
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം തെരുവിലേക്ക് എത്തിയതിനെ തുടര്‍ന്ന് കുറ്റാരോപിതനായ ഡോ. റാമിന്റെ ക്ലിനിക്കിന്റെ ബോര്‍ഡുകള്‍ തകര്‍ത്തു.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് റാമിനെതിരേ പ്രതിഷേധം ശക്തമാണ്. ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ക്ലിനിക്കിന്റെ ബോര്‍ഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകര്‍ അവിടെ സംഘടനയുടെ പോസ്റ്ററുകളും പതിപ്പിച്ചു. സംഭവം നടന്ന് ആറു ദിവസമായിട്ടും റാമിനെയും കൂട്ടാളിയായ അദ്ധ്യാപികയെയും കണ്ടെത്താനായിട്ടില്ല.
കോളേജിലെ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനായി എസ്എഫ്‌ഐ അവിടെ യൂണിറ്റ് രൂപീകരിച്ചു. പട്ടികജാതി ക്ഷേമസമിതിയും കോളേജിലേക്ക് പ്രതിഷേധവുമായി എത്തി. നിതിന്റെ മരണത്തിന് പിന്നാലെ കോളേജിലെ അധ്യാപകരുടെ പീഡനങ്ങളെക്കുറിച്ച് പരാതികള്‍ ശേഖരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒരു പ്രത്യേക ഇമെയില്‍ സംവിധാനം ഒരുക്കിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡോ. റാം ഉള്‍പ്പെടെയുള്ള മൂന്ന് അധ്യാപകര്‍ക്കെതിരെ 150-ലധികം പരാതികളാണ് ലഭിച്ചിരിക്കുന്നത്.
അധ്യാപകരുടെ മാനസിക പീഡനത്തിനെതിരെ തങ്ങളുടെ പ്രതീകാത്മകമായ വെള്ളക്കോട്ടുകള്‍ അഴിച്ചുവെച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. 'മാതാപിതാക്കളുടെ അധ്വാനത്തിന്റെ ഫലമായ ഈ കോട്ടില്‍ ആദ്യം കണ്ണീരും പിന്നീട് ചോരയും വീണു' എന്ന വൈകാരികമായ മുദ്രാവാക്യവുമായാണ് അവര്‍ തെരുവിലിറങ്ങിയത്.
ഡോ. റാമിനെതിരെ മുന്‍പും പരാതികള്‍ ഉണ്ടായിരുന്നിട്ടും അധികൃതര്‍ നടപടിയെടുത്തില്ല. ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല അന്വേഷണ സമിതിയെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.
കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍ ആരോപിച്ചു. ലോണ്‍ ആപ്പുകളുടെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന പോലീസ് വാദം തള്ളിയ അദ്ദേഹം, അധ്യാപകരുടെ നിരന്തരമായ പീഡനമാണ് തന്റെ മകനെ മരണത്തിലേക്ക് നയിച്ചതെന്ന് ഉറപ്പിച്ചു പറഞ്ഞു. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.






