
മലപ്പുറം: പാങ്ങ് സ്വദേശികള്‍ സഞ്ചരിച്ച വാഹനം വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണസംഖ്യ പത്തായി ഉയര്‍ന്നു. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നൗഷാദ് അലി ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. നിലവില്‍ ഷഹദിന്, മുഹമ്മദ് ഫായിസ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഡ്രൈവറുടെ പരിചയക്കുറവാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. ചുരം റോഡിലെ ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ വാഹനം ഓടിച്ചതും വളവുകളിലെ ജാഗ്രതക്കുറവും അപകടത്തിന് കാരണമായതായി തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് മറ്റ് മെക്കാനിക്കല്‍ തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചുരം റോഡിന്റെ വശങ്ങളില് ഉടനീളം ശക്തമായ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ വാല്‍പ്പാറയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. പ്രധാനാധ്യാപിക അജിത ഉള്‍പ്പെടെ ഒമ്പത് പേര് അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സ്കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടെയാണ് ഈ ദാരുണമായ സംഭവം നടന്നത്.
ചികിത്സയില്‍ ഗുരുതര വീഴ്ച ആരോപിച്ച് നൗഷാദിന്റെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. നൗഷാദ് അലിയുടെ മരണത്തിന് പിന്നാലെ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. നൗഷാദിന്റെ ആരോഗ്യനില വഷളായ വിവരം അറിയിച്ചിട്ടും ഡോക്ടര്‍മാര്‍ എത്താന്‍ ഒന്നര മണിക്കൂറോളം വൈകിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ തൃപ്തിയില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അതിന് അനുമതി നല്‍കിയില്ലെന്നും പറഞ്ഞു. പരാതിപ്പെട്ടപ്പോള്‍ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.






