
തിരുവനന്തപുരം: സംസ്ഥാനത്ത് ശസ്ത്രക്രിയാ പിഴവിനെ കുറിച്ച് ഉയരുന്ന പരാതികളിൽ സഹികെട്ട് ആരോഗ്യവകുപ്പ് മാർഗരേഖ പുറത്തിറക്കി. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗനിർദേശം ബാധകമായിരിക്കും.
ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം. ശസ്ത്രക്രിയാ വിവരങ്ങൾ രേഖപ്പെടുത്തിയ റിസ്റ്റ് ബാൻഡ് രോഗിയെ ധരിപ്പിക്കണം. ശസ്ത്രക്രിയാ വേളയിൽ മൊബൈൽ ഉപയോഗം പാടില്ല. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പട്ടിക വൈറ്റ് ബോർഡിൽ രേഖപ്പെടുത്തണം. നശിപ്പിക്കുന്ന ഉപകരണങ്ങളുടെയും കണക്ക് ആവശ്യമാണ്. ഇക്കാര്യങ്ങൾ മേധാവിയെ കൃത്യമായി ധരിപ്പിക്കണം തുടങ്ങിയ അടിസ്ഥാനപരമായി പാലിക്കേണ്ട കാര്യങ്ങൾ മാത്രമാണ് മാർഗരേഖയിൽ പറഞ്ഞിരിക്കുന്നത്. തുടർച്ചയായി ഇക്കാര്യങ്ങൾ പാലിക്കാതെ വരുന്നതാണ് വീണ്ടും മാർഗരേഖ പുറത്തിറക്കാൻ കാരണമാതെന്ന് കരുതുന്നു. ശസ്ത്രക്രിയകളെ കുറിച്ച് തുടർച്ചയായി ഉയരുന്ന പരാതികളെ തുടർന്നാണ് മാർഗനിർദേശം വന്നിരിക്കുന്നത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് 2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയ സംഭവം 2026 ഫെബ്രുവരിയിൽ വലിയ വിവാദമായിരുന്നു. വയനാട് മെഡിക്കൾ കോളജിൽ വച്ച് പ്രസവം നടത്തിയ യുവതിയുടെ വയറ്റിൽ നിന്ന് 75 ദിവസം കഴിഞ്ഞ് തുണിക്കഷണം പുറത്തുവന്നതും വിവാദമായിരുന്നു.






