
കൊച്ചി: സ്വകാര്യ പണമിടപാട് സ്‌ഥാപനമായ പേള്‍സ് അഗ്രോടെക് കോര്‍പ്പറേഷന്റെ (പി.എ.സി.എല്‍.) സാമ്പത്തിക തട്ടിപ്പിന് ഇരകളായ അരലക്ഷത്തോളം പേരുടെ കേസില്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കക്ഷി ചേരും.
വിവിധ സംസ്‌ഥാനങ്ങളില്‍ തട്ടിപ്പിന് ഇരയായവര്‍ ഉണ്ടെങ്കിലും കേരള സര്‍ക്കാര്‍ മാത്രമാണ് കക്ഷിചേരാന്‍ തീരുമാനിച്ചത്. നേരത്തെ ഈ കേസില്‍ കക്ഷി ചേരേണ്ടതില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമപദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സംസ്‌ഥാന സര്‍ക്കാര്‍ വിജ്‌ഞാപനവും പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം (ഹ്യൂമന്‍ റൈറ്റ്‌സ് പ്ര?ട്ടക്ഷന്‍ സെന്റര്‍) നല്‍കിയ നിവേദനം പരിഗണിച്ചാണു സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
ഡല്‍ഹി ആസ്‌ഥാനമായ കമ്പനി വ്യാജ വാഗ്‌്ദാനങ്ങള്‍ നല്‍കിയാണു പ്രതിമാസ നിക്ഷേപം എന്ന നിലയില്‍ ഫണ്ട് സമാഹരിച്ചത്. കേരളത്തില്‍നിന്നു മാത്രം 12 ലക്ഷം പേരില്‍നിന്നു പതിനാലായിരം കോടി രൂപയോളം നിക്ഷേപമായി സ്വീകരിച്ചു. 62 മാസ തവണകള്‍ക്കുശേഷം നിക്ഷേപം 12 ശതമാനം പലിശയോടെ തിരിച്ചു നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. ഇതിനായി നിരവധി ജീവനക്കാരെയും നിയമിച്ചു.കമ്പനിയുടെ ലക്ഷ്യം അറിയാതെ പ്രവര്‍ത്തിച്ച ജീവനക്കാരും തട്ടിപ്പിന്റെ പേരില്‍ നിയമക്കുരുക്കല്‍ പെട്ടു. പലരും പിന്നീട് ജീവനൊടുക്കി.
കമ്പനിയുടെ പ്രവര്‍ത്തനത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ഇല്ലെന്ന് 2015 ല്‍ സെബി കണ്ടെത്തിയതോടെയാണ് ഡയറക്‌ടര്‍മാരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പലരും തിഹാര്‍ ജയിലിലായി. എന്നാല്‍, നിക്ഷേപകര്‍ക്കു പണം തിരിച്ചുകിട്ടണമെന്ന ആവശ്യം ശക്‌തമായതോടെ പഞ്ചാബ്, ചത്തീസ്‌ഗഡ്, ഹരിയാന എന്നീ സംസ്‌ഥാന സര്‍ക്കാരുകള്‍ കമ്പനിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ തുടങ്ങി. നിക്ഷേപകര്‍ക്ക് ആറു മാസത്തിനകം പണം തിരിച്ചു നല്‍കാനും സെബിക്ക് നിയമോപദേശം നല്‍കാനും റിട്ടയേര്‍ഡ് ജസ്‌റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ കമ്മിഷന് സുപ്രീംകോടതി രൂപം നല്‍കി.
എന്നാല്‍, സ്വത്ത് പിടിച്ചെടുക്കുന്ന നടപടിയില്‍ ഇതര സംസ്‌ഥാനങ്ങളെ പോലെ കേരള സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് ജസ്‌റ്റിസ് ലോധ കമ്മിഷന്‍ മുമ്പാകെ നിക്ഷേപകര്‍ തെളിവുകള്‍ ഹാജരാക്കിയെങ്കിലും പ്രളയകാലത്തും മറ്റും രേഖകള്‍ നഷ്‌ടപ്പെട്ടവര്‍ വീണ്ടും നിസഹായരായി.
ഇവര്‍ക്ക് വേണ്ടി നിയമ സഹായം നല്‍കാനാണ് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം രംഗത്ത് വന്നതെന്ന് ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് വ്യക്‌തമാക്കി. നേരത്തെ കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പി.എ.സി.എല്‍. ആ വിശ്വാസ്യതയുടെ പേരിലാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. റിസര്‍വ്‌ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ചെങ്കില്‍ അത് തിരുത്തുന്നതിനു പകരം സ്‌ഥാപനത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് സെബിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പ്രശ്‌നത്തില്‍ ഇടപെട്ട മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന് വ്യക്‌തമായി. ഇക്കാര്യം സര്‍ക്കാരിനെയും കോടതിയെയും അറിയിക്കുകയും ചെയ്‌തു.
കമ്പനി മരവിച്ചതോടെ നിസഹായരായ ജീവനക്കാരും നിക്ഷേപകരും വഴിമുട്ടി. അവസാനം പണമടച്ച രസീതും ബോണ്ടും ഹാജരാക്കിയാല്‍ പണം തിരിച്ചു നല്‍കാമെന്നായിരുന്നു വ്യവസ്‌ഥ. എന്നാല്‍ അതുമുണ്ടായില്ല. പി.എ.സി.എല്ലിന്റെ കേരളത്തിലെ കസ്‌റ്റമര്‍ കെയര്‍ സെന്ററുകള്‍ റെയ്‌ഡ് ചെയ്‌ത സംസ്‌ഥാന ൈക്രംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രേഖകളും ഹാര്‍ഡ് ഡിസ്‌കുകളും കസ്‌റ്റഡിയിലെടുത്തതോടെ അവയും നഷ്‌ടമായി.
സെബിയുടെ കണക്കുപ്രകാരം ഇക്കൊല്ലം മാര്‍ച്ച് വരെ രാജ്യത്ത് 35 ലക്ഷം നിക്ഷേപകര്‍ക്ക് 3,720 കോടി രൂപ തിരികെ നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ നിക്ഷേപകര്‍ക്ക് പ്രയോജനം ലഭിച്ചിട്ടില്ല. ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ കേസില്‍ കക്ഷി ചേരുന്നതോടെ പണം തിരികെ ലഭിക്കുമെന്നാണു നിക്ഷേപകരുടെ കോഡിനേഷന്‍ കമ്മിറ്റിയുടെ കണക്കുകൂട്ടല്‍.
രാജു പോള്‍






