
മലപ്പുറം: ചൂട് കാരണം ജനൽ തുറന്നിട്ട് കിടന്നുറങ്ങിയ യുവതിയുടെ സ്വർണപാദസ്വരം മോഷണം പോയി. മലപ്പുറം വണ്ടൂരാണ് സംഭവം. നാലര ലക്ഷം രൂപയുടെ മൂന്നേ മുക്കാൽ പവന്റെ പാദസരമാണ് മോഷണം പോയത്. അക്കരുപ്പറ സ്വദേശിനിയായ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചുമാറ്റിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കടുത്ത ചൂട് കാരണം ജനൽ തുറന്നിട്ടാണ് നജ്ല ഉറങ്ങിയത്. ഉറക്കത്തിൽ വലതുകാലിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നജ്ല ഉണർന്ന് നോക്കിയപ്പോഴാണ് മോഷ്ടാവ് പാദസ്വരങ്ങളുമായി ജനലിനരികിൽ നിൽക്കുന്നത് കണ്ടത്. തുടർന്ന് ബഹളം കേട്ട് വീട്ടിലുള്ളവർ എത്തിയപ്പോഴേക്കും പാദസ്വരങ്ങളുമായി മോഷ്ടാവ് കടന്നുകളഞ്ഞു.
സംഭവസമയത്ത് ഏഴോളം പേർ വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതോടേെ പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. ഡോക്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.






