
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് ഇന്ത്യ സ്വമേധയാ ആണെന്നും ആരുടെയും സമ്മർദത്തിനു വഴങ്ങിയല്ല എന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാൻ ഉയർത്തിയ ആണവായുധ ഭീഷണി വെറും 'തമാശ' മാത്രമായാണ് ഇന്ത്യ കണ്ടത്. ഇത്തരം ഭീഷണികളെ വകവെക്കാതെ രാജ്യതാൽപ്പര്യാർത്ഥം ആവശ്യമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ നിർത്തിയത് ഇന്ത്യയുടെ സൈനിക ശേഷി കുറഞ്ഞതുകൊണ്ടല്ല. ആവശ്യമെങ്കിൽ ഒരു ദീർഘകാല യുദ്ധത്തിന് ഇന്ത്യ പൂർണ്ണ സജ്ജമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സൈനികശേഷി ശക്തമാണെന്നും ഭാവിയിലെ ഏത് ഭീഷണികളോടും സംഘർഷാവസ്ഥകളോടും കൃത്യമായി പ്രതികരിക്കാൻ തയ്യാറാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. എഎൻഐ ദേശീയ സുരക്ഷാ ഉച്ചകോടി 2.0-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയും ഇന്ത്യ ഒരേപോലെയാണ് കാണുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഭീകരാക്രമണങ്ങൾ ഉണ്ടാകുമ്പോൾ വെറും നയതന്ത്ര പ്രസ്താവനകൾ മാത്രം നടത്തുന്ന പഴയ ഇന്ത്യയല്ല ഇതെന്നും, ശത്രുവിനെ അവരുടെ മണ്ണിൽ കയറി നേരിടാൻ മടിക്കാത്ത 'പുതിയ ഇന്ത്യ'യാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
കശ്മീരിലെ പഹൽഗാമിൽ സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാൻ അധിനിവേശ കാശ്മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. പാകിസ്ഥാൻ ഡ്രോണുകളും ഷെല്ലാക്രമണവും നടത്തിയപ്പോൾ, ലാഹോറിലെയും ഗുജ്രൻവാലയിലെയും റഡാർ സംവിധാനങ്ങൾ തകർത്തുകൊണ്ടാണ് ഇന്ത്യ തിരിച്ചടിച്ചത്.
നാല് ദിവസം നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ, പാകിസ്ഥാൻ സൈനിക മേധാവികൾ ചർച്ചയ്ക്ക് തയ്യാറായതിനെത്തുടർന്ന് 2025 മെയ് 10-ന് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.






