
തിരുവനന്തപുരം: വോട്ടര്‍പട്ടികയിലെ അപാകതകള്‍ പരിഹരിക്കാന്‍ കൊണ്ടുവന്ന എസ്‌ഐആര്‍ കാര്യമായി വോട്ടിംഗിനെ സ്വാധീനിച്ചിരുന്നില്ലെന്ന് വിലയിരുത്തല്‍. 2021 നെ അപേക്ഷിച്ച് കേവലം രണ്ടു ശതമാനം മാത്രമാണ് പോളിംഗില്‍ കൂടുതല്‍ രേഖപ്പെടുത്തിയത്. വോട്ടര്‍പട്ടികയില്‍ ശുദ്ധീകരണം നടന്നതിനാല്‍ പോളിംഗ് 85 ശതമാനത്തിന് മുകളില്‍ എത്തുമെന്നായിരുന്നു കമ്മീഷന്റെ പ്രതീക്ഷയെങ്കിലും അന്തിമമായി കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 78 ശതമാനത്തിന് മുകളിലേക്ക് പോയതുമില്ല.
വോട്ടിങ് നിലയെ സ്വാധീനിച്ച ഘടകങ്ങള്‍വോട്ടിങ് ശതമാനം ഉയരാന്‍ വോട്ടര്‍പട്ടികയിലെ ശുദ്ധീകരണം ഒരു ഘടകമാണെങ്കിലും അത് മാത്രമാണ് കാരണമെന്ന് പറയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പല മണ്ഡലങ്ങളിലും നടന്ന തീപാറുന്ന ത്രികോണ/ദ്വിമുഖ മത്സരങ്ങള്‍ വോട്ടര്‍മാരെ ബൂത്തില്‍ എത്തിച്ചിരിക്കാമെന്നതണ് ഒരു വിലയിരുത്തല്‍.
പട്ടികയിലെ ശുദ്ധീകരണം കഴിഞ്ഞപ്പോള്‍ എസ്.ഐ.ആര്‍. വഴി വോട്ടര്‍പട്ടികയില്‍ നിന്ന് 24.61 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. മരണപ്പെട്ടവര്‍, ഇരട്ട വോട്ടുള്ളവര്‍, കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടെങ്കിലും, 2021-നെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍ 3.06 ലക്ഷത്തിന്റെ കുറവ് ഇത്തവണ ഉണ്ടായിട്ടുണ്ട്.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ വലിയ ആവേശമാണ് പ്രകടമായത്. എന്നാല്‍ ഉച്ചകഴിഞ്ഞപ്പോള്‍ പോളിംഗ് തണുപ്പനായി. രാവിലെ പോളിങ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാരുടെ ഒഴുക്കായിരുന്നു. ആദ്യ മണിക്കൂറില്‍ 16.23%, ഉച്ചയ്ക്ക് 49 ശതമാനവും രേഖപ്പെടുത്തിയിരുന്നു. ഈ ട്രന്റ് പോളിംഗ് 90 ശതമാനത്തില്‍ എത്തുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും അന്തിമ പോളിങ് 78.27 ശതമാനത്തില്‍ ഒതുങ്ങി. അതേസമയം കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച അസമില്‍ 85.91%, പുതുച്ചേരി: 89.87% രേഖപ്പെടുത്തിയിരുന്നു.
വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം ഗ്രാമപ്രദേശങ്ങളില്‍ വോട്ടു ചേര്‍ക്കാനും ഒഴിവാക്കാനുമൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത കാട്ടിയപ്പോള്‍ നഗരങ്ങളില്‍ അത് നടന്നില്ല. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അര്‍ഹരായ വോട്ടര്‍മാരെ വീണ്ടും ചേര്‍ക്കാന്‍ ഗ്രാമങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തു. നഗരമേഖലകളില്‍ വോട്ടര്‍മാര്‍ പലരും വോട്ടര്‍സ്ലിപ്പ് കിട്ടാതായപ്പോഴാണ് തങ്ങളുടെ പേര് പട്ടികയിലില്ലെന്ന വിവരം തന്നെ അറിഞ്ഞത്.






