
ടെഹ്റാന് : പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ അശാന്തി കണക്കിലെടുത്ത് ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തി വിദേശകാര്യ മന്ത്രാലയം. നിലവിൽ ഈ രാജ്യങ്ങളിലുള്ള എല്ലാ യുഎഇ പൗരന്മാരും അടിയന്തരമായി അവിടെനിന്നും പുറപ്പെടണമെന്നും എത്രയും വേഗം യുഎഇയിലേക്ക് മടങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വിദേശത്തുള്ള യുഎഇ പൗരന്മാരുടെ ക്ഷേമം നിരീക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറയുന്നു. ഇറാൻ, ലബനൻ, ഇറാഖ് എന്നിവിടങ്ങളിലുള്ള യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം അഭ്യർത്ഥിക്കുന്നു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ നടപ്പിലാക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നീക്കങ്ങൾ.
അതേസമയം ഇറാനുമായുളള യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്ന് ഇന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ധാരണയിലെത്താന്‍ ഇറാന് അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും തീരുമാനം എടുക്കേണ്ട ഇറാന്റെ നേതാക്കള്‍ ആരാണെന്ന് അവര്‍ക്ക് തന്നെ അറിയാത്തതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇറാനെതിരെയുള്ള നാവിക ഉപരോധം അമേരിക്കന്‍ സൈനിക നടപടി തന്നെയാണെന്നും അത് തുടരുന്നത് ക്ഷമിക്കാനാകില്ലെന്നും പ്രസിഡന്റ് മസൂദ് പെസഷ്കിയാന് പ്രതികരിച്ചു.






