
ചെങ്ങന്നൂര്‍: പുലിയൂര്‍ പേരിശേരി പടിഞ്ഞാറേപ്പറമ്പില്‍ പുത്തന്‍വീട്ടില്‍ യേശുദാസിന്റെ (74) മൃതദേഹം ഇന്നു കല്ലറയില്‍നിന്നു പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തും. സ്വത്ത് തട്ടിയെടുക്കാന്‍ സഹോദരന്‍ ഗബ്രിയേലും സഹായി മണിയും ചേര്‍ന്ന് യേശുദാസിനെ അപായപ്പെടുത്തിയെന്ന മരുമകളുടെ പരാതിയിലാണ് ആര്‍.ഡി.ഒ: എം.എസ്. ഷാജുവിന്റെ ഉത്തരവ്.
യേശുദാസിന്റെ വസ്തുവും ബാങ്ക് ബാലന്‍സും സഹോദരന്റെ പേരിലേക്കു മാറ്റിയെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. രാവിലെ 10.30നു പുലിയൂര്‍ സെന്റ് മേരീസ് ആന്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കല്ലറ തുറക്കും. കഴിഞ്ഞ മാസം 20നു വീട്ടില്‍വച്ചു ഛര്‍ദിച്ച് അവശനിലയിലായ യേശുദാസ് ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു മരണമടയുകയായിരുന്നു.
24നു സംസ്‌കാരവും നടത്തി. ചോരഛര്‍ദ്ദിച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും പോസ്റ്റുമാര്‍ട്ടം നടത്തിയിട്ടില്ലെന്നും സ്വകാര്യആശുപത്രി ഈ സാഹചര്യത്തില്‍ വിവരം പോലീസിനെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതിനൊപ്പം സെല്ലിലാണ് മൃതദേഹം സംസ്‌ക്കരിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നും കിട്ടിയ ഡയറിക്കുറിപ്പ് മറ്റാരോ എഴുതിയത് പോലെയാണ് തോന്നുന്നതെന്നും പറഞ്ഞു.
സ്വത്തുക്കള്‍ സഹോദരന്റെ അക്കൗണ്ടിലേക്ക മാറ്റിയെന്നും പറയുന്നു. മക്കളും മരുമകളും വിദേശത്തായ സാഹചര്യം മുതലെടുത്ത് യേശുദാസിന്റെ വസ്തുവകകളും ബാങ്ക് ബാലന്‍സും സഹോദരനായ ഗബ്രിയേലിന്റെ പേരിലേക്കു മാറ്റിയതായി കണ്ടെത്തിയതാണു സംശയത്തിന് ഇടയാക്കിയത്. വിഷപ്രയോഗം മൂലമാണോ മരണത്തിനു മുമ്പു ഛര്‍ദിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.
ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ സാജന്‍ സി. വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. രണ്ടു പോലീസ് സര്‍ജന്മാരുടെ നേതൃത്വത്തില്‍ സംയുക്തമായിട്ടായിരിക്കും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയാറാക്കുക. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സെമിത്തേരി പരിസരത്തു കര്‍ശന പോലീസ് സുരക്ഷയും മറയും ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.






