
പൊന്നാനി : ഒന്നര വര്‍ഷം മുന്‍പ് പ്രണയ സാഫല്ല്യമായി വിവാഹം. ഹണിമൂണ്‍ കാലം കഴിയും മുന്‍പെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപാതകം. പൊന്നാനി ബീച്ചില്‍ ഭര്‍ത്താവിന്റെ കൈകളാല്‍ കൊല്ലപ്പെട്ട ഫാത്തിമ്മയുടെ ദുര്ഗതിയിലുണ്ടായ ഞെട്ടലിലാണ് നാട്.
ഫാത്തിമ്മയുടെയും മുഹമ്മദിന്റെയും വിവാഹം പ്രണയത്തിനൊടുവിലായിരുന്നെങ്കിലും ഇവരുടെ ജീവിതം കുറേ കാലമായി സംഘര്‍ഷാത്മകമായിരുന്നു. മുഹമ്മദില്‍ നിന്നുളള മര്‍ദ്ദനം പതിവായതിനെ തുടര്‍ന്ന് ഫാത്തിമ്മ കുറച്ചു ദിവസമായി മറ്റൊരു വീട്ടിലായിരുന്നു. പിണക്കത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ഫാത്തിമ്മ പൊന്നാനി ഫിഷിംഗ് ഹാര്‍ബറിലെ പുനര്‍ഗേഹത്തിലെ മുഹമ്മദിന്റെ ഫ്ലാറ്റില്‍ തിരിച്ചെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി കര്‍മ്മ റോഡിലും കടപ്പുറത്തും കറങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഇരുവരും. ഫാത്തിമ്മയെ വകവരുത്താനായിരുന്നു ആ ഇറക്കം. രാവിലെ ബീച്ചിലെത്തിയ സ്ത്രീകളാണ് മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചു വലിക്കുന്നത് കണ്ടത്. ദൃശ്യം കണ്ട് ഇവര്‍ ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടിയെത്തി പോലീസില്‍ അറിയിച്ചു.
തുടക്കത്തില്‍ തന്നെ കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം നടന്നത്. പൊന്നാനിയിലും സമീപ സ്റ്റേഷനുകളിലും മിസിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനാല്‍ ആരുടെ മൃതദേഹമെന്ന് തിരിച്ചറിയാനായില്ല. ഉച്ചയോടെയാണ് ബന്ധുക്കള്‍ ഫാത്തിമയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചത്. ഫാത്തിമയുടെ ഭര്‍ത്താവ് സ്ഥലത്തില്ലെന്ന് ബോധ്യമായതോടെ മുഹമ്മദിന്റെ കൊലപാതകത്തിലെ പങ്കിനെ കുറിച്ച് സംശയം ഉയര്‍ന്നു. ഇതിനിടെ തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസും, ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവ സ്ഥലത്ത് തന്നെ ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ത്തിയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പരപ്പനങ്ങാടിയില്‍ നിന്നും ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. താന്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് മുഹമ്മദ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.






