
കുട്ടനാട്ടിലെ വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ എൽ ഡി എഫ് സ്ഥാനാർഥി തോമസ് കെ തോമസിനെതിരെ രൂക്ഷവിമർശനവുമായി യു ഡി എഫ് സ്ഥാനാർഥി റെജി ചെറിയാൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് തുടങ്ങിയ സമയം മുതൽ എൽ ഡി എഫ് സ്ഥാനാർത്ഥി തനിക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എൽ ഡി എഫ് പരാതിക്കൊപ്പം നൽകിയ വീഡിയോ വർഷങ്ങൾക്ക് മുൻപുള്ളതാണെന്നും താൻ ഹാഫ് കൈ ഷർട്ട് ഉപേക്ഷിച്ചിട്ട് കാലമേറെയായെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് തന്നെ എടുത്ത വീഡിയോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തുന്നതെന്നും റെജി ചെറിയാൻ കൂട്ടിച്ചേർത്തു. എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് മാനസിക അസ്വാസ്ഥ്യമാണെന്നും ചികിത്സ തേടണമെന്നും അദ്ദേഹം പരിഹസിച്ചു. താൻ ഗൂഗിൾ പേ ഉപയോഗിക്കാറില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമ പോരാട്ടം
തനിക്കെതിരെ കൊലപാതകി എന്നടക്കം വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമപരമായി പരാതി നൽകിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ വികസന നേട്ടങ്ങളെല്ലാം തോമസ് കെ തോമസ് നശിപ്പിച്ചെന്നും കുട്ടനാട്ടിൽ ഇത്തവണ യു ഡി എഫിന് വലിയ വിജയം ഉണ്ടാകുമെന്നും റെജി ചെറിയാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടിന് നോട്ട് ആരോപണത്തിൽ മാനനനഷ്ട പരാതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ വ്യാജ ആരോപണങ്ങളുടെ നോട്ടിസ് വീടുകളിൽ എത്തിച്ചതടക്കം ചേർത്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതെന്നും നിയമ പോരാട്ടത്തിലൂടെ ഇതിനെല്ലാം ഉത്തരം പറയിക്കുമെന്നും റെജി ചെറിയാൻ കൂട്ടിച്ചേർത്തു.






