് പിണറായി വിജയന്‍ മതേതര പ്രസംഗം നടത്തുന്നത്. നാല് വോട്ടിനു വേണ്ടി പിണറായി വിജയനും ഒരു കൂട്ടം വര്‍ഗീയവാദികളും മതേതര കേരളത്തിന്റെ മനസില്‍ മുറിവുണ്ടാക്കുന്നത് ഇനിയും അനുവദിക്കാനാകില്ല. ഭിന്നിപ്പിന്റെ സ്വരം ഉയര്‍ത്തുന്ന വര്‍ഗീയശക്‌തികളെ തൂത്തെറിഞ്ഞ് മതേതര നിലപാട് സ്വീകരിക്കുന്ന ഐക്യജനാധിപത്യ മുന്നണിക്കൊപ്പമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പൊതുമനസ്. നൂറിധികം സീറ്റുമായി യു.ഡി.എഫ്. അധികാരത്തിലെത്തും.
അഭിമന്യുവിന്റെ കൊലയാളികളായി നില്‍ക്കുന്ന എസ്.ഡി.പി.ഐയുമായി എങ്ങനെയാണ് സി.പി.എമ്മിന് ബാന്ധവമുണ്ടാക്കാന്‍ മനസുവന്നത്? ആ കൊലക്കേസിന്റെ ഇപ്പോഴത്തെ അവസ്‌ഥ എന്താണ്? അഭിമന്യുവിന്റെ മാതാപിതാക്കളുടെ കാലില്‍ വീണ് മാപ്പ് ചോദിച്ചിട്ടു വേണമായിരുന്നു പിണറായി വിജയനും കൂട്ടരും എസ്.ഡി.പി.ഐയുടെ തോളില്‍ കൈ ഇടേണ്ടിയിരുന്നത്. എസ്.ഡി.പി.ഐ. തീവ്രവാദ സംഘടനയാണെന്നു പറയുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഖണ്ഡിക പിണറായി വിജയന്‍ വായിച്ചിട്ടില്ല. പേരാമ്പ്രയിലെ സ്‌ഥാനാര്‍ത്ഥിക്കെതിരേ വര്‍ഗീയ പ്രചരണം നടത്തിയതും വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇറക്കിയതും സി.പി.എമ്മാണ്.
ഒരു സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും ഖജനാവും ശബരിമലയും കൊള്ളയടിച്ച ഇരുണ്ടകാലമായിരുന്നു പിണറായി വിജയന്റെ ഭരണകാലം. പയ്യന്നൂരിലും അഭിമന്യൂവിന്റെയും തിരുവനന്തപുരത്ത് വിഷ്‌ണുവിന്റെയും പേരിലുള്ള രക്‌തസാക്ഷി ഫണ്ടും ഈ കൊള്ളസംഘം തട്ടിയെടുത്തു. കോവിഡ് ഭീതിയുടെ മറവിലും നന്മ മരങ്ങളായി പി.ആര്‍. ഏജന്‍സികള്‍ വാഴ്‌ത്തിയവര്‍ കേരളം കൊള്ളയടിച്ചു. മഹാപ്രളയത്തിന്റെ പേരിലും മുതലെടുപ്പ് നടത്തി. പ്രളയം മനുഷ്യ നിര്‍മിതമായിരുന്നെന്ന് യു.ഡി.എഫ്. അന്നേ ആരോപണം ഉന്നയിച്ചതാണ്. അത് ശരിയാണെന്നും കാരണക്കാരന്‍ മുന്‍ സര്‍ക്കാരിലെ ഒരു മന്ത്രിയായിരുന്നെന്നും നിലവിലെ മന്ത്രി സമ്മതിക്കുന്നതിന്റെ ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
വയനാടുമായി ബന്ധപ്പെട്ടാണ് സി.പി.എം കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിച്ചത്. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ ഹാജരാക്കിയതോടെ ആ നുണ പൊളിഞ്ഞു. വയനാട്ടില്‍ സി.പി.എം എന്ത് സഹായമാണ് ചെയ്‌തത്? വയനാട്ടില്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌ത വീടുകളില്‍ ഇപ്പോള്‍ എത്ര പേര്‍ താമസിക്കുന്നുണ്ട്? ടെന്‍ഡര്‍ നടപടികള്‍ പോലും ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മാണ പ്രവൃത്തികള്‍ നല്‍കിയതിലൂടെ എത്ര രൂപയാണ് സി.പി.എം. നേതാക്കളുടെ പോക്കറ്റിലേക്ക് മറിഞ്ഞത്?
നുണകളുടെ കൂമ്പാരവുമായാണ് പിണറായി വിജയന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. അഞ്ച് ലക്ഷം വീടുകള്‍ പണിയുമെന്നത് 2016ലെ എല്‍ഡി.എഫ് പ്രകടനപത്രികയിലെ വാഗ്‌ദാനമായിരുന്നു. എന്നിട്ടാണ് പത്ത് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍ പണിതെന്ന് മേനി നടിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 443000 വീടുകള്‍ പൂര്‍ത്തിയാക്കുകയും അന്‍പതിനായിരം വീടുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്‌തു. ആ അന്‍പതിനായിരം കൂടി ഇവരുടെ അഞ്ച് ലക്ഷത്തില്‍ ഉള്‍പ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ഈ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് നാലരലക്ഷം വീടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകളുമാണ് പണിതത്.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 1600 രൂപയില്‍നിന്നും 2500 രൂപയാക്കുമെന്നതായിരുന്നു 2021ലെ എല്‍.ഡി.എഫിന്റെ വാഗ്‌ദാനം. എന്നിട്ട് നാലേമുക്കാല്‍ വര്‍ഷം ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് 400 രൂപ കൂട്ടി. അപ്പോഴും 2500 ആക്കിയില്ല. റബറിന് 250 രൂപയാക്കുമെന്ന വാഗ്‌ദാനവും പാലിച്ചില്ല. ആരോഗ്യരംഗത്ത് കാരുണ്യപദ്ധതി ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളും കടമാക്കി. ആരോഗ്യരംഗത്ത് നേരത്തെയുണ്ടായിരുന്ന പദ്ധതികള്‍ പോലും ഇല്ലാതാക്കി ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കി.
ഇടുക്കി ജില്ലയിലെ മുഴുവന്‍ ഭൂപ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രോഗ്രസ് കാര്‍ഡില്‍ എഴുതി വച്ചിരിക്കുന്നതും പച്ചക്കള്ളമാണ്. ഇടുക്കിയും സമീപ ജില്ലകളും ബഫര്‍ സോണ്‍ ആക്കുമെന്ന ജനവിരുദ്ധ പ്രഖ്യാപനമാണ് പ്രകടനപത്രികയില്‍ എല്‍.ഡി.എഫ്. പറയുന്നത്. വിഴിഞ്ഞം തുറമുഖം കൊണ്ടു വന്നത് പിണറായി വിജയന്‍ ആണെന്നതാണ് പ്രോഗ്രസ് കാര്‍ഡിലെ മറ്റൊരു അവകാശവാദം. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി കൊണ്ടു വന്നപ്പോള്‍ 6000 കോടി രൂപയുടെ റിയല്‍ എസ്‌റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ ആളാണ് പിണറായി വിജയന്‍. കടല്‍ക്കൊള്ളയെന്നാണ് പാര്‍ട്ടി പത്രം വിശേഷിപ്പിച്ചത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൈപ്പ് ലൈന്‍ ഇട്ടപ്പോള്‍ ഭൂമിയ്‌ക്കടിയില്‍ ഒളിപ്പിച്ചു വച്ച ബോംബാണെന്ന് പ്രസംഗിച്ച ആളാണ് വ്യവസായ മന്ത്രി പി. രാജീവ്. എന്നിട്ടാണ് ഗെയ്‌ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ അവകാശവാദം ഏറ്റെടുക്കുന്നത്.
12 മാസമായി രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്‌ഥാനമാണ് കേരളം. മലയോര മേഖലയിലെ 30 ലക്ഷത്തോളം സാധാരണക്കാരെ ഈ സര്‍ക്കാര്‍ വന്യജീവികളുടെ ദയയ്‌ക്ക് വിട്ടു കൊടുത്തു. റബര്‍, നാളികേരം, കാപ്പി, നെല്ല് ഉള്‍പ്പെടെ എല്ലാ കാര്‍ഷിക മേഖലകളും തകര്‍ന്നു. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും ആറു ലക്ഷം കോടിയുടെ കടബാധ്യതയിലേക്കാണ് സംസ്‌ഥാനത്തെ തള്ളിവിട്ടത്. ധന പ്രതിസന്ധിയില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ തൊഴിലാളികള്‍ അടച്ച അംശാദയം വകമാറ്റി. 18 മാസമായി ക്ഷേമനിധി പെന്‍ഷനും ആനുകൂല്യങ്ങളും കിട്ടാത്തവരുണ്ട്. സമൂഹികക്ഷേമ പെന്‍ഷനും ഈ സര്‍ക്കാരിന്റെ കാലത്ത് മാസങ്ങളോളം മുടങ്ങി. പെന്‍ഷന്‍ തുക കൂട്ടുമെന്ന പ്രകടനപത്രികയിലെ വാഗ്‌ദാനം നടപ്പാക്കാതെയും ഇവര്‍ പാവങ്ങളെ കബളിപ്പിച്ചു. നിയമം നടപ്പാക്കേണ്ട പോലീസിനെയും ഇവര്‍ ഡി.വൈ.എഫ്.ഐ. ക്രിമിനലുകളുടെ നിലവാരത്തിലേക്ക് തരംതാഴ്‌ത്തി. ലഹരി കൊട്ടേഷന്‍ മാഫിയ സംഘങ്ങളുടെ അണികളായി മാറുന്ന പാര്‍ട്ടി നേതാക്കളാണ് ഭരണം നിയന്ത്രിച്ചത്. എല്ലാ മേഖലകളിലും പരാജയപ്പെട്ട ഈ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഖജനാവിലെ പണം നല്‍കി നിയോഗിച്ച പി.ആര്‍ ഏജന്‍സികള്‍ക്കു പോലും സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
എത്രയെത്ര അഴിമതികളും പിന്‍വാതില്‍ നിയമനങ്ങളുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടന്നത്. പി.എസ്.സി റാങ്ക് ലിസ്‌റ്റ് പോലും അട്ടിമറിച്ച് സ്വന്തക്കാരായ ക്രിമിനലുകളെ പോലീസില്‍ തിരുകിക്കയറ്റി. തുച്‌ഛ വേതന വര്‍ധനവിന് തെരുവില്‍ സമരം ചെയ്‌ത ആശ പ്രവര്‍ത്തകരെയും അംഗന്‍വാടി ജീവനക്കാരെയും മന്ത്രിമാര്‍ നേരിട്ടിറങ്ങി അപഹസിച്ചു. ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കിടന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ ആരോപണം ഉയര്‍ന്നു.
കരുവന്നൂര്‍ ബാങ്ക് കൊള്ളയടിച്ചതും കേരളം ഭരിക്കുന്ന പാര്‍ട്ടി. ഇതിനൊക്കെ എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എന്തായി? ബി.ജെ.പി നേതാവ് പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസില്‍ എന്താണ് സംഭവിച്ചത്? കേസുകളെല്ലാം ഒതുക്കി തീര്‍ക്കാന്‍ ബി.ജെ.പി നേതൃത്വം പറയുന്നതൊക്കെ ചെയ്‌തു കൊടുത്ത മുഖ്യമന്ത്രിയല്ലേ പിണറായി വിജയന്‍. തൃശൂര്‍ സീറ്റ് ബി.ജെ.പിക്ക് നല്‍കാന്‍ വിശ്വസ്‌തനായ എ.ഡി.ജി.പിയെ നിയോഗിച്ചതും പിണറായി വിജയനേല്ല. ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണ്. മൈക്കിന് മുന്നില്‍ ആര്‍.എസ്.എസ് വിരുദ്ധത, പിന്നില്‍ രഹസ്യ ഡീല്‍. ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി സി.പി.എം ഡീല്‍ ഉണ്ടെന്ന് തെളിവ് സഹിതം ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. എന്തേ നിങ്ങള്‍ക്ക് മറുപടിയില്ലേ? സംവാദത്തിന് ക്ഷണിച്ചിട്ട് ഫെയ്‌സ്‌ബുക്കില്‍ കാണാമെന്നു പറഞ്ഞത് ആരാണ്? പിണറായി വിജയന്‍ എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്.
മുഖ്യമന്ത്രി സ്‌ഥാനത്ത് ഇരിക്കുമ്പോള്‍ മര്യാദ വേണമെന്നു പറഞ്ഞ അതേ നാവു കൊണ്ട് പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രിയെ രേവന്ത് റെഡ്‌ഡിയെ ആക്ഷേപിച്ചത് എന്തൊരു അപഹാസ്യമാണ്. നികൃഷ്‌ട ജീവിയെന്നും കുലംകുത്തിയെന്നും പരനാറിയെന്നും പരമചെറ്റത്തരമെന്നും വിളിച്ചു ശീലമുള്ള പിണറായി വിജയന്റെ നാവില്‍നിന്നും സഭ്യമായതൊന്നും കേരളം പ്രതീക്ഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അധികാരത്തില്‍ വരുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്‌തമായി കേരളത്തോട് പറഞ്ഞാണ് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് നേരിടുന്നത്. എവിടെയെല്ലാം ഈ സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള ബദല്‍ പദ്ധതികള്‍ യു.ഡി.എഫിനുണ്ട്. ജനക്ഷേമ വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ പ്രകടനപത്രിക ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചാണ് യു.ഡി.എഫ്. വോട്ട് തേടുന്നത്. സ്‌ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളിലെ സൗജന്യ യാത്രയും കോളജ് വിദ്യാര്‍ഥിനികള്‍ക്കുള്ള സാമ്പത്തിക സഹായവും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ ഉറപ്പാക്കുന്ന ഇന്ദിര ഗ്യാരണ്ടിയും നടപ്പിലാക്കും. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും. സംസ്‌ഥാനത്തിന്റെ മുഖച്‌ഛായ മാറ്റി കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള പദ്ധതിയും എയര്‍പോര്‍ട്ടുകളെ കൂട്ടിയിണക്കിയുള്ളഏവിയേഷന്‍ പദ്ധതിയും യു.ഡി.എഫ്. അവതരിപ്പിച്ചിട്ടുണ്ട്. പ്രകടനപത്രിക സമയ ബന്ധിതമായി നടപ്പാക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനവും സജ്‌ജമാക്കും. അഞ്ച് വര്‍ഷത്തിനിടെ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ പറഞ്ഞത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിലും നൂറിലധികം സീറ്റുകളുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലേക്ക് തിരിച്ചു വരും.
വി.ഡി. സതീശന്‍
(പ്രതിപക്ഷ നേതാവ്)



