
അനേകം മനുഷ്യര്‍ക്ക് ദുരിതം വിതച്ച റഷ്യയുടേയും ഉക്രെയ്നിന്റെയും യുദ്ധം തുടരുമ്പോള്‍ പട്ടിണി മൂലം റഷ്യന്‍ സൈനികര്‍ പരസ്പരം കൊന്നു തിന്നുന്നതായി ആരോപണം ഉന്നയിച്ച് ഉക്രെയ്ന്. കഠിനമായ ശൈത്യകാലത്ത് ഭക്ഷണക്ഷാമം ഉണ്ടായതിനെത്തുടര്‍ന്ന് ഉക്രെയ്നിലെ റഷ്യന്‍ സൈനികര്‍ നരഭോജനം നടത്തുന്നതായിട്ടാണ് ആരോപണം. ഉക്രെയ്ന് സൈനിക ഇന്റലിജന്റ്സിന്റേതാണ് റിപ്പോര്‍ട്ട്.
ഇതിനെ ന്യായീകരിക്കുന്ന അനേകം റെക്കോഡ് ചെയ്യപ്പെട്ട ഫോണ്‍കോളുകള്‍ ഉക്രെയിന് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. 'ദി സണ്‍ഡേ ടൈംസിനോട്' സംസാരിച്ച ഉദ്യോഗസ്ഥര്‍, റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരുടേതെന്ന് കരുതപ്പെടുന്ന ശബ്ദസന്ദേശങ്ങളും ഫോട്ടോകളും തെളിവായി നല്‍കിയിട്ടുണ്ട്. ടെലിഗ്രാം വഴിയാണ് തങ്ങളുടെ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ഈ തെളിവുകള്‍ ശേഖരിച്ചതെന്ന് ഉക്രെയ്ന് സൈനികര്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങളോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തങ്ങളുടെ സഹപ്രവര്‍ത്തകര്‍ കൂടെയുള്ള സൈനികരെ തന്നെ ഭക്ഷിച്ച അഞ്ച് സംഭവങ്ങളുടെയെങ്കിലും തെളിവുകള്‍ കയ്യിലുണ്ടെന്ന് ഒരു ഉക്രെയ്ന് സൈനികന് പറഞ്ഞു. ശൈത്യകാലത്ത് റഷ്യന്‍ സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഇത് നടന്നതെന്ന് കരുതപ്പെടുന്നു. യുദ്ധക്കളത്തിലെ കഠിനമായ സാഹചര്യങ്ങള്‍ കാരണം മാനസികനില തെറ്റിയ സൈനികരായിരിക്കാം ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് 'ദി ടൈംസ്' റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നരഭോജനം നടന്നതായി പറയപ്പെടുന്ന ഇത്തരമൊരു സംഭവത്തില്‍, തന്റെ കൂടെയുണ്ടായിരുന്ന രണ്ട് കാലാള്‍പ്പട സൈനികരെ കൊലപ്പെടുത്തുകയും അതിലൊരാളുടെ കാല് തിന്നാന്‍ ശ്രമിക്കുകയും ചെയ്ത ഒരു റഷ്യന്‍ സൈനികന് പിടിയിലായി. 'ക്രോമോയ്' എന്ന കോള്‍ സൈനിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 2025 നവംബറില്‍, കടുത്ത പോരാട്ടം നടക്കുന്ന ഡൊനെറ്റ്സ്ക് മേഖലയിലാണ് ഇയാള്‍ സേവനമനുഷ്ഠിച്ചിരുന്നത്. 'ടൈംസ്' മാസികയുടെ ഉക്രേനിയന്‍ സ്രോതസ്സുകള്‍ നല്കുന്ന വിവരമനുസരിച്ച്, 51-ാം ഗാര്‍ഡ്സ് കംബൈന്‍ഡ് ആംസ് ആര്‍മിയിലെ, 5-ാം സെപ്പറേറ്റ് ഗാര്‍ഡ്സ് മോട്ടോര്‍ റൈഫിള്‍ ബ്രിഗേഡിന് കീഴിലുള്ള 95-ാം റെജിമെന്റിലെ സൈനികനായിരുന്നു ഇയാള്‍.
ടെലിഗ്രാം വഴി ഒരു സൈനികന് ഈ സംഭവത്തെക്കുറിച്ച് അഞ്ചാം ബ്രിഗേഡിന്റെ പര്യവേക്ഷണ വിഭാഗം ഡെപ്യൂട്ടി കമാന്‍ഡറായ ലെഫ്റ്റനന്റ് റസികോവ് വ്ലാഡിസ്ലാവ് അബ്ദുല്ഖാലിഖോവിച്ചിനെ അറിയിച്ചു. മനുഷ്യന്റെ കാലിന്റെയും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ഒരു സൈനികന്റെയും ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങള്‍ ഇയാള്‍ അബ്ദുല്ഖാലിഖോവിച്ചിന് അയച്ചുകൊടുത്തതായി റിപ്പോര്‍ട്ട് പറയുന്നു. ഈ ചിത്രങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതോ എഐ ഉപയോഗിച്ച് തയ്യാറാക്കിയതോ അല്ലെന്ന് 'ടൈംസ്' സ്ഥിരീകരിച്ചിട്ടുണ്ട്.
ഉക്രെയ്ന് ചോര്‍ത്തിയ ശബ്ദസന്ദേശങ്ങളില്, പേര് വെളിപ്പെടുത്താത്ത ഒരു സൈനികന് അബ്ദുല്ഖാലിഖോവിച്ചിനോട് ഈ സംഭവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ''ഒരു സൈനികന് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരെ കൊന്നു. എന്നിട്ട് അവന് ഒരാളുടെ കാല് വെട്ടിമാറ്റി, അത് ഭക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.'' ടൈംസിന്' ലഭിച്ച ശബ്ദസന്ദേശത്തില്‍ സൈനികന് പറയുന്നു.
കുറച്ചുനാളായി കാണാതിരുന്ന 'ക്രോമോയിയെ' തിരഞ്ഞുപോയ തന്റെ രണ്ട് സൈനികര്‍ കണ്ട കാഴ്ചയെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.''ഒടുവില്‍, ഇന്ന് അവര്‍ അവനെ തിരഞ്ഞുപോയി. അവന് അവരെ ഒരു ബേസ്മെന്റിലേക്ക് കൊണ്ടുപോയ സ്ഥലം അവര്‍ കണ്ടെത്തി. അവിടെ ഒരാളുടെ കാല് വെട്ടിമാറ്റി, ഒരു മീറ്റ് ഗ്രൈന്‍ഡറോ മറ്റോ ഉപയോഗിച്ച് അത് ഭക്ഷിക്കാനിരിക്കുകയായിരുന്നു അവന്... പരിശോധിക്കാന്‍ ചെന്നവര്‍ക്ക് നേരെ അവന് വെടിയുതിര്‍ത്തു. അതോടെ അവര്‍ അവനെ വധിച്ചു.''
തുടര്‍ന്ന് അദ്ദേഹം ക്രോമോയിയുടെ മൃതദേഹത്തിന്റെ ചിത്രം പങ്കുവെച്ചു. 'ടൈംസ്' റിപ്പോര്‍ട്ട് പ്രകാരം ആ ശരീരം അതിശയാസ്പദമാംവിധം മെലിഞ്ഞുണങ്ങിയതായിരുന്നു. ''അവന് എവിടെ നിന്നാണ് ആ മീറ്റ് ഗ്രൈന്‍ഡര്‍ കിട്ടിയതെന്ന് എനിക്കൊരു രൂപവുമില്ല. അതാണ് ഇതിലെ ഏറ്റവും വിചിത്രമായ കാര്യം.'' അബ്ദുല്ഖാലിഖോവിച്ചിനുള്ള സന്ദേശത്തില്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ സൈനികര്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് അബ്ദുല്ഖാലിഖോവിച്ചിന്റെ ചോദ്യത്തിന് പേര് വെളിപ്പെടുത്താത്ത സൈനികന് മറുപടി നല്‍കിയത് ''നമ്മുടെ ആളുകളും ഉടന്‍ തന്നെ പരസ്പരം തിന്നാന്‍ തുടങ്ങും... എല്ലാവരും എല്ലും തോലുമായി ഇരിക്കുകയാണ്. എല്ലാവരും പട്ടിണിയിലാണ്.'' എന്നായിരുന്നു. നരഭോജനം നടന്ന മറ്റ് സംഭവങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ഏപ്രിലില്‍ 'മോസ്റ്റ്' എന്ന കോള്‍ സൈനുള്ള ഒരു സൈനികന് ഡൊനെറ്റ്സ്കിന് സമീപം മറ്റൊരു ഓഫീസറുമൊത്ത് ബങ്കര്‍ പങ്കിടേണ്ടി വന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.
മറ്റൊരു സംഭവത്തില്‍, 2025 ഒക്ടോബറില്‍ പൊക്രോവ്സ്കിന് സമീപം സേവനമനുഷ്ഠിച്ചിരുന്ന റഷ്യയുടെ 1437-ാം മോട്ടറൈസ്ഡ് റൈഫിള്‍ റെജിമെന്റിലെ ഒരു യൂണിറ്റ് കമാന്‍ഡര്‍ തന്റെ കീഴിലുള്ള സൈനികനെതിരെ നരഭോജന ആരോപണം ഉന്നയിച്ചിരുന്നു. ഉക്രേനിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ഈ അവകാശവാദങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഉക്രെയ്ന് പുറത്തുവിടുന്ന ഇത്തരം ഫോണ്‍ സംഭാഷണങ്ങളെല്ലാം വ്യാജമാണ് എന്നാണ് റഷ്യയുടെ സ്ഥിരം നിലപാട്.






