
തിരുവനന്തപുരം: ആര്.എല്‍. നീതിന് രാജിന്റെ ആത്മഹത്യയില്‍ മരണത്തിന് തൊട്ടുമുമ്പ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും നീതിന് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നിലെന്ന സഹപാഠികളുടെ മൊഴി ശരിവെക്കുന്നതും അധികൃതരെ പ്രതിക്കൂട്ടിലാക്കുന്നതുമാണ് പുതിയ തെളിവുകള്‍.
സംഭവം നടന്ന ദിവസം കോളേജിലെ അധ്യാപകനായ ഡോ. എം.കെ. റാമുമായി നീതിന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രിന്‍സിപ്പല്‍ വിനോദ് മോനി നീതിനെ ഓഫീസിലേക്ക് വിളിപ്പിച്ചു. പ്രിന്‍സിപ്പലിനൊപ്പം മറ്റൊരു അധ്യാപകനും മുറിയിലുണ്ടായിരുന്നു. അവിടെ വെച്ച് നീതിന് ക്രൂരമായ മാനസിക വിഷമമുണ്ടാക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മുറിയില്‍ നിന്ന് പുറത്തിറങ്ങിയ നീതിന് കരയുന്നത് കണ്ടതായി മറ്റ് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയിട്ടുണ്ട്.
അധ്യാപകനായ റാം നീതിനെ 'സ്ലം ഡോഗ്' എന്നാണ് വിളിച്ചിരുന്നതെന്നും അമ്മയെപ്പോലും അപമാനിച്ച് സംസാരിച്ചിരുന്നെന്നും നിതിന്‍ നേരത്തേ പറഞ്ഞിട്ടുള്ളതായി സഹപാഠികളും ചില മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്് സഹിക്കാവുന്നതിലും അപ്പുറമായ അധിക്ഷേപമാണ് അവന് നേരിട്ടത്. കഴിഞ്ഞ ആഴ്ചകളില്‍ വലിയ രീതിയിലുള്ള പീഡനമാണ് അധ്യാപകനില്‍ നിന്നുണ്ടായതെന്നുമാണ് ഇവരുടെ പ്രതികരണം. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് നീതിന് ചിന്തിച്ചിരുന്നതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.
നീതിന് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ വിവരം അറിഞ്ഞ് പരിഭ്രാന്തരായി ഓടിയ സഹപാഠികളോട് 'അവനൊരു വിഡ്ഢിയാണെന്നും സഹതാപം കിട്ടാന്‍ ചെയ്തതാകുമെന്നായിരുന്നു അദ്ധ്യാപകന്റെ പ്രതികരണം. പ്രിന്‍സിപ്പല്‍ ഓഫീസിനുള്ളില്‍ വെച്ച് നീതിന് നേരെ ഭീഷണിയോ കൈയേറ്റമോ ഉണ്ടായിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും വിദ്യാര്‍ത്ഥികളുടെ മൊഴികളും വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.






