
കോട്ടയം: പാചക വാതകം ലഭിക്കാതെ ഹോട്ടലുകളും തട്ടുകടകളുമൊക്കെ പൂട്ടുമ്പോള്‍, കരിഞ്ചന്തയില്‍ സിലിണ്ടര്‍ വില്‍പ്പന വ്യാപകം. ഗാര്‍ഹിക ഉപയോക്താക്കള്‍ ഉള്‍പ്പെടെ സിലിണ്ടറിനായി കാത്തിരിക്കുമ്പോഴാണ് ഇരട്ടിയിലേറെ വിലയ്ക്കു കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നത്.
വാണിജ്യ,ഗാര്‍ഹിക സിലിണ്ടറുകള്‍ ഇരട്ടിയിലേറെ രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വില്‍പ്പന. പരിശോന നടക്കുന്നുണ്ടെങ്കിലും കാര്യമായ നടപടിയില്ല. 14 കിലോ തൂക്കം വരുന്ന ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 976 രൂപയാണ് വില. കരിഞ്ചന്തയില്‍ 2000ന് മുകളില്‍ നല്‍കണം. 1976 രൂപ വില വരുന്ന 19 കിലോ പാചക വാതക സിലിണ്ടര്‍ കിട്ടാനില്ല. കരിഞ്ചന്തയില്‍ 4000 രൂപ വരെയാണു വാങ്ങുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ അവശ്യസര്‍വീസുകള്‍ക്കു ലഭിക്കുന്ന സിലിണ്ടറുകളും മറിച്ചു വില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ഏജന്‍സികളുടെ ഒത്താശയോടെ ഇതിനായി പ്രത്യേക സംഘവുമുണ്ട്. പാചക വാതകം ക്ഷാമം രൂക്ഷമായതോടെ വിഭവങ്ങളുടെ വിലയും കൂട്ടി പിടിച്ചു നില്‍ക്കാനാണ് ഹോട്ടലുകളുടെ ശ്രമം. ശരാശരി 70 രൂപയായിരുന്ന ഊണിന്റെ നിരക്ക് 90 രൂപയിലെത്തി. 40- 50 രൂപയ്ക്കു വി മുട്ടക്കറിക്ക് എഴുപതു രൂപവരെ ഈടാക്കുന്ന ഹോട്ടലുകള്‍ കോട്ടയം നഗരത്തിലുണ്ട്.
സിലിണ്ടറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സ്വകാര്യ ഏജന്‍സികള്‍ പാചക വാതകത്തിനു കുത്തനെ വില കൂട്ടി. 4000 രൂപവരെ വില വാങ്ങിയാണ് 17 കിലോഗ്രാമിന്റെ സിലിണ്ടര്‍ വില്‍ക്കുന്നത്. ഇവരുടെ വില്പനയും കുതിച്ചുയര്‍ന്നു. കല്യാണ, ആദ്യ കുര്‍ബാന സീസണ് ആരംഭിച്ചതോടെ സിലിണ്ടര്‍ ക്ഷാമത്തില്‍ പിടിച്ചു നില്കാനാകാതെ കേറ്ററിങ് മേഖല. കല്യാണമുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായി ഓര്‍ഡറുകള്‍ മാസങ്ങള്‍ക്കു മുമ്പേ സ്വീകരിച്ചിരിക്കുന്ന കേറ്ററിങ്ങ് സംഘങ്ങള്‍ക്കു വിഭവങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സാധിക്കില്ല. അഡ്വാന്‍സ് തുക കൈപ്പറ്റിയതാണു കേറ്ററിങ്ങ് ഏജന്‍സികള്‍ ബുക്കിങ്ങ് സ്വീകരിക്കുന്നത്. പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന കേറ്ററിങ് സംഘങ്ങള്‍ വിഭവങ്ങള്‍ കുറച്ചിട്ടുണ്ട്.
ഹോട്ടലുടമകള്‍ക്കും കേറ്ററിങ്ങുകാര്‍ക്കും 62 ശതമാനം സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെങ്കിലും ഫലത്തില്‍ 10 ശതമാനം പോലും കിട്ടുന്നില്ലെന്നാണു പരാതി. പാചകവാതകക്ഷാമം തുടങ്ങുന്നതിന് മുമ്പ് ആവശ്യാനുസരണം സിലിണ്ടറുകള്‍ ലഭിച്ചിരുന്നതിനാല്‍ പലരും രജിസ്ട്രേഷന് എടുത്തിരുന്നില്ല. നിലവില്‍ രജിസ്റ്റര്‍ ചെയ്ത സിലിണ്ടറുകളുടെ എണ്ണത്തിന് ആനുപാതികമായാണ് ഇപ്പോള്‍ സിലിണ്ടര്‍ അനുവദിക്കുന്നത്. ഇതും വേണ്ടത്ര സിലിണ്ടര്‍ ലഭിക്കുന്നതിനു തടസമാണ്.
കുടുംബശ്രീ, ചെറുകിട ഭക്ഷ്യോല്പന്ന യൂണിറ്റുകളും പ്രതിസന്ധിയിലാണ്. പലര്‍ക്കും വിഷുവിന് വേണ്ടത്ര കച്ചവടം നടത്താന്‍ സിലിണ്ടര്‍ ക്ഷാമംമൂലം സാധിച്ചില്ല. മിക്ക കേറ്ററിങ് സംഘങ്ങളും വിറകടുപ്പ് സ്ഥാപിച്ചു കഴിഞ്ഞു. കൂടുതല്‍ കേറ്ററിങ്ങ് സംഘങ്ങള്‍ റോക്കറ്റ് അടുപ്പുപോലുള്ള ബദല്‍ മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ടെങ്കിലും ഇവ ബുക്ക് ചെയ്തു സ്ഥാപിച്ചു കിട്ടാന്‍ കാലതാമസം നേരിടുന്നുണ്ട്.






