
വിജയവാഡ: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ 26 വയസ്സുള്ള യുവതി പ്രതിശ്രുത വരൻ നൽകിയ കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. അടുത്തിടെ എംഎസ്സി പൂർത്തിയാക്കിയ രഹന എന്ന യുവതിയാണ് 12 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കിയത്.
കടപ്പ ജില്ലയിൽ നിന്നുള്ള ഷാജഹാനുമായുള്ള വിവാഹ നിശ്ചയം ഫെബ്രുവരിയിലാണ് നടന്നത്. ഇയാൾ ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനിയറാണ്. ഓഗസ്റ്റിൽ വിവാഹം നടത്തുന്നതിനായിരുന്നു തീരുമാനം. മൂന്ന് ആഴ്ച മുമ്പ് വരെ ഇവർ തമ്മിൽ നല്ല ബന്ധത്തിലായിരുന്നു. ദിവസവും രാത്രി വൈകുവോളം ഫോണിൽ സംസാരിക്കുമായിരുന്നു എന്നും രഹനയുടെ വീട്ടുകാർ പറഞ്ഞു. എന്നാൽ, കഴിഞ്ഞ മൂന്ന് ആഴ്ചകളായി ബന്ധം വഷളായി.
ഷാജഹാന് തന്നോട് യാതൊരുവിധ വികാരങ്ങളുമില്ല എന്നും തന്നെ തീരെ ഇഷ്ടമില്ല എന്നും പറഞ്ഞതായി രഹനയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. തനിക്ക് നാല് സ്ത്രീകളുമായി ബന്ധമുണ്ട്. മദ്യത്തിന് അടിമയാണ്. അതിനാൽ, ബന്ധത്തിൽ നിന്ന് പിന്മാറണം എന്ന് ഷാജഹാൻ ആവശ്യപ്പെട്ടതായും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിഷാദരോഗത്തിന് അടിമപ്പെട്ട യുവതിയെ ബുധനാഴ്ച കടപ്പയിലെ പട്ടേൽ സ്ട്രീറ്റിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഷാജഹാന്റെ പെരുമാറ്റത്തിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് രഹനയുടെ കുടുംബം ആരോപിക്കുന്നു.
താൻ മദ്യത്തിന് അടിമയാണെന്നും തനിക്ക് ഒന്നിലധികം കാമുകിമാരുണ്ടെന്നും അയാൾ മകളോട് പറഞ്ഞു. പിതാവ് നിർബന്ധിച്ചതുകൊണ്ടാണ് ഈ വിവാഹത്തിന് സമ്മതിച്ചതെന്നും അതിനാൽ രഹന തന്നെ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് സമ്മർദ്ദം ചെലുത്തി എന്നും കുടുംബാംഗങ്ങൾ പറയുന്നു.
രഹനയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിന്ന ചൗക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഷാജഹാനെയും മാതാപിതാക്കളായ എം. വീരയ്യ, എം. വാഹീദ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പ്രാദേശിക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.






