
ഐപിഎൽ 2026 സീസണുമായി ബന്ധപ്പെട്ട വിചിത്ര ‘കൂടോത്ര’ വിവാദത്തിൽ പക്ഷംപിടിച്ച് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോഡി രംഗത്ത്. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മോഡി ഇതെക്കുറിച്ച് പറഞ്ഞത്. ഇത്തവണ ആരോപണങ്ങൾ വ്യാജമാണെന്ന് കരുതുന്നു. എന്നാൽ, ഇത്തരം സംഭവങ്ങൾ നേരത്തെ നടന്നിട്ടുണ്ട്. അതിനുള്ള തെളിവ് തന്റെ കൈവശം ഉണ്ടെന്നും അത് പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറയുന്നു.
ഒരു ടീം ഉടമ 2011-ൽ എതിർ ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ കൂടോത്രം ചെയ്യുന്നതിന്റെ തെളിവുണ്ട്. അത് എതിർ ടീം ഉടമകളെ അറിയിച്ചിരുന്നു എന്നും മോഡി പറയുന്നു. ഇക്കാര്യങ്ങൾ തന്റെ വരാനിരിക്കുന്ന ചിത്രത്തിലൂടെയോ സീരീസിലൂടെയോ വെളിപ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു
ഏപ്രിൽ 18-ന് നടന്ന സി എസ്കെ - എസ്ആർഎച്ച് മത്സരത്തിൽ ഒരു ഹൈദരാബാദ് ആരാധകൻ ഗാലറിയിൽ വച്ച് കൂടോത്രം നടത്തി സിഎസ്കെ സ്റ്റാർ ബാറ്റർ ശിവം ദുബെയുടെ വിക്കറ്റ് തെറിപ്പിച്ചു എന്നാണ് നിലവിലുള്ള ആരോപണം. ഇതിനെതിരെ സിഎസ്കെ നൽകിയതെന്ന വ്യാജേന ഒരു പരാതി കത്തും പ്രചരിക്കുന്നുണ്ട്
ബിസിസിഐയ്ക്ക് സിഎസ്കെ ഔദ്യോഗികമായി പരാതി നൽകിയെന്നത് വ്യാജമാണ്. ഇതിലെ പിശകുകൾ അവ വ്യക്തമാക്കുന്നു എന്നും മോഡി പറയുന്നു. സിഎസ്കെയുടെ ഔദ്യോഗിക നാമം 'ചെന്നൈ സൂപ്പർ കിംഗ്സ് ക്രിക്കറ്റ് ലിമിറ്റഡ്' എന്നാണെന്നിരിക്കെ, കത്തിൽ 'പ്രൈവറ്റ് ലിമിറ്റഡ്' എന്നാണ് നൽകിയിരിക്കുന്നത്. സിഎസ്കെ സിഇഒ കാശി വിശ്വനാഥന്റെ പേര് തെറ്റായാണ് എഴുതിയിരുന്നത്.
ബിസിസിഐയുടെ ഔദ്യോഗിക കേന്ദ്രമായ 'ക്രിക്കറ്റ് സെന്ററിന്' പകരം വാംഖഡെ സ്റ്റേഡിയത്തിന്റെ വിലാസത്തിലാണ് കത്ത് തയ്യാറാക്കിയിരുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിഎസ്കെ ബാറ്റ് ചെയ്യുന്നതിനിടെ പതിനേഴാം ഓവറിൽ ഗാലറിയിലുണ്ടായിരുന്ന ഒരു ഹൈദരാബാദ് ആരാധകൻ ഒരു നാരങ്ങ കൈയ്യിലെടുത്ത് ചുറ്റുകയും, എന്തോ മന്ത്രിച്ചുകൊണ്ട് പിച്ചിലേക്ക് ആംഗ്യം കാണിക്കുകയും ചെയ്തു. സാക്കിബ് ഹുസൈന്റെ തൊട്ടടുത്ത പന്തിൽ തന്നെ സിഎസ്കെയുടെ സ്റ്റാർ ബാറ്റ്സ്മാൻ ശിവം ദുബെ ക്ലീൻ ബൗൾഡായി.
ഈ വീഡിയോ കൂടോത്രം എന്ന രീതിയിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും യഥാർത്ഥത്തിൽ, മണിക്കൂറിൽ 138 കി.മീ വേഗതയിൽ വന്ന പന്ത് ദുബെയെ വീഴ്ത്തുകയായിരുന്നു. മത്സരം ഹൈദരാബാദ് സ്വന്തമാക്കുകയും ചെയ്തതോടെ ‘കൂടോത്രം’ കൂടുതൽ പ്രചാരം നേടുകയും ചെയ്തു.






