
കിയോഞ്ജർ: ഒഡീഷയിലെ കിയോഞ്ജറിൽ തനിക്ക് അവകാശപ്പെട്ട പണം ബാങ്കിൽ നിന്ന് ലഭിക്കാൻ ഒരു ആദിവാസി യുവാവ് ചെയ്തത് അറിയുമ്പോൾ നമുക്ക് അത്ഭുതം തോന്നാം, ഒപ്പം സങ്കടവും! മരിച്ച സഹോദരിയുടെ അക്കൗണ്ടിൽ ബാക്കിയുള്ള 19,300 രൂപ പിൻവലിക്കാനായി ഒരു ആദിവാസി യുവാവ് സഹോദരിയുടെ അസ്ഥികൂടം ചുമലിലേറ്റി ചുട്ടുപൊള്ളുന്ന വെയിലിൽ മൂന്ന് കിലോമീറ്റർ നടന്ന് ബാങ്കിലെത്തി.
ഡിയാനാലി ഗ്രാമവാസിയായ ജിതു മുണ്ടയാണ് സഹോദരിയുടെ പണം ലഭിക്കുന്നതിനായി അവരുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിലെത്തിയത്. സഹോദരി കക്ര മുണ്ടയ്ക്ക് മല്ലിപാസിയിലെ ഒഡീഷ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ടുണ്ടായിരുന്നു. രണ്ട് മാസം മുമ്പ് കക്ര മരിച്ചു. ഇവരുടെ ഭർത്താവും ഏക മകനും നേരത്തെ മരിച്ചതിനാൽ അവശേഷിക്കുന്ന ബന്ധു ജിതു മാത്രമായിരുന്നു.
പണം പിൻവലിക്കാൻ ജിതു ബാങ്കിനെ സമീപിച്ചെങ്കിലും, അക്കൗണ്ട് ഉടമ നേരിട്ട് വരികയോ അല്ലെങ്കിൽ നിയമപരമായ അവകാശ രേഖകൾ ഹാജരാക്കുകയോ വേണമെന്ന് പറഞ്ഞ് അധികൃതർ തിരിച്ചയച്ചു.
വിദ്യാഭ്യാസമില്ലാത്ത ആദിവാസി യുവാവായ ജിതുവിന്റെ പക്കൽ മരണ സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. സങ്കീർണ്ണമായ ബാങ്ക് നടപടിക്രമങ്ങൾ മനസ്സിലാക്കാൻ കഴിയാതെ വന്ന ഇയാൾ വലിയ ആശങ്കയിലായി.
തുടർന്ന് തിങ്കളാഴ്ച ഗ്രാമത്തിലെ ശ്മശാനത്തിലെത്തിയ ജിതു, സഹോദരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചെടുത്തു. അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് തോളിലേറ്റി കഠിനമായ ചൂടിൽ മൂന്ന് കിലോമീറ്റർ അകലെയുള്ള ബാങ്കിലേക്ക് അദ്ദേഹം നടന്നു.
കരളലിയിക്കുന്ന ഈ കാഴ്ച കണ്ട് നാട്ടുകാർ സ്തംഭിച്ചുപോയി. ചിലർ കണ്ണീരണിഞ്ഞപ്പോൾ മറ്റുചിലർ കടുത്ത രോഷം പ്രകടിപ്പിച്ചു. ബാങ്ക് അധികൃതരുടെ അങ്ങേയറ്റത്തെ മനസ്സാക്ഷിയില്ലാത്ത പെരുമാറ്റത്തെ ഗ്രാമവാസികൾ കുറ്റപ്പെടുത്തി. ഇത്തരം അവസരങ്ങളിൽ രേഖകളേക്കാൾ മാനുഷിക പരിഗണനയ്ക്ക് മുൻഗണന നൽകി ബാങ്കിന് പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിച്ചോ നേരിട്ട് പരിശോധന നടത്തിയോ വസ്തുത ബോധ്യപ്പെടാമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, മാനുഷിക പരിഗണന നൽകി കേസ് കൈകാര്യം ചെയ്യുമെന്നും ബാങ്കിനോട് വിശദീകരണം തേടുമെന്നും അറിയിച്ചു.






