
തിരുവമ്പാടിയുടെ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലില്‍ നിന്ന് മലയാളികളാരും തന്നെ മുക്തരായിട്ടില്ല. പ്രിയപ്പെട്ട പലരെയും നഷ്ടപ്പെട്ട വേദന സോഷ്യല്‍ മീഡിയയിലൂടെ പലരും പങ്കിടുന്നുണ്ട്. ഉപജീവനത്തിനായി പണിയെടുത്തു കൊണ്ടിരുന്ന സാധാരണക്കാരായ മനുഷ്യർക്ക് ഇത്രയും വലിയൊരു ദുരന്തം താങ്ങാന്‍ കഴിയുന്നതിലും അധികമായിരുന്നു. അപ്രതീക്ഷിതമായി വന്നു പതിച്ച ഈ ദുരന്തം മരിച്ചവരുടെ കുടുംബത്തെയും അപ്പാടെ തകര്‍ത്തിട്ടുണ്ട്.
ഇപ്പോഴിതാ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ലക്ഷം രൂപ നൽകുമെന്ന് അറിയിക്കുകയാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ഭാര്യയും ട്രസ്റ്റിയുമായ രാധിക. സോഷ്യല്‍ മീഡിയയിലൂടെ സുരേഷ്ഗോപി പങ്കിട്ട് പോസ്റ്റിലാണ് തന്റെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് കുറിച്ചത്. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്നും നഷ്ടത്തിന് പകരമാകില്ലെങ്കിലും ചെറിയൊരു ആശ്വാസം പകരാനായാണ് ഈ കരുതലെന്നും രാധിക സുരേഷ് ഗോപി പങ്കിട്ട കുറിപ്പിലുണ്ട്.
‘‘മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണിൽ, ആ കലയ്ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണ്.
തൃശൂരിനെ സ്നേഹിക്കുന്ന സുമനസ്സുകളുടെ സംരക്ഷണവും സഹായഹസ്തവും എന്നും ഇത്തരം പ്രതിസന്ധികളിൽ ആ കുടുംബങ്ങൾക്ക് കൂട്ടുണ്ടാകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആ വലിയ കരുതലിനൊപ്പം ചേർന്നുകൊണ്ട്, വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളെ താങ്ങാവാൻ ഞങ്ങളുടെ മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് ഈ അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ഒരു കൈത്താങ്ങായി കൈമാറുന്നതാണ്.
നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്നേഹപൂർവ്വം, രാധിക സുരേഷ് ഗോപി
മാനേജിങ് ട്രസ്റ്റി, ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷ്യേറ്റീവ് ട്രസ്റ്റ്...’’ എന്നാണ് രാധിക സുരേഷ് ഗോപി പങ്കിട്ട കുറിപ്പിലുള്ളത്. നിരവധി പേര് സുരേഷ്ഗോപിയുടെ ഈ നല്ല മനസ്സിന് ആശംസയും സ്നേഹവും പങ്കിടുന്നുണ്ട്.
തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് വീട്ടിൽ സതീശൻ കൂടി മരണത്തിന് കീഴടങ്ങിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഏപ്രിൽ 21 നുണ്ടായ അപകടത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്നു സതീശന്. 13 വർഷമായി തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയായിരുന്നു സതീശന്.
വടക്കാഞ്ചേരി നഗരസഭയുടെ പരിധിയിലുള്ള മുണ്ടത്തിക്കോട് ഉള്ള വെടിപ്പുരകളിലാണ് ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടക്കുമ്പോൾ ആകെ 36 പേരാണ് വെടിക്കെട്ടുപുരയില്‍ ഉണ്ടായിരുന്നതെന്നാണ് ജില്ലാ കളക്ടർ സ്ഥിരീകരിക്കുന്നത്. ആ സമയത്ത് വെടിക്കെട്ട് പുര പൂർണമായും കത്തിയമർന്നു. തൊഴിലാളികളുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ 500 മീറ്ററോളം അകലെ വരെ ചിതറിത്തെറിച്ചു. വെടിപ്പുരയോട് ചേർന്നുള്ള പാടശേഖരത്തുനിന്ന് ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ രക്ഷാപ്രവർത്തകർക്ക് ലഭിച്ചിരുന്നു.
തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ നടത്തുന്ന കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇവിടെ സ്ത്രീകളടക്കം 40 തൊഴിലാളികൾ നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇനിയും പൊട്ടാത്ത വെടിക്കെട്ട് സാമഗ്രികൾ പുരകളിൽ ഉണ്ടെന്നാണ് വിവരം. സ്ഫോടനസമയത്ത് കിലോമീറ്ററുകൾക്കപ്പുറം വരെ ഉഗ്ര ശബ്ദം കേട്ടതായിട്ടാണ് റിപ്പോര്‍ട്ട്. അപകട പ്രദേശത്ത് ഇക്കഴിഞ്ഞ ദിവസം പൊലീസ്, ഫയർ ഫോഴ്സ്, റവന്യൂ വകുപ്പുകൾ നടത്തിയ തെരച്ചിലിൽ ഒരു കൈപ്പത്തിയും തലയോട്ടിയുടെ ഭാഗവും കണ്ടെത്തിയിരുന്നു.






